വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ സംഘര്‍ഷം; സര്‍ക്കാര്‍ ബസിന് നേരെ കല്ലേറ്; വാഹനങ്ങള്‍ കടത്തിവിടാന്‍ വിസമ്മതിച്ച് ജനക്കൂട്ടം; സുരക്ഷാ സേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; സംഭവത്തില്‍ ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Update: 2025-03-09 00:21 GMT

ഇംഫാല്‍: വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. കാംഗ്‌പോക്പിയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ മരിച്ചത്. ഇവിടെ സര്‍വീസ് നടത്തിയ സര്‍ക്കാര്‍ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്നാണ് സുരക്ഷാ സേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജനക്കൂട്ടം വാഹനങ്ങള്‍ കടത്തിവിടാന്‍ വിസമ്മതിതച്ചപ്പോഴാണ് കണ്ണീര്‍ വാതക പ്രയഗവും ലാത്തി ചാര്‍ജ് ചെയ്യുകയും ചെയ്തതെന്ന് പോലീസ് പറയുന്നു. പതിനാറ് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പോലീസ് പ്രസ്താവനയില്‍ പറയുന്നു. 27 സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറയുന്നു. 'അനിയന്ത്രിതവും അക്രമാസക്തവുമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാ സേന വളരെ സംയമനം പാലിക്കുകയും പ്രതിഷേധക്കര്‍ക്കിടയില്‍ നിന്ന് സായുധരായ അക്രമികള്‍ നടത്തിയ വെടി വെയ്പ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാനും നേരിടാനും മിനിമം ഫോഴ്‌സ് പ്രയോഗിച്ചു, ' പോലീസ് പറഞ്ഞു.

പ്രദേശിക പ്രതിഷേധക്കാര്‍ക്ക് സുരക്ഷാ സേന അകമ്പടി സേവിക്കുന്നുവെന്ന കുക്കി- സോ കൗണ്‍സിലിന്റെയും കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെയും ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് എന്ന് പോലീസ് പറഞ്ഞു. അക്രമം നടന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലി നടന്നു.

സംഘര്‍ത്തെ തുടര്‍ന്ന് കാംഗ്‌പോക്പി, ചാമ്പൈ, സൈതു - ഗാംഫസോള്‍ ഉപ വിഭാഗങ്ങളില്‍ , ദേശീയ പാതാ രണ്ടില്‍ ജില്ലാ മജിസ്ട്രേറ്റ് മഹേഷ് ചൗധരി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മണിപ്പൂരില്‍ എല്ലാ മേഖലയിലും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര സേന സുരക്ഷയോടെ രാവിലെ 10 മുതല്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങിയത്.

മണിപ്പൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, ഇംഫാല്‍ - കാന്‍പോക്പി - സേനാപതി - കാങ്‌പോക്പി - ഇംഫാല്‍- ബിഷ്ണുപൂര്‍ - ചുരന്ദ്പൂര്‍, ചുരന്ദ്പൂര്‍ - ബിഷ്ണുപൂര്‍- ഇംഫാല്‍ റൂട്ടുകളിലാണ് സര്‍വീസ് നടത്തിയത്. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളുമുണ്ട്.

Tags:    

Similar News