പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എല്ലാ കാര്യങ്ങളും ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരി; പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തിങ്കളാഴ്ചത്തെ യോഗത്തില്‍ സംസാരിക്കും; എല്ലാ വിശദമായി തിങ്കളാഴ്ച പറയാമെന്ന് കെ സുരേന്ദ്രന്‍; രാജീവ് ചന്ദ്രശേഖറിന് വഴി മാറി സുരേന്ദ്രന്‍

Update: 2025-03-23 09:04 GMT

തിരുവനന്തപുരം: പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്ന് കെ.സുരേന്ദ്രന്‍. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി പറയേണ്ടയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ നാരായണന്‍ നമ്പൂതിരി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച രണ്ടുമണിക്കും മൂന്നുമണിക്കുമിടയില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. തിങ്കളാഴ്ചയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനവും വിളിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപി മാത്രമാണ് ഇത്തരം സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ അഖിലേന്ത്യാതലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളുണ്ടായിട്ടും ഏറ്റവുമാദ്യം ജില്ലാതലം വരെയുള്ള എല്ലാ സംഘടനാ തിരഞ്ഞെടുപ്പുകളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് കേരളത്തിലാണ്. 14 ജില്ലകളുടെ എണ്ണം മുപ്പതായി വര്‍ധിപ്പിച്ചിട്ടും വളരെ സുഗമവും ജനാധിപത്യപരമായും എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് ആ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാം നോമിനേഷനുകളാണ്. സിപിഎമ്മില്‍ എല്ലാം പാനല്‍ അവതരണവും. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പ്രസിഡന്ഡറിനേയും 30 ദേശീയ കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ എനിക്കവകാശമില്ല. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തിങ്കളാഴ്ചത്തെ യോഗത്തില്‍ സംസാരിക്കും. എല്ലാ വിശദമായി തിങ്കളാഴ്ച പറയാം. കെ.സുരേന്ദ്രന്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ബി.ജെ.പി. മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ സംഘടനാ തെരഞ്ഞെടുപ്പുകളും ഏറ്റവും ആദ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മാത്രമാണ് അവശേഷിക്കുന്നത്. അതിന് തിങ്കളാഴ്ച ഉച്ചയോടുകൂടി പരിസമാപ്തിയാകും. എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാം. സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ല. ഇന്ന് രണ്ടിനും മൂന്നിനും ഇടയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാലിന് സ്‌ക്രൂട്ടിണി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന സൂചന സംസ്ഥാനത്തെ നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍.

ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.

Similar News