മട്ടാഞ്ചേരി മാഫിയയ്ക്ക് രാസലഹരി എത്തുന്നത് ഓമാനില്‍ നിന്നും; മാഗി ആഷ്‌നയെ നിയന്ത്രിച്ചത് ഓമാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍; ആയിഷ ഗഫാര്‍ സെയ്ദും സബാ റാഷിദും ഷാജിയ അമര്‍ ഹംസയും വിദേശ മാഫിയാ കണ്ണികള്‍; കേരളത്തലെ ഗള്‍ഫ് ലഹരി വിഴുങ്ങുന്നുവോ?

Update: 2025-03-08 02:09 GMT

കൊച്ചി: മട്ടാഞ്ചേരി മാഫിയയ്ക്ക് രാസലഹരി എത്തുന്നത് ഗള്‍ഫില്‍ നിന്നെന്ന് വ്യക്തം. നേരത്തെ ഇതു സംബന്ധിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഓമാനെ പ്രതിസന്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു അത്. ഇതിന് സമാനമായാണ് പശ്ചിമകൊച്ചിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തത്. ഒമാനില്‍നിന്ന് മയക്കുമരുന്നുകടത്ത് ആസൂത്രണംചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27) ആണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്.

മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെയും സംഘാംഗമായ മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്ന യുവാവിനെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഒമാനിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് ആഷിഖ്. മാഗി ആഷ്നയില്‍നിന്നും ഇസ്മായില്‍ സേഠില്‍നിന്നുമാണ് ലഹരിക്കടത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചത്. ഓമാനിലെ സൂപ്പര്‍മാക്കറ്റുകളില്‍ ലഹരി ഇടപാടുണ്ടെന്നും പലരും ഇതിന് ഇരകളാകുന്നുവെന്നും വിശദീകരിക്കുന്ന വീഡിയോയായിരുന്നു വൈറലായത്.

കഴിഞ്ഞ മാസം പശ്ചിമകൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 450 ഗ്രാം എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് എത്തിച്ച യുവതിയെപ്പറ്റി വിവരം ലഭിച്ചത്. മാഗി ആഷ്നയെ വീട്ടില്‍ നിന്നാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. ആയിഷ ഗഫാര്‍ സയിദ് എന്ന മറ്റൊരു സ്ത്രീയും പിടിയിലായി. തോപ്പുംപടി, മട്ടാഞ്ചേരി മേഖലകളില്‍ നിന്നായി വന്‍തോതില്‍ എം ഡി എം എ കണ്ടെടുത്ത കേസില്‍ ഒമാനില്‍ നിന്നാണ് ലഹരി എത്തിച്ചതെന്നു കണ്ടെത്തിയതും ഈ അറസ്റ്റുകളിലൂടെയാണ്.

ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ആഷിഖാണ് ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത്. ജോലിക്കായി ഒമാനില്‍ എത്തിയ മാഗി, സംഘത്തിനൊപ്പം ചേര്‍ന്ന് വിമാനത്തില്‍ ലഹരിക്കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആദ്യ ലഹരിക്കടത്തില്‍ത്തന്നെ ഇവര്‍ അറസ്റ്റിലായി. ഒരുലക്ഷം രൂപയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കിയത്. ലഗേജില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. ഒമാനില്‍നിന്ന് ആഷിഖ് നാട്ടിലെത്തിയ വിവരമറിഞ്ഞ് മട്ടാഞ്ചേരിയില്‍ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ്‌ചെയ്യുകയായിരുന്നു. ഒരുതവണ മയക്കുമരുന്ന് കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്.

വിലക്കുറവായതുകൊണ്ടാണ് ഒമാനില്‍നിന്ന് സംഘം ലഹരിയെത്തിച്ചിരുന്നത്. കൊച്ചിവിമാനത്താവളം വഴിയായിരുന്നു കടത്ത്. ജനുവരിയില്‍ നടത്തിയ റെയ്ഡിലാണ് പശ്ചിമകൊച്ചിയില്‍ വന്‍ മയക്കുമരുന്നുശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അഞ്ചുയുവാക്കളെയും പോലീസ് പിടികൂടിയിരുന്നു.

പുണെ സ്വദേശിനി ആയിഷ ഗഫാര്‍ സെയ്ദ്, ഇവരുടെ പങ്കാളിയായ മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക്, മട്ടാഞ്ചേരി സ്വദേശികളായ സജീര്‍, അദിനാന്‍ സവാദ്, ഷഞ്ജല്‍, മുഹമ്മദ് അജ്മല്‍, പള്ളുരുത്തി വെളി സ്വദേശി ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. ആയിഷയും റിഫാസും മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ താമസിച്ച് ലഹരി ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു ആറുപേരെ പിടികൂടിയത്.

വിദേശ രാജ്യങ്ങളില്‍ നിന്നു സ്ത്രീകള്‍ വഴിയുള്ള ലഹരികടത്ത് കൂടുകയാണ്. കഴിഞ്ഞ ദിവസം മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് കൊച്ചിയില്‍ പിടികൂടിയിരുന്നു. ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. സബായുടെ പക്കല്‍ നിന്ന് 754 ഗ്രാമും ഷാജിയയുടെ പക്കല്‍ നിന്ന് 750 ഗ്രാമും കഞ്ചാവാണ് കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്.

Tags:    

Similar News