തമാശയ്ക്കായി യുവാവിന്റെ പാന്റ് വലിച്ചൂരി; അബദ്ധത്തില്‍ അടിവസ്ത്രം കൂടി ഊരിപ്പോന്നു; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നഗ്നനായി നാണം കെട്ടുപോയെന്ന് യുവാവിന്റെ പരാതി; 50 കാരിക്ക് പിഴയിട്ട് കോടതി; കാലുപിടിച്ചിട്ടും ശിക്ഷയില്‍ നിന്ന് രക്ഷയില്ല

യുവാവിന്റെ പാന്റ് വലിച്ചൂരിയ 50 കാരിക്ക് പിഴയിട്ട് കോടതി

Update: 2025-06-11 09:38 GMT

സിയോള്‍: സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരിയതിന് ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് കോടതി പിഴ ചുമത്തി. പാന്റ് താഴേക്ക് വലിച്ചപ്പോള്‍ അബദ്ധത്തില്‍ അടിവസ്ത്രമടക്കം ഊരിപ്പോന്നതോടെ ലൈംഗികപരമായ അപമര്യാദ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

2100 ഡോളര്‍ പിഴ അടയ്ക്കണം. കൂടാതെ അമ്പത് വയസുകാരിയായ ഇവരോട് എട്ട് മണിക്കൂര്‍ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വടക്ക് കിഴക്കന്‍ ഗാങ്വോണ്‍ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയില്‍ വെച്ചാണ് സംഭവം നടന്നത്. പ്രമുഖ മാധ്യമമായ ബി.ബി.സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

തന്റെ സഹപ്രവര്‍ത്തകനായ യുവാവിനോട് തമാശയ്ക്കാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്നാണ് സ്ത്രീ വാദിച്ചതെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഒരാളുടെ പാന്റ്‌സ്, അടിവസ്ത്രം ഉള്‍പ്പെടെ താഴേക്ക് വലിക്കുന്നതിനെ പാന്റ്‌സിംഗ് അല്ലെങ്കില്‍ ഡിബാഗിംഗ് എന്നാണ് അറിയപ്പെടുന്നത്. തമാശയ്ക്കായി ദക്ഷിണ കൊറിയയിലെ റിയാലിറ്റ് ഷോകളിലും ടിവി പരിപാടികളിലും ഇത്തരത്തിലൊരു രീതി ചെയ്ത് വരുന്നുണ്ടെങ്കിലും പലപ്പോഴും അത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

2019ല്‍, ദക്ഷിണ കൊറിയന്‍ ഒളിമ്പിക് ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ ലിം ഹ്യോ-ജുന്‍ മറ്റു വനിതാ സ്‌കേറ്റര്‍മാര്‍ക്ക് മുന്നില്‍ ഒരു പുരുഷ സഹതാരത്തിന്റെ പാന്റ്‌സ് വലിച്ചൂരിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. അതേ സമയം കുറ്റക്കാരിയായ സ്ത്രീക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നും ഇക്കാര്യം കണക്കിലെടുത്തതായും കോടതി പറഞ്ഞു.

അപമാനിക്കലിന് ഇരയായ യുവാവിന്റെയും മാതാപിതാക്കളുടേയും മുന്നില്‍ ക്ഷമാപണവുമായി അവര്‍ മുട്ടുകുത്തി നിന്നിരുന്നതായും ജഡ്ജി വ്യക്തമാക്കി. എന്നാല്‍ ഈ വാര്‍ത്തയുടെ ബന്ധപ്പെട്ട് ചിലര്‍ അഭിപ്രായം പറഞ്ഞത് ഈ നിസാര കുറ്റത്തിന് ഇത്തരം ഒരുശിക്ഷ നല്‍കേണ്ട കാര്യമില്ലായിരുന്നു എന്നാണ്. അതേ സമയം മറ്റ് ചിലര്‍ പറയുന്നത് ഇങ്ങനെയാണോ തമാശ കാട്ടുന്നത് എന്നും പിഴശിക്ഷ നല്‍കിയതില്‍ ഒരു തെററുമില്ല എന്നുമാണ്. 2021 ല്‍ ദക്ഷിണ കൊറിയയിലെ ജിയോള പ്രവിശ്യയില്‍ ഒരു കൊച്ചുകുട്ടിയുടെ പാന്റ് കൂട്ടുകാര്‍ വലിച്ചു കീറിയതിന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.


Tags:    

Similar News