ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് നിറച്ച് അടച്ചു; പിന്നാലെ കാമുകനൊപ്പം മണാലിയില്‍ മഞ്ഞുവീഴ്ച ആസ്വദിച്ച് മുസ്‌കാന്‍; ഒന്നും സംഭവിക്കാത്തമട്ടില്‍ ഹോളിയും ജന്മദിനവും ആഘോഷിച്ച് ഇരുവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഭര്‍ത്താവിനെ കൊന്നശേഷം കാമുകനൊപ്പം മണാലിയില്‍ ആഘോഷം

Update: 2025-03-22 12:21 GMT

ലക്‌നൗ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ മുസ്‌കാനും ആണ്‍സുഹൃത്ത് സാഹില്‍ ശുക്ലയും ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുസ്‌കാനും കാമുകനും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹിമാചല്‍ പ്രദേശിലെ മഞ്ഞുമലകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ മുസ്‌കാന്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് നിറച്ച് അടച്ചശേഷമായിരുന്നു ഭാര്യയും കാമുകനും മണാലി യാത്ര നടത്തിയത്. സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സഹില്‍ ശുക്ലയും മണാലിയില്‍ മഞ്ഞുവീഴ്ച ആസ്വദിച്ചതിന്റെയും ഹോളി ആഘോഷത്തില്‍ പങ്കെടുത്തിന്റെയുമടക്കം വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഒന്നും സംഭവിക്കാത്തമട്ടിലാണ് ഇരുവരും ഹോളിയും ജന്മദിനാഘോഷവും നടത്തിയത്. മാര്‍ച്ച് നാലിന് കൊലപാതകം നടത്തിയതിന് തൊട്ടുപിന്നാലെ മുസ്‌കാനും സഹിലും ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു. ഇരുവരം ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത് ചിരിച്ചുകൊണ്ട് നൃത്തംചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് എവിടെവെച്ച് എപ്പോള്‍ ചിത്രീകരിച്ചതാണ് എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല.

മണാലി സന്ദര്‍ശിച്ചശേഷം കസോളിലെത്തിയ ഇരുവരും സഹിലിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കസോളിലെ ഹോട്ടലില്‍ ഇവര്‍ ആറ് ദിവസം താമസിച്ചിരുന്നു. മണാലിയില്‍നിന്ന് ടാക്സിയിലാണ് മാര്‍ച്ച് പത്തിന് ഇരുവരും കസോളില്‍ എത്തിച്ചേര്‍ന്നതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഹിലിന്റെ ഐ.ഡി കാര്‍ഡ് നല്‍കിയാണ് ഇവര്‍ മുറി ബുക്കുചെയ്യാന്‍ ശ്രമിച്ചത്. മുസ്‌കാന്റെ ഐ.ഡി കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ആദ്യം മടിച്ചു. തന്റെ ഭാര്യയാണ് എന്നുപറഞ്ഞ് സഹില്‍ കാര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചു. ജീവനക്കാര്‍ നിര്‍ബന്ധിച്ചതോടെയാണ് മുസ്‌കാന്‍ ഐ.ഡി കാര്‍ഡ് നല്‍കാന്‍ തയ്യാറായത്. ഹോട്ടലില്‍ തങ്ങിയ ആറ് ദിവസവും ഇരുവരും കൂടുതല്‍ സമയവും മുറിയില്‍ തന്നെയാണ് കഴിച്ചുകൂട്ടിയതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങിയത്. ഭക്ഷണം ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ച് കഴിക്കുകയാണ് ഇരുവരും ചെയ്തിരുന്നത്.

ആറ് ദിവസത്തിനിടെ ഒരു ദിവസം മാത്രമാണ് ഇവര്‍ മുറി വൃത്തിയാക്കാന്‍ അനുവദിച്ചതെന്നും ജീവനക്കാര്‍ പറയുന്നു. കൊലപാതകം നടത്തിയശേഷമാണ് ഇവര്‍ യാത്ര ചെയ്തിരുന്നത് എന്ന ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് ഇവര്‍ യാത്ര ചെയ്ത ടാക്സിയുടെ ഡ്രൈവര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. യാത്രയ്ക്കിടെ ഇരുവരും വളരെ കുറച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. മുസ്‌കാന് രണ്ട് ഫോണ്‍കോള്‍ വന്നിരുന്നു. യാത്രയ്ക്കിടയില്‍ സഹില്‍ മദ്യപിച്ചിരുന്നു. മുസ്‌കാന്‍ ബിയറും കുടിക്കുന്നുണ്ടായിരുന്നു. അതിനിടെ, സഹിലിന്റെ ജന്മദിനാഘോഷത്തിന് കേക്ക് എത്തിക്കാന്‍ ടാക്സി ഡ്രൈവറോട് മുസ്‌കാന്‍ നിര്‍ദേശിക്കുന്നത് എന്നവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്നെ തിരിച്ചുവിളിക്കേണ്ടെന്നും കേക്ക് മുറിയില്‍ എത്തിക്കണമെന്നും നിര്‍ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പ്.

2016-ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു.

2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു. ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളില്‍ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് നല്‍കുന്ന വിവരം

മുമ്പും കൊലപാതക ശ്രമം

ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സിമന്റ് ഡമ്മിനുള്ളിലാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെയും മുസ്‌കാന്‍ സൗരഭിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഫെബ്രുവരി 25-ന് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയെങ്കിലും സൗരഭിന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ കൊലപാതകശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് മാര്‍ച്ച് നാലിന് വീണ്ടും മയക്കുമരുന്ന് നല്‍കുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി സൗരഭിന് നല്‍കി. തുടര്‍ന്ന് ബോധരഹിതനായ സൗരഭിനെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് കഷ്ണങ്ങളാക്കി മുറിച്ചു. കൊലപാതകത്തിന് മുമ്പ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. സൗരഭിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ മണാലിയിലേക്ക് പോയി. പിന്നീട് ഒളിവില്‍ കഴിയാന്‍ പദ്ധതിയിട്ടെങ്കിലും തിരികെ മീററ്റിലേക്ക് വരികയായിരുന്നു.

Tags:    

Similar News