കയ്യബദ്ധത്തില്‍ കൈവിട്ടു പോയ ശതകോടികള്‍ വിലമതിക്കുന്ന ബിറ്റ്കോയിനായി ഒരാള്‍ വെയിസ്റ്റ് കൂനയില്‍ തെരഞ്ഞത് 12 വര്‍ഷം; രഹസ്യ കീകള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ്, അബദ്ധത്തില്‍ ചവറ്റികൊട്ടയില്‍ ഇട്ടപ്പോള്‍ ബിറ്റ്‌കോയിന്‍ ശൈശവ ഘട്ടത്തില്‍; റോബോട്ടുകള്‍ അടക്കം എത്തിയെങ്കിലും അനുമതി ലഭിക്കാതെ തിരച്ചില്‍ നിര്‍ത്തി

കയ്യബദ്ധത്തില്‍ കൈവിട്ടു പോയ ശതകോടികള്‍ വിലമതിക്കുന്ന ബിറ്റ്കോയിനായി ഒരാള്‍ വെയിസ്റ്റ് കൂനയില്‍ തെരഞ്ഞത് 12 വര്‍ഷം

Update: 2025-06-18 04:43 GMT

ന്യൂപോര്‍ട്ട്: അബദ്ധത്തില്‍ കൈവിട്ടു പോയ 742 മില്യന്‍ പൗണ്ട് മൂല്യം വരുന്ന ബിറ്റ് കോയിന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി തിരയുന്ന വ്യക്തിയുടെ ജീവിത കഥ ഡോക്യുമെന്ററി ആകുന്നു. മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് നഷ്ടപ്പെട്ട സമ്പത്തിനായി നിയമ യുദ്ധങ്ങളും, ഹൈ ടെക് പ്ലാനുകളുമെല്ലാം ഇയാള്‍ കൈക്കൊണ്ടു. തെക്കന്‍ വെയ്ല്‍സിലെ ന്യൂപോര്‍ട്ടിലുള്ള ഐ ടി ജീവനക്കാരനായ ജെയിംസ് ഹോവെല്‍സ് എന്ന വ്യക്തിയാണ് കൈമോശം വന്ന 8000 ബിറ്റ് കോയിനുകള്‍ക്കായുള്ള തിരച്ചില്‍ കഴിഞ്ഞ 12 വര്‍ഷമായി തുടരുന്നത്.

ഈ കോയിനുകളിലേക്കുള്ള രഹസ്യ കീകള്‍ അടങ്ങിയ സ്വകാര്യ ഹാര്‍ഡ് ഡ്രൈവ്, അബദ്ധത്തില്‍ ചവറുകൂടയില്‍ ഇട്ടതോടെയാണ് ഇയാള്‍ക്ക് ഈ അമൂല്യ സമ്പത്ത് നഷ്ടമായത്. പന്ത്രണ്ട് വര്‍ഷത്തെ തിരച്ചിലിനു ശേഷം, തന്റെ അമൂല്യ സമ്പത്ത് മാലിന്യക്കൂമ്പാരത്തിനുള്ളില്‍ ഉപേക്ഷിച്ച് അയാള്‍ പിന്മാറുകയാണ്. ഹോവല്‍സ്, തന്റെ ഓഫീസ് വൃത്തിയാക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ ഈ ഹാര്‍ഡ് ഡിസ്‌ക് ചവറു കൂടയില്‍ ഇട്ടത്. 2013ല്‍ ആയിരുന്നു സംഭവം. അന്ന് ബിറ്റ് കോയിന്‍ അതിന്റെ ശൈശവ ഘട്ടത്തിലായിരുന്നു. അതിന്റെ മൂല്യം ഇത്രകണ്ട് കുതിച്ചുയരുമെന്ന് ആരും കരുതിയതുമില്ല. അതുകൊണ്ടു തന്നെ അയാള്‍ തനിക്ക് പറ്റിയ അബദ്ധം അത്ര കാര്യമായി എടുത്തില്ല.

പിന്നീട് ബിറ്റ് കോയിന്റെ വില കുതിച്ചുയര്‍ന്നതോടെയാണ് ഹോവല്‍ തനിക്ക് പറ്റിയ അബദ്ധത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ആ ഹാര്‍ഡ് ഡിസ്‌ക് എങ്ങനെയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായി അയാള്‍. പരിസ്ഥിതിക്ക് കേടുപാടുകള്‍ ഉണ്ടാകാതെ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും, റോബോട്ടിക് സിസ്റ്റങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലിനായി വരെ അയാള്‍ തയ്യാറായി. എന്നാല്‍, ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സില്‍ മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍ നടത്താനുള്ള അനുമതി നല്‍കിയില്ല.


 



വിഷവാതകങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ പടര്‍ന്നേക്കാം എന്നതുള്‍പ്പടെയുള്ള നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൗണ്‍സില്‍ അനുമതി നിഷേധിച്ചത്. പരിസരങ്ങളിലെ ഭൂഗര്‍ഭ ജലം മലിനപ്പെടുവാന്‍ ഇടയുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇതിനായുള്ള അനുമതിക്കായി ഹോവല്‍ നീണ്ട നിയമ പോരാട്ടം നടത്തിയെങ്കിലും 2024 ല്‍ ഉണ്ടായ കേസിലെ അന്തിമ വിധി ഇയാള്‍ക്ക് എതിരായിരുന്നു. ഇപ്പോള്‍ ഈ സംഭവം ഡോക്യുമെന്ററി ആവുകയാണ്.

Tags:    

Similar News