പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്‍ഷന്‍; യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്.എച്ച്.ഓയ്ക്കും; ജില്ലാ പോലീസ് മേധാവിക്ക് തലയൂരാന്‍ വേണ്ടി രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതോ?
കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്‍ഷന്‍
പത്തനംതിട്ട: പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗമാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. നൗഷാദ് തോട്ടത്തില്‍ പ്രതിയായ പോക്സോ കേസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതു മൂലം പ്രതി ഒളിവില്‍പ്പോയി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയെങ്കിലും നൗഷാദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. പിന്നീട് നൗഷാദ് സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞു കൊണ്ടുളള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
ഈ കേസിലെ അതിജീവിത റേഞ്ച് ഡിഐജി അജിതാ ബീഗത്തോട് നേരിട്ട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടന്നത്. പത്തനംതിട്ടയില്‍ 58 പേര്‍ പീഡിപ്പിച്ച കേസിലെ അതിജീവിതയെ കോന്നി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് താമസിപ്പിച്ചിരുന്നത്. ആ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയ ഡിഐജിയോട് അവിടെ തന്നെ കഴിയുന്ന കോന്നി കേസിലെ അതിജീവിത തന്റെ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എന്താണ് വിമുഖത കാട്ടുന്നത് എന്ന് നേരിട്ടു ചോദിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് ഡിഐജി എസ്.പിയോട് വിശദീകരണം തേടി. ഇതോടെയാണ് കോന്നി എസ്.എച്ച്.ഓ, ഡിവൈ.എസ്.പി എന്നിവരുടെ മേല്‍ കുറ്റം ചാരി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്‍മേലാണ് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഭാഗം പറയാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല.
യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള പോലീസിനും
ഈ കേസില്‍ യഥാര്‍ഥത്തില്‍ വീഴ്ച സംഭവിച്ചത് പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള പോലീസിനുമാണ്. ഉന്നത തലത്തില്‍ പിടിപാടുള്ള പ്രതിയായ അഡ്വ. നൗഷാദിനെ ശരിക്കും വഴിവിട്ടു സഹായിച്ചത് ആറന്മുള പോലീസാണ്. പിണങ്ങി താമസിക്കുന്ന ദമ്പതികളുടെ മകളെയാണ് നൗഷാദ് പീഡിപ്പിച്ചത്. മാതാപിതാക്കളുടെ ഡൈവോഴ്സ് കേസിന്റെ ഭാഗമായിട്ടാണ് നൗഷാദ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അടുത്ത ബന്ധുവാണ് നൗഷാദിന്റെ അടുക്കല്‍ കുട്ടിയെ എത്തിച്ചു കൊടുത്തത്. ഈ വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് കോന്നി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോന്നി എസ്.എച്ച്.ഓ വനിതാ പോലീസിനെയും കൂട്ടി പെണ്‍കുട്ടിയുടെ അടുത്തു ചെന്ന് പരാതി അന്വേഷിച്ചപ്പോള്‍ കുട്ടി നൗഷാദിന്റെ പക്ഷം പിടിച്ചാണ് സംസാരിച്ചത്.
തനിക്ക് പിതൃതുല്യനാണ് നൗഷാദ് എന്നാണ് പറഞ്ഞത്. ഈ മൊഴി കുട്ടിയെക്കൊണ്ട് തന്നെ എഴുതി വാങ്ങുകയും നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി നൗഷാദിനെതിരായി ലഭിക്കാത്തതിനാല്‍ പരാതി അവസാനിപ്പിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈനിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, പിന്നീട് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങില്‍ കുട്ടി പീഡനം തുടര്‍ന്നു പറഞ്ഞു. ഈ വിവരം ലഭിച്ച കോന്നി എസ്.എച്ച്.ഓ കഴിഞ്ഞ ഡിസംബര്‍ 15 ന് മൊഴിയെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവം നടന്നത് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അന്ന് തന്നെ അവിടേക്ക് എഫ്ഐആര്‍ കൈമാറി. എന്നാല്‍ ഒരു ദിവസം താമസിച്ച് ഡിസംബര്‍ 16 നാണ് ആറന്മുള പോലീസ് എഫ്ഐആര്‍ ഇട്ടത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ കൊച്ചിയിലെ വീട്ടിലുണ്ടെന്ന് മനസിലായി. ഡിസംബര്‍ 22 വരെ ഇയാള്‍ കൊച്ചിയിലെ ഓഫീസിലും വീട്ടിലും ഉണ്ടായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് മനസിലാക്കിയിരുന്നു. ഈ ദിവസങ്ങള്‍ ആറന്മുളയില്‍ നിന്ന് മൂന്നു പോലീസുകാര്‍ വീതം കൊച്ചിയില്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്നു. എന്നാല്‍, നൗഷാദിനെ തൊട്ടില്ല. ഡിസംബര്‍ 22 ന് നൗഷാദിന് പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്ത ബന്ധുവായ സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.ഇതിന് ശേഷം നൗഷാദിന്റെ ഫോണ്‍ ഓഫായി.
പിന്നെ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഓട്ടമായിരുന്നു. ഈ സമയത്തൊന്നും പോലീസ് നൗഷാദിനെ അന്വേഷിച്ചില്ല. നൗഷാദിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ ആണ്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നൗഷാദിനെ തൊടാതിരുന്നത്. നൗഷാദിന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളോടെയാണ് തള്ളിയത്. കണ്ണുനിറയാതെ അതിജീവിതയുടെ മൊഴി വായിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു. ജാമ്യം തള്ളപ്പെട്ടിട്ടും നൗഷാദിനെ ആറന്മുള പോലീസ് തൊട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് നൗഷാദിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തി. നൗഷാദിന്റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞു. അന്തിമവിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിട്ടു. പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം പോലീസ് ഇയാളെ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു.
ഇവിടെ വീഴ്ച ആറന്മുള പോലീസിന്റെ ഭാഗത്താണെന്ന് വ്യക്തമായിരുന്നു. കോന്നി പോലീസ് പ്രാഥമിക നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തു. കോന്നി ഡിവൈ.എസ്.പിയും എസ്.എച്ച്.ഓയും നൗഷാദിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. തങ്ങളുടെ ഭാഗം ഇവര്‍ക്ക് വിശദീകരിക്കണമെങ്കില്‍ ഇനി സസ്പെന്‍ഷന് മേലുള്ള തുടരന്വേഷണം വേണ്ടി വരും.
പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐയ്ക്ക് സംരക്ഷണം
ഇല്ലാത്ത വീഴ്ചയുടെ പേരില്‍ കോന്നിയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നതിന് സസ്പെന്‍ഷനിലാകുമ്പോള്‍ ശരിക്കും പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐ ഒരു നടപടിയും നേരിടാതെ സര്‍വീസില്‍ തുടരുകയാണ്. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്.ഐ കെ.ആര്‍. ഷെമിമോളാണ് പോക്സോ കേസ് അട്ടിമറിച്ചതായി കോന്നിയില്‍ നിന്നുള്ള അതിജീവിതയുടെ അച്ഛന്‍ തെളിവു സഹിതം പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഈ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ട്യൂഷന്‍ ടീച്ചറുടെ പിതാവ് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസാണ് വനിതാ എസ്ഐ അട്ടിമറിച്ചത്. പരാതിയുമായി ചെന്ന അതിജീവിതയെയും പിതാവിനെയും അനുനയിപ്പിച്ച് തിരിച്ചു വിട്ട എസ്.ഐ, ഇങ്ങനെ ഒരു പരാതി വന്നുവെന്ന് പ്രതിയെ വിളിച്ച് അറിയിക്കുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത്. നിയമപ്രകാരം എസ്.ഐ പോക്സോ കേസില്‍ പ്രതിയാകേണ്ടതാണ്. ഈ വിവരം ചുണ്ടിക്കാട്ടി അതീജീവിതയുടെ പിതാവ് നല്‍കിയ പരാതി എസ്.പി പൂഴ്ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയും നല്‍കി.