റവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റു; 575 ഏക്കര്‍ ഭൂമി വിറ്റതില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല; ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേര്‍ ഭൂമി കൈമാറി; പോക്കുവരവ് നടത്തിയില്ലെങ്കിലും നടപടികളിലേക്ക് കടക്കാതെ സര്‍ക്കാര്‍

റവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റു

Update: 2025-06-04 06:09 GMT

കൊച്ചി: റവന്യു വകുപ്പിന്റെ എതിര്‍ ഉത്തരവ് നിലനില്‍ക്കവേ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റതായി റിപ്പോര്‍ട്ടുകള്‍. വന്‍തോതില്‍ ഭൂമിയുണ്ടെന്ന മൂപ്പില്‍ നായര്‍ കുടുംബത്തിന്റെ അവകാശവാദത്തിന് തെളിവില്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇഥിന് ശേഷവും ഭൂമി വില്‍പ്പന നടന്നതായാണ് വിവരം. ഈ ഉത്തരവ് ഉണ്ടായിരിക്കെ 575 ഏക്കര്‍ ഭൂമി വിറ്റതില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഈ മാസത്തിലും കോട്ടത്തറ വില്ലേജില്‍ മൂപ്പില്‍ നായര്‍ കുടുംബം ഭൂമി വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 29ന് ഈ ഭൂമിയില്‍ മൂപ്പില്‍ നായര്‍ കുടുംബം 20 ആധാരങ്ങള്‍ അഗളി സബ് രജിസ്റ്റാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂപ്പില്‍ നായര്‍ കുടുംബത്തിന്റെ രണ്ടു പേരാണ് ഭൂമി വിറ്റത്. കഴിഞ്ഞ 12ന് 40 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴു പേര്‍ ഭൂമി കൈമാറി. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേര്‍ ഭൂമി കൈമാറി. പോക്കുവരവ് നടത്തിയില്ലെങ്കിലും മറ്റ് നടപടിയിലേക്ക് റവന്യു വകുപ്പ് കടന്നിട്ടില്ല.

അട്ടപ്പാടിയില്‍ ഭൂമി അന്യാധീനപ്പെടുന്നതിനെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂപ്പില്‍ നായര്‍ കുടുംബാംഗം ശശീന്ദ്രന്‍ ഉണ്ണി ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാരന്റെ വാദം കേട്ട് തീരുമാനം എടുക്കാന്‍ കോടതി ചീഫ് സെക്രട്ടറിക്ക് 2024 ജനുവരിയില്‍ നിര്‍ദേശം നല്‍കി. ഹരജിക്കാരന്റെ വാദം വിഡിയോ കോണ്‍ഫറന്‍സിങ് വഴി റവന്യു ഡെപ്യൂട്ടി സെക്രട്ടറി കേട്ടു. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം രേഖകള്‍ ഹരജിക്കാരന്‍ അയച്ചു കൊടുത്തു.

അട്ടപ്പാടിയില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്ന അവകാശവാദം വ്യക്തമാക്കുന്ന ഒരു രേഖയുമില്ലെന്ന് ഉത്തരവില്‍ റവന്യു വകുപ്പ് വ്യക്തമാക്കുന്നു. പകരം മൂപ്പില്‍ സ്ഥാനത്തെ കുറിച്ച് പരാമര്‍ശമുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പാണ് കിട്ടിയത്. ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂപരിധി കഴിഞ്ഞുള്ള ഭൂമി പരാതിക്കാരന് കൈവശം വെക്കാന്‍ സാധിക്കില്ല.

ഭൂപരിധി കഴിഞ്ഞുള്ള സ്ഥലം ഭൂപരിഷ്‌കരണ നിയമം വകുപ്പ് 83 പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കും. അതിനാല്‍ അട്ടപ്പാടിയില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നാണ് ററവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ജൂലൈ 11ന് പുറത്തിറക്കിയ ഉത്തരവ്. കോട്ടത്തറ വില്ലേജില്‍ 575 ഏക്കര്‍ വിറ്റിട്ടും റവന്യു വകുപ്പ് നടപടി സ്വീകരിക്കാത്തത്. ഇതില്‍ 33 ഓഹരിയുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് അഗളി സബ് രജിസ്ട്രാര്‍ പ്രതികരിച്ചത്.മൂപ്പില്‍ നായര്‍ കുടുംബം കഴിഞ്ഞ വര്‍ഷം 578 ഏക്കര്‍ ഭൂമി വിറ്റപ്പോള്‍ ആധാരം എഴുത്ത് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. നവംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴും ഈ അന്വേഷണം തുടരുന്നുണ്ട്.

Tags:    

Similar News