ചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്‌കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്‌ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം

Update: 2025-08-18 09:01 GMT

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണ ഓഗസ്റ്റ് രണ്ടാംവാരത്തില്‍ നടത്തുന്ന പുരസ്‌കാര പ്രഖ്യാപനം സെപറ്റംബര്‍ അവസാനത്തോടെ നടത്താനാണ് സാംസ്‌കാരിക വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ സിനിമാ നയരൂപീകരണത്തിനായി നടത്തിയ കോണ്‍ക്ലേവിന്‍െ്റയും 22 മുതല്‍ 27 വരെ ചലച്ചിത്ര അക്കാദമി നടത്തുന്ന ഹ്രസ്വ- ഡോക്യൂമെന്‍്ററി ചലച്ചിത്രമേളയുടെയും തിരക്കുകള്‍ കാരണമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടുവക്കുന്നത്.

2024 ല്‍ റിലീസ് ചെയ്ത 150 ലധികം സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2024 ല്‍ 207 സിനിമകള്‍ റിലീസ് ചെയ്തു. ഇത്രയും സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും 22 എണ്ണം മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തത്. ടെലിവിഷന്‍ സാറ്റലൈറ്റ്, ഒ.ടി.ടി അവകാശം എന്നിങ്ങനെ മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന വരുമാന സ്രോതസ്സുകള്‍ പ്രതിസന്ധിയിലായതോടെയാണ് ലാഭം കുറഞ്ഞത്. സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ 11 സിനിമകള്‍ ഇടം നേടി. ഈ സിനിമകള്‍ക്ക് തിയേറ്ററില്‍നിന്നും കിട്ടിയ കളക്ഷന്‍ മാത്രം കണക്കുകൂട്ടി ഫിലിം ചേംബര്‍ നടത്തുന്ന അനുമാനത്തിലൂടെയാണ് സൂപ്പര്‍ഹിറ്റ് ചാര്‍ട്ട് തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം (2023 ലെ ചിത്രങ്ങള്‍) 160 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിച്ചത്. 222 മലയാള സിനിമകളാണ് 2023 ല്‍ റിലീസ് ചെയ്തത്.

മികച്ച നടനുള്ള മത്സരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും തമ്മില്‍ മത്സരം നടക്കാനാണ് സാധ്യത. ഭ്രമയുഗത്തിലെ അസാധാരണ അഭിനയമാണ് മമ്മൂട്ടിയെ മത്സരരംഗത്ത് മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഇത്തവണ കൂടി ലഭിച്ചാല്‍ മികച്ച നടനുള്ള ഏഴാമത് സംസ്ഥാന അവാര്‍ഡാകും മമ്മൂട്ടി നേടുക. ഭ്രമയുഗം പോലെ വ്യത്യസ്തമായൊരു സിനിമ മത്സരത്തിന് ഇല്ലെന്ന മുന്‍തൂക്കവും മമ്മൂട്ടിക്കുണ്ട്്.

നല്ല നടനുള്ള മത്സരത്തിന് ആസിഫ് അലി മമ്മൂട്ടിക്കൊപ്പം മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. തലവന്‍, അഡിയോസ് അമീഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ താരത്തിന് പുരസ്‌കാരത്തിനുള്ള സാധ്യത കൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ ആസിഫ് അലിക്ക് അദ്ദേഹത്തിന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ വര്‍ഷം ലഭിക്കും. അതേസമയം, മമ്മൂട്ടിക്കൊപ്പം തന്നെ ചര്‍ച്ച ചെയ്തു കേള്‍ക്കുന്ന മറ്റൊരു പേര് വിജയരാഘവന്റേതാണ്. കിഷ്‌കിന്ധാ കാണ്ഡത്തിലെ വിജയരാഘവന്‍ ചെയ്ത അച്ഛന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൈഫിള്‍ ക്ലബ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ്, ഒരു കട്ടില്‍ ഒരു മുറി എന്നിവയാണ് വിജയരാഘവന്റേതായി ഇറങ്ങിയ മറ്റ് ചിത്രങ്ങള്‍. മികച്ച നടിമാരില്‍ സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിലൂടെ നസ്രിയയ്ക്കും തിയറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റീമക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, മാര്‍ക്കോ, എ.ആര്‍.എം, ഗുരുവായൂര്‍ അമ്പലനടയില്‍, ഭ്രമയുഗം, വര്‍ഷങ്ങള്‍ക്കുശേഷം, കിഷ്‌കിന്ധാകാണ്ഡം, മലൈക്കോട്ടൈ വാലിബന്‍, ഫാമിലി, അഞ്ചക്കള്ളക്കോക്കാന്‍, പവി കെയര്‍ടേക്കര്‍, മന്ദാകിനി, തലവന്‍, ഗോളം, ഗഗനാചാരി, വിശേഷം, ലെവല്‍ ക്രോസ്, വാഴ, ബൊഗയ്ന്‍വില്ല, പണി, മുറ, ആനന്ദ്് ശ്രീബാല, സൂക്ഷ്മദര്‍ശിനി, റൈഫിള്‍ ക്ലബ്ബ്, ബറോസ് എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി രംഗത്തുണ്ട്.

Tags:    

Similar News