ഫലസ്തീന്‍ സംവാദവുമായി സി രവിചന്ദ്രന്‍; ഹോമിയോ സംവാദവുമായി ആരിഫ്; അഡ്വ ജയശങ്കറും, രമേഷ് പിഷാരടിയുമടക്കമുള്ള പ്രമുഖര്‍; തസ്ലീമ നസ്രീന് അവാര്‍ഡ് സമ്മാനിക്കുന്നത് പ്രെഫ. ടി ജെ ജോസഫ്; ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനത്തിന് ഒരുങ്ങി കൊച്ചി
ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനത്തിന് ഒരുങ്ങി കൊച്ചി
കൊച്ചി: ശാസ്ത്രാവബോധത്തിന്റെയും മാനവികതയുടെയും ആഘോഷമായി, സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനത്തിന് ഒരുങ്ങി കൊച്ചി. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ് 25, ഒക്ടോബര്‍ 19ന് ഞായറാഴ്ച എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമര്‍ശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികള്‍ 'സ്വതന്ത്രചിന്തയുടെ വസന്തോത്സവത്തിന്റെ' വിവിധ സെഷനുകളില്‍ സംബന്ധിക്കും.
ലോകത്തിലെതന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന ടാഗ് ലൈനില്‍ നടത്തപ്പെടുന്ന, ലിറ്റ്മസിന്റെ ആറാമത്തെ എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യമായി 2018-ല്‍ തിരുവനന്തപുരത്തും, 2019-ല്‍ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ലിറ്റ്മസ് 22 കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും, കോഴിക്കോടും നടന്നശേഷം, വീണ്ടും ലിറ്റ്മസ് കൊച്ചിയില്‍ തിരിച്ചെത്തുകയാണ്.
മൂന്ന് സംവാദങ്ങള്‍, ചര്‍ച്ചകള്‍
ഇത്തവണ മൂന്ന് സംവാദങ്ങളാണ് ലിറ്റ്മസിനെ വേറിട്ടതാക്കുന്നത്. രാവിലെ 8.30ന് നടക്കുന്ന 'ഹോമിയോ കപടമോ' എന്ന സംവാദത്തില്‍ ഒരു എക്സ് ഹോമിയോ ഡോക്ടര്‍ കൂടിയായ സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തും, ഹോമിയോ പ്രാക്ടീഷ്ണര്‍ ഡോ പി സബില്‍രാജും മാറ്റുരയ്ക്കും. എം റിജു മോഡറേറ്ററായിരിക്കും.
'ഭീതി ദിവസം അനുസ്മരിക്കണോ' എന്ന തലക്കെട്ടില്‍, എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രനും, സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരുമാണ് സംവാദം നടത്തുന്നത്. ഇന്ത്യാ-പാക് വിഭജന ഭീകരതയുടെ ഓര്‍മ്മ ദിനം ആഘോഷിക്കണമോ എന്നതാണ് ചര്‍ച്ച ചെയ്യുന്നത്. രാവിലെ 11.26ന് നടക്കുന്ന ഈ സംവാദത്തില്‍ ഹരീഷ് തങ്കം മോഡറേറ്റായിരിക്കും. വൈകീട്ട് 6.11ന് നടക്കുന്ന മൂന്നാമത്തെ സംവാദത്തില്‍ 'ഗാസയില്‍ നടക്കുന്നത് വംശഹത്യയോ' എന്നതാണ് വിഷയം. സി രവിചന്ദ്രനും, ഇടത് സാംസ്‌ക്കാരിക പ്രവര്‍ത്തകനായ അഡ്വ. ബി എന്‍ ഹസ്‌ക്കറുമാണ് ഇതില്‍ പങ്കെടുക്കുന്നത്. സുശീല്‍ കുമാര്‍ മോഡറേറ്ററായിരിക്കും.
രാവിലെ 10.18ന് നടക്കുന്ന മുഖാമുഖത്തിലാണ് രമേഷ് പിഷാരടി, പ്രഭാഷകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രവീണ്‍ രവിക്കൊപ്പം പങ്കെടുക്കുന്നത്.
ഉച്ചക്ക് 2.08ന് നടക്കുന്ന 'മതവും ജാതിയും പഞ്ചായത്ത് മുതല്‍ യു.എന്‍വരെ' എന്ന ടോക്ക് ഷോയിലാണ് അഡ്വ. ജയശങ്കര്‍ പങ്കെടുക്കുന്നത്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്ണന്‍ ഈ പരിപാടിയില്‍ ഒപ്പമുണ്ടാവും.
ലിറ്റ്മസ് 25 വേദിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 'ജീന്‍ ഓണ്‍' എന്ന പരിണാമം സംബന്ധിച്ച ചോദ്യോത്തര പരിപാടി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ ദിലീപ് മമ്പള്ളില്‍, ഡോക്ടര്‍ പ്രവീണ്‍ ഗോപിനാഥ്, കൃഷ്ണപ്രസാദ് എന്നിവര്‍ മറുപടി നല്‍കും.
ടി.ആര്‍. ആനന്ദ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് നടക്കുന്ന 'ബ്ലാസ്ഫെമി' എന്ന പാനല്‍ ഡിസ്‌ക്കഷനില്‍, ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ കൈ വെട്ടിമാറ്റപ്പെട്ട, പ്രൊഫസര്‍ ടി ജെ ജോസഫ്, അഡ്വ അനില്‍കുമാര്‍, ജാഫര്‍ ചളിക്കോട് എന്നിവര്‍ പങ്കെടുക്കും. യാസിന്‍ ഒമര്‍ മോഡറേറ്റാറായിരിക്കും.
തസ്ലീമ നസ്രീന്‍ എത്തുന്നു
2025-ലെ എസെന്‍സ് ആജീവനാന്ത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്, പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും,
ആക്റ്റിവ്‌സ്റ്റുമായ തസ്ലീമ നസ്രീനാണ്. തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്, കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രൊഫ ടി.ജെ.ജോസഫില്‍ നിന്ന് തസ്ലീമ സ്വീകരിക്കും. തുടര്‍ന്ന് അവര്‍ സദസ്സിനെ അഭിസംബോധന ചെയ്യും.
ഈ വര്‍ഷത്തെ മികച്ച ഫ്രീതിങ്കറിനുള്ള എസെന്‍സ് പ്രൈസ് ആരിഫ് ഹുസൈന്‍ തെരുവത്തിനാണ് സമ്മാനിക്കുന്നത്. മത-രാഷ്ട്രീയ വിഷയങ്ങളിലെ വിമര്‍ശനാത്മക നിലപാടുകളും, പൊതുസമൂഹത്തില്‍ അറിവിന്റെയും യുക്തിയുടെയും പ്രചാരണത്തിനായി നടത്തിയ ശ്രമങ്ങളുമാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് എസ്സെന്‍സ് പ്രൈസിന് അര്‍ഹനായത്. 30,000 രൂപയുടെ കാഷ് അവാര്‍ഡും എസെന്‍സ് മെഡാലിയനുമാണ് ആരിഫിന് ലഭിക്കുന്നത്. സ്വതന്ത്രചിന്തയും ശാസ്ത്രബോധവും വളര്‍ത്താന്‍ യത്‌നിക്കുന്നവര്‍ക്കുള്ള
യങ് ഫ്രീ തിങ്കര്‍ അവാര്‍ഡ് ഇത്തവണ പ്രസാദ് കെ പി, രാകേഷ് വി എന്നിവര്‍ക്കാണ്. 25000 രൂപയുടെ കാഷ് അവാര്‍ഡും എസെന്‍സ് മെഡാലിയനുമാണ് സമ്മാനം. ഇവര്‍ക്കമുള്ള ഇവര്‍ക്ക് എല്ലാവര്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ ലിറ്റ്മസ് വേദിയില്‍ വിതരണം ചെയ്യും.
എന്താണ് എസെന്‍സ്?
ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മ ആണ് esSENSE എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തില്‍പരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്ബുക്ക് ഗ്രൂപ്പിലാണ് എസെന്‍സ് എന്ന ആശയം 2016 ഓഗസ്റ്റില്‍ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ആണ് ഈ ആശയം നിര്‍ദ്ദേശിക്കുന്നതും പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസെന്‍സ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.
'തെളിവുകള്‍ എന്തായിക്കൊള്ളട്ടെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ തുടരും' എന്ന ഡോഗ്മയെ, പൊളിച്ചടുക്കിയാണ് എസ്സെന്‍സ് ഗ്ലോബല്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരു പോലെ വിമര്‍ശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. കമ്യൂണിസവും മാര്‍ക്സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെവരെ എസ്സെന്‍സ് വിമര്‍ശന വിധേയമാക്കുന്നു. അശാസ്ത്രീയമായ എന്തിനെയും തള്ളി, യുക്്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളര്‍ത്തിയെടുക്കാണ്് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെന്‍സ് ഗ്ലോബല്‍ സംഘാടകര്‍ പറയുന്നു.
'അടച്ചിട്ട മുറിയില്‍ അഞ്ചാറുപേര്‍' എന്നായിരുന്നു മുമ്പ് സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലന്‍ കുരങ്ങുകളെപ്പോലെ കേരളത്തില്‍ ന്യുനപക്ഷമാണ് യുക്തിവാദികള്‍ എന്ന് പറഞ്ഞത് സാക്ഷാല്‍ രാഹുല്‍ ഈശ്വറാണ്. എന്നാല്‍ ആ കാലം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. 2022-ലെ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞ സദസ് കണ്ട് അന്ന് പാനലിസ്റ്റായി ഒരുപരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന് തന്നെ തിരുത്തേണ്ടി വന്നു. ഇന്ന് സ്വതന്ത്ര ചിന്തകര്‍ക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയില്‍ വലിയ സമ്മേളനങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ട്. ലിറ്റ്മസ്-2025ലും ഇതുപോലെ മൂന്‍കാലങ്ങളിലെപ്പോലെ വലിയ ആള്‍ക്കൂട്ടത്തെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസെന്‍സ് ഗ്ലോബല്‍ പ്രസിഡന്റ് പ്രവീണ്‍ വി കുമാര്‍, സെക്രട്ടറി സന്തോഷ് മാത്യൂ, ട്രഷറര്‍ പ്രമോദ് എഴുമറ്റൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്നി വര്‍ഗീസ്, മീഡിയാ കോര്‍ഡിനേറ്റര്‍ എം റിജു എന്നിവര്‍ പങ്കെടുത്തു.