ഉറങ്ങി കിടക്കുമ്പോള്‍ എങ്ങനെ ഫോണെടുക്കുമെന്ന സംശയം ചര്‍ച്ചയാക്കി അതിവിശ്വസ്തനെ രക്ഷിച്ചെടുക്കും; തൃശൂര്‍ പൂരത്തിലെ ഗുരുതര വീഴ്ചാ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളും; പോലീസ് മേധാവിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു താക്കോല്‍ സ്ഥാനം അജിത് കുമാറിന് നല്‍കും; മന്ത്രി രാജന്റെ മൊഴിയില്‍ കാര്യമൊന്നുമില്ലേ? സിപിഐ പ്രതികരണം നിര്‍ണ്ണായകം

Update: 2025-06-25 05:04 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനു ഗുരുതര വീഴ്ച പറ്റിയെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളും. അജിത് കുമാറിനെതിരെ നടപടികളും ഉണ്ടാകില്ല. അടുത്ത മാസം അജിത് കുമാറിന് ഡിജിപി പദവിയും നല്‍കും. ഡിജിപിയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കാതിരിക്കുന്നത് ഇടതു മുന്നണിയിലും ചര്‍ച്ചയാകും. അജിത് കുമാറിനെതിരെ മൊഴി കൊടുത്തത് സിപിഐ മന്ത്രിയായ കെ രാജനാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു വരെ കാരണമായെന്നു സിപിഐ ഉറച്ചുവിശ്വസിക്കുന്നുണ്ട്. പൂരം കലക്കല്‍ സംഭവത്തില്‍ അജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ബറ്റാലിയനിലേക്കു മാറ്റിയത്. പൊലീസിലെ പ്രധാന പദവികളിലൊന്നിലേക്കു മടങ്ങിയെത്താന്‍ അജിത് ശ്രമം നടത്തുന്നതിനിടെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അദ്ദേഹത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനു ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അജിത് കുമാറിനെ പോലീസ് മേധാവിയാക്കാനാണ് പിണറായിയുടെ ആഗ്രഹം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറാക്കുന്ന പോലീസ് മേധാവിയെ കണ്ടെത്താനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അജിത് കുമാര്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു സുപ്രധാന പദവി അജിത് കുമാറിന് നല്‍കിയേക്കും.

പൂരം കലക്കലിലെ റിപ്പോര്‍ട്ടില്‍ സിപിഐക്കും പ്രധാന പങ്കുണ്ട്. പൂരം കലങ്ങിയപ്പോള്‍ താന്‍ പലതവണ അജിത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന സിപിഐ മന്ത്രി കെ.രാജന്റെ മൊഴി ആധാരമാക്കിയാണ് ഡിജിപി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അര്‍ധരാത്രിക്കു ശേഷം മന്ത്രി വിളിച്ചപ്പോള്‍ താന്‍ ഉറങ്ങിപ്പോയെന്നും ഫോണ്‍ സൈലന്റ് ആയിരുന്നതിനാല്‍ കേട്ടില്ലെന്നുമുള്ള അജിത്തിന്റെ വിശദീകരണം അദ്ദേഹത്തിന്റെ വീഴ്ചയ്ക്കു ന്യായീകരണമല്ലെന്നാണു ഡിജിപിയുടെ നിലപാട്. എന്നാല്‍ രാത്രി ഉറങ്ങിപോയാല്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് സാധ്യത ഏറെയാണ്. ഇതില്‍ പിടിച്ചാകും മുഖ്യമന്ത്രി അജിത് കുമാറിനെ വെറുതെ വിടുക. പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബ് അടുത്ത ആഴ്ച വിരമിക്കും. അതുകൊണ്ട് സാഹിബിന് ഭാവിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ കഴിയില്ല. സാഹിബിന് അജിത് കുമാറിനോട് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന് കാര്യമായ പ്രസക്തി മുഖ്യമന്ത്രി നല്‍കില്ല. നെട്ടയത്തെ ഭൂമി കച്ചവട വിവാദത്തില്‍ സാഹിബിനെതിരെ കേസെടുത്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി പോലീസ് മേധാവി തലയൂരി. ഇതിന് ശേഷം അജിത് കുമാറിനെതിരെയാണ് പോലീസ് മേധവി നിലയുറപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു വഴിയൊരുക്കുന്നതില്‍ പൂരം കലക്കലിനു പങ്കുണ്ടെന്നാണു സിപിഐയുടെ നിലപാട്. ഗൂഢാലോചന അതിനു പിന്നിലുണ്ടെന്നും അവര്‍ കരുതുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഡിജിപി നിധിന്‍ അഗര്‍വാളിന് സാധ്യത എന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്നതും വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്തതും പരിഗണിച്ചാണിത്. യുപിഎസ്സി പട്ടികയില്‍ നിധിന്‍ അഗര്‍വാള്‍തന്നെയാകും ഒന്നാമത്. സംസ്ഥാനം യുപിഎസ്സിക്ക് ആറംഗപട്ടിക കൈമാറിയതിനുപിന്നാലെത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പരാതികളും കോടതിയില്‍ ഹര്‍ജിയുമൊക്കെയുണ്ടായി. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിവാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതും പ്രശ്‌നമായി. സര്‍ക്കാരിന് അനഭിമതനായതിനാല്‍ യോഗേഷ് ഗുപ്തയുടെ സാധ്യത അടഞ്ഞനിലയിലാണ്.

റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പുകാലത്ത് കേസില്‍ ഉള്‍പ്പെട്ട എഎസ്പിയായ റവാഡയോട് സര്‍ക്കാരിന് താത്പര്യമുണ്ടാകുമോയെന്നതില്‍ സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായ നിധിന്‍ അഗര്‍വാളിന്റെ സാധ്യത തെളിയുന്നത്. അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന് പോലീസ് മേധാവിയായാല്‍ ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടിക്കിട്ടും. ഡല്‍ഹി സ്വദേശിയായ നിധിന്‍ അഗര്‍വാള്‍ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിആര്‍പിഎഫ്, ഇന്‍ഡോ ടിബിറ്റന്‍ ബോര്‍ഡര്‍ പോലീസ്, എസ്എസ്ബി വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Similar News