മറുനാടനെ വിരട്ടാന്‍ നോക്കി; 'റിപ്പോര്‍ട്ടര്‍ ടിവി'ക്ക് ബെംഗളൂരു കോടതിയില്‍ 'മുട്ടന്‍ പണി'! ഏഷ്യാനെറ്റ് ന്യൂസ് അടക്കം 18 മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്താ വിലക്കില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് 10,000 രൂപ പിഴ; ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് കോടതി; മുക്കിക്കളഞ്ഞ 994 വാര്‍ത്തകളും ഒരാഴ്ചയ്ക്കകം പൊങ്ങും; 'എന്ത് വേണമെങ്കിലും എഴുതിക്കോളൂ' എന്ന് പറഞ്ഞ് തോറ്റോടി റിപ്പോര്‍ട്ടര്‍ ടിവി

'റിപ്പോര്‍ട്ടര്‍ ടിവി'ക്ക് ബെംഗളൂരു കോടതിയില്‍ 'മുട്ടന്‍ പണി'!

Update: 2026-01-03 15:35 GMT

ബെംഗളൂരു: റിപ്പോര്‍ട്ടര്‍ ടിവിക്കും അതിന്റെ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കും ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കനത്ത പ്രഹരം. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി പതിനായിരം രൂപ പിഴയിട്ടു.

മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ വാര്‍ത്തകള്‍ നീക്കണമെന്ന ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു. വാര്‍ത്തകള്‍ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകള്‍ ആണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഈ വാര്‍ത്തകളെല്ലാം വീണ്ടും പ്രസിദ്ധീകരിക്കാം എന്നാണ് പുതിയ വിധി. മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി റിപ്പോര്‍ട്ടര്‍ ടിവിയെ അനുവദിച്ചെങ്കിലും പിഴ ചുമത്തുകയായിരുന്നു.

കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍:

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ (പ്ലെയ്ന്റിഫ്) അപേക്ഷ കോടതി സ്വീകരിച്ചു. എന്നാല്‍, കൃത്യമായ കാരണങ്ങളില്ലാതെ കേസ് പിന്‍വലിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ച കോടതി 10,000 രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. 2025 ഒക്ടോബര്‍ 25-ലെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് പൊതുമധ്യത്തില്‍ നിന്ന് നീക്കം ചെയ്ത എല്ലാ URL-കളും, വാര്‍ത്താ റിപ്പോര്‍ട്ടുകളും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടു.

വസ്തുതകള്‍ മറച്ചുവെച്ച് ഇടക്കാല ഉത്തരവ് സമ്പാദിച്ച ശേഷം, മറ്റ് കാരണങ്ങളില്ലാതെ കേസ് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന് കോടതി വിലയിരുത്തി. ഇത് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.



കേസിന്റെ പശ്ചാത്തലം:

റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെയുള്ള മുട്ടില്‍ മരംമുറി കേസും മറ്റ് ക്രിമിനല്‍ നടപടികളും മറയ്ക്കാനാണ് ഈ ഹര്‍ജി നല്‍കിയതെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ് തുടങ്ങി 18 മാധ്യമ സ്ഥാപനങ്ങളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ മനോരമ ന്യൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ഒക്ടോബറിലെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

കോടതി നല്‍കിയത് താല്‍ക്കാലിക ഉത്തരവാണെന്നിരിക്കെ, വാര്‍ത്തകള്‍ സ്ഥിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിച്ചതോടെ റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. കോടതിയുടെ ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കകം എല്ലാ വാര്‍ത്താ ലിങ്കുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തിരിച്ചെത്തും.

കേരളത്തില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തടയാന്‍ റിപ്പോര്‍ട്ടര്‍ ടിവി തിരഞ്ഞെടുത്തത് അയല്‍സംസ്ഥാനമായ കര്‍ണാടകയെയാണ്. ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ പോയി റിപ്പോര്‍ട്ടര്‍ ആദ്യം ഒരു എക്‌സ്പാര്‍ട്ടി (മറുഭാഗം കേള്‍ക്കാതെയുള്ള) വിധി നേടിയെടുക്കുകയായിരുന്നു.

994 വാര്‍ത്തകള്‍ വീണ്ടും പബ്ലിഷ് ചെയ്യാം

മറുനാടന്‍ മലയാളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ മുട്ടില്‍ മരംമുറി കേസ്, ബാങ്ക് തട്ടിപ്പ്, മാംഗോ ഫോണ്‍ വെട്ടിപ്പ് തുടങ്ങിയ വാര്‍ത്തകളുടെ 994 ലിങ്കുകളാണ് റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീക്കം ചെയ്യിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ സത്യസന്ധമായ വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ, നീക്കം ചെയ്ത എല്ലാ വാര്‍ത്തകളും പുനഃസ്ഥാപിക്കാമെന്നും അവ പബ്ലിഷ് ചെയ്യാന്‍ യാതൊരു തടസ്സവുമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്നിട്ടും മറുനാടന്‍ മലയാളിക്ക് പത്തോളം നോട്ടീസുകള്‍ അയച്ച് വിരട്ടാനായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ശ്രമം. എന്നാല്‍ തങ്ങള്‍ കക്ഷി അല്ലാത്ത കേസില്‍ വാര്‍ത്ത മാറ്റില്ലെന്നും, നല്‍കുന്നത് പച്ചയായ സത്യങ്ങളാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഉറച്ച നിലപാടെടുത്തു. ഒടുവില്‍ മനോരമ ന്യൂസ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ളവര്‍ കക്ഷി ചേരുകയും ചെയ്തതോടെ റിപ്പോര്‍ട്ടര്‍ ടിവി പ്രതിരോധത്തിലായി.

എന്തുകൊണ്ട് കേരളത്തില്‍ കേസ് നല്‍കിയില്ല എന്ന കോടതിയുടെ ചോദ്യത്തിന് മുന്‍പില്‍ മറുപടിയില്ലാതെ വന്നതോടെ, പണി പാളുമെന്ന് കണ്ട റിപ്പോര്‍ട്ടര്‍ ടിവി വക്കീല്‍ 'ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും എഴുതിക്കോളൂ, പരാതിയില്ല' എന്ന് പറഞ്ഞ് ഹര്‍ജി നിരുപാധികം പിന്‍വലിക്കുകയായിരുന്നു.

Tags:    

Similar News