ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന ആണവോര്‍ജ്ജ ഏജന്‍സിയുടെ താക്കീത് 'കേട്ടില്ല'; ഇറാനിലെ സുപ്രധാന ഇസ്ഫഹാന്‍ ആണവ കേന്ദ്രം രണ്ടാം വട്ടവും ആക്രമിച്ച് ഇസ്രയേല്‍; യുറേനിയം സമ്പുഷ്ടീകരിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ തകര്‍ത്തതായി അവകാശവാദം; ബാലിസ്റ്റിക് മിസൈലുകള്‍ പായിച്ച് ഇറാന്റെ മറുപടി; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ് നീക്കം

ഇറാനിലെ സുപ്രധാന ഇസ്ഫഹാന്‍ ആണവ കേന്ദ്രം രണ്ടാം വട്ടവും ആക്രമിച്ച് ഇസ്രയേല്‍

Update: 2025-06-21 16:31 GMT

ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുടെ താക്കീത് തള്ളിക്കൊണ്ട് ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തില്‍ രണ്ടാം വട്ടവും ഇസ്രയേലിന്റെ വ്യോമാക്രമണം. മധ്യഇസ്രയേല്‍ ലാക്കാക്കി അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ആക്രമണം. ജൂണ്‍ 13 ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍, ആണവ, സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിരുന്നു. 50 ഓളം പോര്‍ വിമാനങ്ങളാണ് ഇറാനിലേക്ക് ഇസ്രയേല്‍ പറത്തിയത്. എന്നാല്‍, ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചില്ലെന്നും ആണവ വികിരണം ഉണ്ടായിട്ടില്ലെന്നുമാണ് ഇറാന്‍ സര്‍ക്കാരിനോട് അനുഭാവമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ആണവ പരിപാടിയില്‍ സുപ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണ് ഇസ്ഫഹാന്‍. യുറേനിയം സമ്പുഷ്ടീകരണ സംവിധാനവും ആണവ ഇന്ധന ഫാബ്രിക്കേഷന്‍ പ്ലാന്റും ഇവിടെയുണ്ട്. ജൂണ്‍ 13 ലെ ആദ്യ ആക്രമണത്തില്‍ ഇസ്ഫഹാനെ ഇസ്രയേല്‍ ആക്രമിച്ചിരുന്നു. കേന്ദ്രത്തിന്റെ തകര്‍ച്ച ഉറപ്പിക്കാനാണ് രണ്ടാം വട്ടവും ആക്രമിച്ചതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ഏതാനും സെന്‍ട്രിഫ്യൂജ് ഉത്പാദന കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അത്യന്താപേക്ഷിതമാണ് സെന്‍ട്രിഫ്യൂജുകള്‍.

തിരിച്ചടിയായി മധ്യഇസ്രയേല്‍ ലാക്കാക്കി അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതോടെ പുലര്‍ച്ചെ 2.40 ന് ടെല്‍ അവീവിലും സമീപ പട്ടണങ്ങളിലും വ്യോമ റെയ്ഡ് സയറണുകള്‍ മുഴങ്ങി. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ മിസൈലുകള്‍ തടുത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെങ്കിലും ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തമുണ്ടായി.

ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ്

ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഗുവാം ദ്വീപിലെ വ്യോമ താവളത്തിലേക്ക് അമേരിക്ക നീക്കിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇറാനെതിരായ ഇസ്രയേല്‍ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ രണ്ടാഴ്ചത്തെ സമയം എടുക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും സൈനിക നീക്കം തുടരുകയാണ്. ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ പ്ലാന്റ് തകര്‍ക്കാന്‍ ശേഷിയുളള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസിന്റെ പക്കല്‍ മാത്രമേയുള്ളു. മിസൗറിയില്‍ നിന്ന് പുറപ്പെട്ട ബി-2 ബോംബറുകളില്‍ ഗുവാമില്‍ വച്ച് വീണ്ടും ഇന്ധനം നിറച്ചു. ഭാഗിക ഇന്ധനവുമായി ഇവ പറന്നത് ബോംബ് വഹിക്കുന്നത് കൊണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബെഹ്നാം ഷഹ്രിയാരിയെ വകവരുത്തിയത് ഇറാന് തിരിച്ചടി

അതേസമയം, ഇറാനിലെ ആയത്തൊള്ള അലി ഖമനയി ഭരണകൂടത്തിന് ഒരിക്കല്‍ കൂടി കനത്ത പ്രഹരമേല്‍പ്പിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ തലവന്‍ ബെഹ്നാം ഷഹ്രിയാരിയെ ഇസ്രയേല്‍ പ്രതിരോധ സേന വകവരുത്തി. ആയുധ കൈമാറ്റ യൂണിറ്റിന്റെ കമാന്‍ഡറായ ഷഹ്രിയാരിയെ വധിച്ചതായി ഐഡിഎഫ് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തോടൊപ്പം, മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡറും ഖുദ്‌സ് ഫോഴ്‌സിന്റെ ഫലസ്തീന്‍ കോര്‍പ്‌സിന്റെ തലവനുമായ സയീദ് ഇസാദിയും കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.

ഇറാനില്‍ നിന്ന് പശ്ചിമേഷ്യയില്‍ ഉടനീളം എല്ലാ ആയുധ കൈമാറ്റങ്ങള്‍ക്കും ഷഹ്രിയാരിയാണ് നേതൃത്വം നല്‍കിയിരുന്നതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇസ്രയേലില്‍ നിന്ന് ആയിരം കിലോമീറ്ററിലധികം അകലെ പടിഞ്ഞാറന്‍ ഇറാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷഹ്രിയാരിയെ ഇസ്രായേല്‍ വകവരുത്തിയത്.

ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ശൃംഖലകള്‍ക്കുള്ള കനത്ത പ്രഹരമായിട്ടാണ് ഇസ്രയേല്‍ ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്. 'വിവിധ തീവ്രവാദ സംഘടനകള്‍ക്ക് പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ കൈമാറുന്നതിനും ഷഹ്രിയാരി ഉത്തരവിട്ടിരുന്നു. കൂടാതെ, ഈ തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കി, നിരവധി ഇസ്രായേലി സിവിലിയന്മാരുടെയും സൈനികരുടെയും മരണത്തിനും ഇയാള്‍ കാരണക്കാരനായിരുന്നുവെന്നാണ് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.


Tags:    

Similar News