ഞരമ്പില്‍ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറഞ്ഞു; ശസ്ത്രക്രിയ നടത്തിയത് പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍; കൈയില്‍ 16ഓളം തുന്നലുകള്‍; ഹഫീസിന്റെ കൈയുടെ ചലന ശേഷി നഷ്ടമായി; ചികില്‍സാ പിഴവില്‍ കേസെടുത്തിട്ടിട്ടും അറസ്റ്റില്ല; മേവറം അഷ്ടമുടി സഹകരണ ആശുപത്രിയ്ക്ക് കൊമ്പുണ്ടോ? സിപിഐ ഇടപെടല്‍ ചര്‍ച്ചകളില്‍

Update: 2025-06-27 06:01 GMT

കൊല്ലം: കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന പരാതിയില്‍ പോലീസ് കേസെടുത്തിട്ടും സര്‍ജനും ഡോക്ടര്‍ക്കുമെതിരെ തുടര്‍ നടപടിയില്ല. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഹദീസിന്റെ പരാതിയിലാണ് കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേവറം അഷ്ടമുടി സഹകരണ ആശുപത്രി ന്യൂറോ സര്‍ജനായ ജേക്കബ് ജോണ്‍, ഡോകട്ര്‍ അഞ്ജലി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ കുളത്തൂരിലെ സമാന കേസില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് അടക്കം നടന്നു. പക്ഷേ കൊല്ലത്ത് ഒന്നുമില്ല.

ശസ്ത്രക്രിയയെ തുടര്‍ന്ന് പരാതിക്കാരന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി. ഹഫീസിനെ പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആന്റിബയോട്ടിക്സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ ജയലാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ആയതിനാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മുമ്പ് ലോകപ്രശസ്തനായ മലയാളി ഡോക്ടറെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും കുടുക്കാന്‍ ശ്രമിച്ചത് മേവറം അഷ്ടമുടി സഹകരണ ആശുപത്രിയെ അന്യായമായി സ്വന്തമാക്കാന്‍ ശ്രമിച്ചവരുടെ ഗൂഡാലോചനയാണ്. സിപിഐയുടെ ഇടപെടലാണ് അന്നും സമൂഹം ചര്‍ച്ച ചെയ്തത്. ഇപ്പോള്‍ ചികില്‍സാ പിഴവില്‍ ആ ആശുപത്രിയുടെ പേരില്‍ കേസ് എടുത്തിട്ടും നടപടി എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.

ഹഫീസിന് ഒരു വര്‍ഷമായി ഇടത് കൈയില്‍ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 23നാണ് ഹഫീസ് മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിലെത്തുന്നത്. ന്യൂറോസര്‍ജനായ ജേക്കബ് ജോണാണ് പരാതിക്കാരനെ പരിശോധിക്കുന്നത്. ഇടത് കൈവിരലിലേക്കുള്ള പ്രധാന ഞരമ്പില്‍ കൊഴുപ്പ് അടിഞ്ഞതിനെ തുടര്‍ന്ന് രക്തയോട്ടം കുറഞ്ഞത് വിരലുകളുടെ ചലന ശേഷി ഇല്ലാതാക്കിയെന്നും ഇയാള്‍ പരാതിക്കാരനോട് പറഞ്ഞു. കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ഡയബറ്റിസ് രോഗി കൂടിയായ ഹഫീസിന്റെ ശസ്ത്രക്രിയ ഏപ്രില്‍ 25നാണ് നടത്തിയത്.

പ്രധാന ഡോക്ടര്‍ ശസ്ത്രക്രിയ നേരിട്ട് നടത്തുമെന്നാണ് ഹഫീസിന്റെ ബന്ധുക്കളോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ട് വനിതാ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയതതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ജേക്കബ് ജോണിന്റെ നിര്‍ദ്ദേശ പ്രകാരം ഡോക്ടറായ അഞ്ജലിയാണ് പരാതിക്കാരന്റെ ഇടം കൈയിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് മൂലം കൈയില്‍ അസഹനീയമായ വേദന ഉണ്ടാവുകയും ചലശേഷി നഷ്ടമായെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ശസ്ത്രകിയയെ തുടര്‍ന്ന് ഹഫീസിന്റെ കൈയില്‍ 16ഓളം തുന്നലുകളാണ് ഉണ്ടായിരുന്നത്. ഈ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. കൈ അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഹഫീസ് പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആന്റിബയോട്ടിക്സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല. പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി നല്‍കിയതായും, വെള്ളം ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്നതായും ആരോപണമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തന്നെ ഹഫീസിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഒബ്സര്‍വേഷന്‍ റൂമില്‍ ഡോകട്ര് അപമര്യാദയായി പെരുമാറിയെന്നും, ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നും ഹഫീസ് പറയുന്നു.

വീട്ടിലെത്തിയ ശേഷം വേദന തുടര്‍ന്നതിനാല്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഇതോടെയാണ് ചികിത്സപിഴവിനെപ്പറ്റി ബന്ധുക്കള്‍ക്ക് മനസ്സിലാകുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മുറിവിന് ആന്റിബയോട്ടിക്സ് നല്‍കിയതും. മുറിവ് ഇനിയും ഉണങ്ങാത്തതിനാല്‍ ഹഫീസിന് ജോലിയില്‍ പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. ഹഫീസിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ചികിത്സപിഴവ് കാട്ടി കൊല്ലം കമ്മീഷണര്‍ക്കും, കൊട്ടിയം പോലീസിനും ഹഫീസിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ചികിത്സ നടത്തിയ ഡോക്ടര്‍മാരുടെ യോഗ്യതയടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 125 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമാണ് ആശുപത്രിയില്‍ സമാനമായ ചികിത്സാപ്പിഴവുകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വിവരം അറിയുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാന ഡോക്ടറും മറ്റ് രണ്ട് വനിത ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തതെന്ന് ആശുപത്രി രേഖകള്‍ പറയുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം നേരത്തെ കുടുംബം തള്ളിയിരുന്നു. ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ ജയലാലിന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News