കിറ്റക്‌സിന് തെലങ്കാനയില്‍ കിട്ടിയത് രാജകീയ സ്വീകരണം; 3500 കോടിയുടെ നിക്ഷേപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ഫാക്ടറികള്‍; ഇപ്പോള്‍ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും; ആന്ധ്ര മന്ത്രി നാളെ കിഴക്കമ്പലത്ത്

തെലുങ്കാനക്ക് പിന്നാലെ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും

Update: 2025-06-06 10:46 GMT

കൊച്ചി: തെലുങ്കാനക്ക് പിന്നാലെ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും രംഗത്തെത്തി. ആന്ധ്ര പ്രദേശ് ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തു എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടിക്കാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം.

കുന്നത്തുനാട് എംഎല്‍എയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിറ്റെക്‌സിന് നേരെ തുടര്‍ച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്‌സ് മാറ്റിയത്. സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബുവിനെയും സംഘത്തിനെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്.

രാജകീയ സ്വീകരണവും വന്‍ ഓഫറുകളുമാണ് തെലുങ്കാനയില്‍ കിറ്റെക്‌സിന് ലഭിച്ചത്. 3500 കോടി രൂപ മുതല്‍മുടക്കി 50000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റെക്‌സ് തെലുങ്കാനയില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഫാക്ടറി വാറങ്കലില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

അടുത്തവര്‍ഷമാണ് രണ്ടാംഘട്ട കമ്മിഷനിങ്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ച് കയറ്റുമതി ഉറപ്പാക്കാന്‍ അപ്പാരല്‍ ാര്‍ക്കിന്റെ പ്രവര്‍ത്തനം കരുത്താകും. മൊത്തം 25,000ലേറെ തൊഴിലവസരങ്ങളുള്ളതാണ് ഈ ഫാക്ടറി. പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ വരുമാനം 5,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷകള്‍.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വാര്‍ഷിക വരുമാനം കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുന്‍വര്‍ഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സംയോജിത ലാഭം 55.83 കോടി രൂപയില്‍ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി.

Tags:    

Similar News