രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഷാഫിയോട് പരാതിപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; എം.എ. ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നടപടി; പറഞ്ഞതില്‍ ഉറച്ച് തന്നെ; സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമെന്ന് ഷഹനാസ്

എം.എ. ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നടപടി; പറഞ്ഞതില്‍ ഉറച്ച് തന്നെ

Update: 2025-12-04 03:26 GMT

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഷാഫിയോട് പരാതിപ്പെട്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ എം എം ഷഹനാസിനെതിരെ നടപടി. കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കോണ്‍ഗ്രസ് സഹയാത്രികയായ ഷഹനാസ്. ഇവര്‍ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍നിന്നുള്ള പുറത്താക്കല്‍.

അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും, പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ഷഹനാസ് വ്യക്തമാക്കി. പ്രതികരിച്ചു. കോഴിക്കോട് ഡിസിസി അധ്യക്ഷനെതിരെയും ഷഹനാസ് ആരോപണം ഉന്നയിച്ചു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കാലങ്ങളായി തന്നെ പ്രതിരോധിക്കുന്നതായും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുറത്താക്കല്‍ നടപടിയെന്നും ഷഹനാസ് ആരോപിച്ചു.

നിലവില്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ താന്‍ തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു. 'സ്ത്രീകള്‍ക്ക് വേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ നഷ്ടപ്പെടുന്ന പദവികള്‍ ആണെങ്കില്‍ അത് നഷ്ടപ്പെടുത്താന്‍ എനിക്ക് സന്തോഷമേയുള്ളൂ,' ഷഹനാസ് പറഞ്ഞു. സംസ്‌കാരസാഹിതി പോലുള്ള സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തുറന്നുപറച്ചിലുകള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാരും തന്നെ ബന്ധപ്പെടുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷഹനാസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയോ വിശദീകരണം ചോദിക്കാതെയോ അവരെ ഗ്രൂപ്പില്‍ നിന്ന് മാറ്റിയത് ശരിയാണോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തല്‍. കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാള്‍ക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്ന ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പില്‍നിന്നാണ് തന്നെ പുറത്താക്കിയതെന്ന് ഷഹനാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും ഷഹനാസ് ആരോപിച്ചു. സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ േേസന്താഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.

Tags:    

Similar News