മുകേഷ് സിപിഎം സംസ്ഥാന സമ്മേളനത്തിന് വരുന്നത് പാര്‍ട്ടിക്ക് നാണക്കേടോ? കൊല്ലം എംഎല്‍എ എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്ന് എം.വി.ഗോവിന്ദന്‍; ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും, അപ്പോള്‍ എല്ലാത്തിനും മറുപടി പറയാമെന്നും ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ എന്നും മുകേഷ്

മുകേഷ് സിപിഎം സംസ്ഥാന സമ്മേളനത്തിന് വരുന്നത് പാര്‍ട്ടിക്ക് നാണക്കേടോ?

Update: 2025-03-06 18:27 GMT

കൊല്ലം: കൊല്ലത്തു സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ കൊല്ലം എം എല്‍ എയുടെ സാന്നിധ്യം അനിവാര്യമല്ലേ? സംഘാടകനായി ഓടി നടക്കേണ്ട എംഎല്‍എ മുകേഷിനെ അവിടെയെങ്ങും കാണാനില്ല. ലൈംഗികാരോപണക്കേസില്‍ പോലീസ്‌കുറ്റപത്രം നല്‍കിയതോടെ എം മുകേഷ് എം.എല്‍.എയെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുകയാണ് സിപിഎം എന്നാണ് വാര്‍ത്തകള്‍ വന്നത്. ഒന്നാം ദിവസത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുകേഷിന്റെ അസാന്നിധ്യത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു:

മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, താന്‍ ഷൂട്ടിങ്ങിലാണെന്നും സെറ്റില്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശമെന്നും നടനും എംഎല്‍എയുമായ മുകേഷ്. ഫോണില്‍ സംസാരിക്കാന്‍ പാടില്ലെന്ന് നൂറുതവണ പറഞ്ഞിട്ടുണ്ട്. ജോലി നോക്കട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നും മുകേഷ് ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

'ഷൂട്ടിങ് കഴിയട്ടെ, എല്ലാത്തിനും മറുപടി പറയും. ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങള്‍ക്ക് എത്രയോ ബിരിയാണി ഞാന്‍ തന്നു. ഒരു ബിരിയാണി കൂടി കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ'' മുകേഷ് പറഞ്ഞു. പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്ക് ഉണ്ടോയെന്ന ചോദ്യത്തിനും നാളെയാകട്ടെ എന്നായിരുന്നു മുകേഷിന്റെ മറുപടി.

സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ഇടതു മുന്നണിയുടെ ഭാഗമായവരില്‍ മുകേഷ് മാത്രമാണ് കൊല്ലത്ത് ഇല്ലാത്തത്. ജില്ലാ സമ്മേളനത്തിലും കൊല്ലം എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷ് നിലവില്‍ എറണാകുളത്ത് സിനിമാ ഷൂട്ടിംഗിലാണുള്ളത്.

സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയെന്നാണ് സൂചന. ലൈംഗികാരോപണക്കേസില്‍ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. അപ്രഖ്യാപിത വിലക്കിനോട് സിപിഎം പ്രതികരിച്ചിട്ടില്ല. സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളായിരുന്നു എം മുകേഷ്. എന്നാല്‍ ഇന്നലെ മുതല്‍ പിബി അംഗങ്ങള്‍ വരെ എത്തിയിട്ടും മുകേഷിനെ അവിടെ എങ്ങും ആരും കണ്ടില്ല. സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഒരു പോസ്റ്റു പോലും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് വിജയിച്ച മുകേഷ് പങ്കുവച്ചിട്ടില്ല. മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് ആവശ്യം സിപിഎമ്മില്‍ ഉയര്‍ന്നത്.

സമാനമായ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ല എന്ന ന്യായീകരണം പറഞ്ഞ് മുകേഷിനെ സിപിഎം നേതൃത്വം സംരക്ഷിക്കുകയായിരുന്നു. ഇതു കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്നാല്‍ മുകേഷ് കുറ്റക്കാരനാണെന്ന് പോലീസ് കുറ്റപത്രം നല്‍കിയതോടെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചു. എംഎല്‍എ എന്ന നിലയില്‍ പൊതുപരിപാടികളില്‍ മുകേഷിന് പങ്കെടുക്കാം എന്നാല്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം. ഇത് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വേദികളില്‍ മുകേഷ് എത്താത്തത്. എന്നാല്‍ സിപിഎം സമ്മേളന സമാപനത്തില്‍ മുകേഷ് പങ്കെടുത്തേക്കും. സിപിഎം ഘടകങ്ങളില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് മുകേഷ് സിപിഎം സമ്മേളന പ്രതിനിധിയുമല്ല.

സമ്മേളനത്തിന്റെ ഭാഗമായിയുള്ള പ്രചരണ പരിപാടികളിലും മുകേഷിനെ പങ്കെടുപ്പിച്ചില്ല. എന്നാല്‍ വ്യക്തിപരമായ കാരണത്താലാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് മുകേഷിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഈ വിശദീകരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു മുകേഷ്. എന്‍കെ പ്രേമചന്ദ്രനെ മുകേഷ് തോല്‍പ്പിക്കുമെന്നും പ്രചരിപ്പിച്ചു. പക്ഷേ എന്‍കെപിയുടേത് വന്‍ വിജയമായിരുന്നു. അങ്ങനെ ഒരു കൊല്ലം മുമ്പ് സിപിഎമ്മിന് പ്രിയപ്പെട്ട വ്യക്തിയായിരുന്ന മുകേഷാണ് പെട്ടെന്ന് സിപിഎമ്മില്‍ നിന്നും അകലത്തിലാകുന്നത്.

Tags:    

Similar News