മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനം

ശബരിമല തീര്‍ത്ഥാടന കാലത്ത് രാസ കുങ്കുമം വില്‍പന ഹൈക്കോടതി നിരോധിച്ചു

Update: 2025-11-12 13:51 GMT

എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്ത് രാസ കുങ്കുമം വില്‍പന ഹൈക്കോടതി നിരോധിച്ചു. ഇതില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമമെന്നും വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. ഇതോടെ ഹൈക്കോടതി നിര്‍ദേശം പാലിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാര്‍.

തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മുന്‍പ് വന്ന വിധിയെ തുടര്‍ന്ന് പ്രതിസന്ധിയായിരിക്കുകയാണ് കച്ചവടക്കാര്‍. ദേവസ്വം ബോര്‍ഡില്‍ നിന്നും മറ്റും ലക്ഷകണക്കിന് രൂപ നല്‍കിയാണ് പ്ലോട്ടുകള്‍ ലേലത്തിന് എടുത്തിരിക്കുന്നത്. ഗുണനിലവാരം ഉള്ള ജൈവ കുങ്കുമം വിപണിയില്‍ അപര്യാപ്തമാണെന്ന് കച്ചവടക്കാര്‍ ചൂണ്ടി കാട്ടുന്നു. ഇവ കിട്ടാതെ വരുമ്പോള്‍ കൂടുതല്‍ തുക നല്‍കി വാങ്ങി വില്‍ക്കേണ്ടി വരും. അതോടെ വന്‍ തോതില്‍ നഷ്ടം ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ജില്ലാ കലക്ടര്‍ ആണ് നിരോധനം ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ എല്ലാ തവണയും കച്ചവടം നടക്കും. ഇത്തവണ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതോടെ കച്ചവടക്കാര്‍ ദുരിതത്തിലായി. 25 ടണ്‍ സിന്ദൂരം ആണ് സീസണില്‍ വില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത് വലിയ തോതില്‍ ഓര്‍ഡര്‍ നല്‍കിയ ഹോള്‍സെയില്‍ വ്യാപാരികളും പ്രതിസന്ധിയിലായി. സീസണ്‍ കാലത്ത് പേട്ടതുള്ളലിനായി ഭക്തര്‍ ഉപയോഗിക്കുന്ന കുങ്കുമം ആണ് കച്ചവടക്കാരുടെ പ്രധാന വരുമാനം.

കുങ്കുമം വില്‍പന നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയിലാണ് പരാമര്‍ശം. രാസവസ്തുക്കള്‍ അടങ്ങിയ സിന്ദൂരം അല്ല വില്‍ക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭക്തരുടെ ആരോഗ്യം എന്നിവയാണെന്ന് കോടതി പറഞ്ഞു. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ലെന്നും രാസ കുങ്കുമം വില്‍ക്കുന്നവരുടെ കുത്തക ലൈന്‍സ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുങ്കുമം ജലാശയത്തില്‍ കലര്‍ന്ന് പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്നുവെന്ന് കോടതി കണ്ടെത്തി.

രാസ കുങ്കുമം വില്‍പ്പന ചോദ്യം ചെയ്തുള്ള കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി തള്ളി.

Tags:    

Similar News