വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമം; താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം

Update: 2025-03-21 14:55 GMT

താമരശ്ശേരി: താമരശ്ശേരിയില്‍ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലില്‍ സ്വദേശി ഫായിസിനെയാണ് പൊലീസ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫായിസ് വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലക്ക് കൊണ്ടുപോകുകയായിരുന്നു.

ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസില്‍നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായാണ് സംശയിക്കുന്നത്. രണ്ടാഴ്ച മുന്‍പ് താമരശ്ശേരിയില്‍ പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വയറ്റിനുള്ളില്‍ വെള്ളത്തരികളടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവര്‍ കണ്ടെത്തി. കവറിലെ എം.ഡി.എം.എ. വയറ്റില്‍ കലര്‍ന്നാല്‍ മരണകാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ശസ്ത്രക്രിയചെയ്ത് പാക്കറ്റ് പുറത്തെടുക്കാന്‍ യുവാവ് വിസമ്മതിച്ചു. പിതാവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഷാനിദ് കൂട്ടാക്കിയില്ല. അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിനിടെ ഷാനിദ് മരിച്ചു.

അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളില്‍ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായതും മരണത്തിന് കീഴടങ്ങിയതും.

Tags:    

Similar News