ജഗദീപ് ധന്‍കര്‍ വനവാസത്തിലോ? ഔദ്യോഗിക വസതി ഒഴിഞ്ഞ് മുന്‍ ഉപരാഷ്ട്രപതി; സുഹൃത്തിന്റെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് വിവരം; എംഎല്‍എ പെന്‍ഷനുവേണ്ടി അപേക്ഷ നല്‍കി; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് പ്രതിസന്ധിയായി നിര്‍ണായകമാറ്റം

ജഗദീപ് ധന്‍കര്‍ വനവാസത്തിലോ?

Update: 2025-09-01 15:05 GMT

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കുടുംബ സുഹൃത്തിന്റെ ഫാം ഹൗസിലേക്ക് താമസം മാറ്റിയത് ചര്‍ച്ചയാകുന്നു. മുന്‍ ഉപരാഷ്ട്രപതിയെന്ന നിലയില്‍ ഔദ്യോഗിക വസതി ലഭിക്കുന്നതിന് കാത്തുനില്‍ക്കാതെയാണ് ജഗ്ദീപ് ധന്‍കര്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഐഎന്‍എല്‍ഡി അധ്യക്ഷനും കുടുംബ സുഹൃത്തുമായ അഭയ് സിംഗ് ചൗട്ടാലയുടെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്കാണ് താമസം മാറുന്നത്. ചൗട്ടാല ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്ക് താമസം മാറിയത്.

ജൂലൈ 21ന് സ്ഥാനം രാജിവച്ച ശേഷം ഇന്ന് ഡല്‍ഹി സൈനിക ആശുപത്രിയിലേക്ക് പോകാനാണ് ധന്‍കര്‍ ആദ്യമായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയത്. സര്‍ക്കാര്‍ വസതി ലഭിക്കുന്നത് വരെ ഛത്തര്‍പൂര്‍ എന്‍ക്ലേവില്‍ തുടരും. മുന്‍ നിയമസഭാംഗമെന്ന നിലയിലുള്ള പെന്‍ഷനുവേണ്ടി കഴിഞ്ഞ ആഴ്ച രാജസ്ഥാന്‍ നിയമസഭാ സെക്രട്ടേറിയറ്റിലും ധന്‍കര്‍ അപേക്ഷ നല്‍കി. 1993 മുതല്‍ 1998 വരെ രാജസ്ഥാനിലെ കിഷന്‍ഗഡില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ധന്‍കര്‍. 2019-ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നത് വരെ എംഎല്‍എ പെന്‍ഷന്‍ ലഭിച്ചിരുന്നു. 2022-ലാണ് അദ്ദേഹം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനു ശേഷം പൊതുരംഗത്തുനിന്നു വിട്ടുനില്‍ക്കുകയാണ് ജഗദീപ് ധന്‍കര്‍. ഡല്‍ഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. അതിനുശേഷം പൊതുരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഈ നടപടി നിരവധി ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

രാജിവച്ചതിനു ശേഷം ധന്‍കര്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ടേബിള്‍ ടെന്നീസ് കളിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പുരിലെ ഗദായ്പുരിലുള്ള ഫാംഹൗസ് ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ അഭയ് ചൗട്ടാലയുടേതാണ്.

21ന് വൈകിട്ടുവരെ രാജ്യസഭയിലെ അധ്യക്ഷക്കസേരയില്‍ സജീവമായിരുന്ന ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാത്രി 9.25ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണു രാജിയെന്ന് രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ബംഗാള്‍ ഗവര്‍ണറായിരിക്കെ 2022 ല്‍ ഉപരാഷ്ട്രപതിയായ ധന്‍കര്‍, പദവിയില്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണു രാജിവച്ചത്. മാര്‍ച്ചില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ധന്‍കര്‍ ഡല്‍ഹി എയിംസില്‍ ഏതാനും ദിവസം ചികിത്സയിലായിരുന്നു.

തങ്ങളുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ധന്‍കറിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കുന്ന അസാധാരണ നീക്കത്തിനും നേരത്തേ രാജ്യസഭ സാക്ഷിയായിരുന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങള്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ധന്‍കറിന്റെ പിന്‍ഗാമിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി.

Tags:    

Similar News