'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്ന് ഇസ്രയേല്‍; എല്ലാം നഷ്ടപ്പെടുന്നതിന് മുന്‍പ് ഇറാന്‍ ഉടമ്പടിക്ക് തയാറാകണമെന്ന് ട്രംപിന്റെ മുന്നറിയിപ്പും; യുഎസുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് പിന്മാറി ഇറാന്‍; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ ഇന്ത്യ; നയതന്ത്ര വഴിയിലൂടെ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രാലയം

'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്ന് ഇസ്രയേല്‍

Update: 2025-06-13 15:02 GMT

ടെഹ്റാന്‍: 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്ന് ഇസ്രയേലും എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. 2015-ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ മുടങ്ങിയത്.

യുഎസ് ഉപരോധം നീക്കുന്നതിന് പകരമായി ഇറാന്റെ ആണവശേഷി പരിമിതപ്പെടുത്തുന്നതായിരുന്നു കരാര്‍. 2018-ല്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്ത് കരാറില്‍നിന്ന് യുഎസ് പിന്‍വാങ്ങിയിരുന്നു. അതേ സമയം യുഎസും ഇറാനും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒന്നിനു പുറകെ ഒന്നായി ഇറാന് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെന്നും ഇറാനോട് ശക്തമായ വാക്കുകളില്‍ പറഞ്ഞിട്ടും ആണവകരാര്‍ യാഥാര്‍ഥ്യമായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്നാണ് ട്രംപ് ഇന്ന് മുന്നറിയിപ്പ് നല്‍കിയത്. ഒന്നും അവശേഷിക്കാതെ ആകുന്നതിനു മുന്‍പ് ഇറാന്‍ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തില്‍ യുഎസിന് പങ്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്ന് അദ്ദേഹം യുഎന്നിനോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ഇറാന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ മിഷനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം അറ് സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രായേലിന് 'കയ്‌പേറിയതും വേദനാജനകവുമായ' മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ഇറാന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. യുഎസിലെയും യുകെയിലെയും ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് തല്‍ക്കാലത്തേക്ക് അടയ്ക്കുക.

ഇറാനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

പക്ഷം പിടിക്കാതെ ഇന്ത്യ

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ നയതന്ത്ര വഴിയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി ഇറക്കിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാകുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ താറുമാറായ അവസ്ഥയിലാണ്.

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ പാടില്ലെന്നും ചര്‍ച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു. രണ്ടു രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ പ്രശ്‌നപരിഹാരത്തിന് എന്ത് പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇറാനിലെ ഇന്ത്യക്കാര്‍ തത്ക്കാലം താമസസ്ഥലത്തു നിന്നും പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ഇസ്രയേലിലുളള ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പുകള്‍ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇറാന്‍ വ്യോമമേഖല അടച്ചതിനാല്‍ എയര്‍ ഇന്ത്യയുടെ പതിനാറ് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും പോയ വിമാനങ്ങള്‍ തിരിച്ചു വിളിച്ചു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഡല്‍ഹിയിലേക്കും ബംഗ്ലൂരുവിലേക്കും തിരിച്ച എയര്‍ ഇന്ത്യ വിമാനങ്ങള്‍ ജിദ്ദയിലേക്കും ഷാര്‍ജയിലേക്കും യുറോപ്യന്‍ രാജ്യങ്ങളിലേക്കും വഴിതിരിച്ചു വിട്ടു. സംഘര്‍ഷം രൂക്ഷമായാല്‍ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ക്ക് ഇത് പ്രസിന്ധിയാകും.

അതേസമയം സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിശദീകരിക്കുന്നു.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിര്‍ദേശം. എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുകയും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ഈ അറിയിപ്പില്‍ എംബസി വിശദീകരിക്കുന്നു.

Tags:    

Similar News