ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു; തളര്‍ന്ന് വെള്ളം വേണം എന്നു പറഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥി കുപ്പി വെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു; ക്രൂരമര്‍ദ്ദനം യൂണിറ്റ് റൂമില്‍ വച്ച്; കാര്യവട്ടം ഗവ.കോളേജില്‍ റാഗിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ ബിന്‍സിനോട് കാട്ടിയ ക്രൂരതകള്‍ പുറത്ത്
കാര്യവട്ടത്ത് നടന്നത് ക്രൂരമായ റാഗിംഗ്
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി സ്ഥിരീരികരിച്ചതിന് പിന്നാലെ വിശദാംശങ്ങള്‍ പുറത്തുവന്നു. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് പ്രിന്‍സിപ്പലിനും, കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.
സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. ബിന്‍സിനോടു മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിന്‍സ് ജോസിനെ മര്‍ദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിര്‍ത്തി. തളര്‍ന്ന ബിന്‍സ് വെള്ളം വേണം എന്നു പറഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ കുപ്പി വെള്ളമെടുത്ത് അതിനുള്ളില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു. തുടര്‍ന്ന് വളഞ്ഞിട്ടു മര്‍ദിച്ചു.
അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം. റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.