കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത; പ്രസ്താവനയുടെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപതയുടെ ആവശ്യം; പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്‍ശനം

കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന

Update: 2026-02-09 00:47 GMT

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ എന്ന ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിലിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇത് വിദ്വേഷ പ്രസ്താവന ആണെന്ന് ആരോപിച്ചു സഭയ്ക്കുള്ളിലെ തന്നെ ചിലര്‍ രംഗത്തുവന്നു വന്നിരുന്നു. ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

ആന്‍ഡ്രൂസ് താഴത്തിലിന്റെ പ്രസ്താവന ഗൗരവതരമാണ്. ഈ പ്രസ്താവന അതിരൂപതയ്‌ക്കെതിരെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലര്‍ ഉപയോഗിക്കുന്നു. പ്രസ്താവനയുടെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടെന്നായിരുന്നു തൃശൂര്‍ അതിരൂപതാ മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. ദീപികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ നേതൃത്വം ഒഴിയുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രത്യേക അഭിമുഖം.

'ക്രൈസ്തവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് സഭയിലെ നിസാര അഭിപ്രായവ്യത്യാസങ്ങളില്‍ പോലും ബോധപൂര്‍വം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നത്. സീറോ മലബാര്‍ സഭയിലെ ആരാധനക്രമ വഴക്കില്‍ ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ ചിലത് സീറോമലബാര്‍ സഭയി ല്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നില്‍ക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സമുദായ ശക്തീകരണ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലടക്കം സമുദായംഗങ്ങള്‍ വേണം. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകള്‍ കുറയുന്നു. ക്രൈസ്തവരില്‍ സമുദായാബോധം കുറഞ്ഞു. ക്രൈസ്തവര്‍ വര്‍ഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വര്‍ഗീയ ചിന്തയുള്ളത് ക്രൈസ്തവര്‍ക്കാണ്. പക്ഷേ, മറ്റു മതങ്ങളില്‍ വര്‍ഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോള്‍ നമ്മള്‍ പറയുന്നത് സമുദായബോധം ഉണ്ടാകണം', ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെതിരെ അല്‍മായ മുന്നേറ്റം രംഗത്തുവന്നിരുന്നു. ആന്‍ഡ്രൂസ് താഴത്ത് സംഘ്പരിവാര്‍ ഏജന്റാണെന്നാണ് സംശയമെന്ന് അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. ആന്‍ഡ്രൂസ് താഴത്ത് മുസ്‌ലിം വിരോധം വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നു. ആന്‍ഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യന്‍ പീഡനങ്ങളിലും മണിപ്പൂര്‍ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍മായ മുന്നേറ്റം കുറ്റപ്പെടുത്തി.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തേണ്ടത് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഇടപെടലുകള്‍ അതിരുവിടുന്നെന്നാണ് അല്‍മായ മുന്നേറ്റം വക്താവ് പ്രതികരിച്ചു.

Tags:    

Similar News