ദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വനംവകുപ്പ് വിവരം നല്‍കിയില്ലെന്ന് നാട്ടുകാര്‍; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; അലന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഡി.എഫ് ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍

ദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വനംവകുപ്പ് വിവരം നല്‍കിയില്ലെന്ന് നാട്ടുകാര്‍

Update: 2025-04-07 01:14 GMT

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും. പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചതോടെ പ്രതിഷേധം ഇരമ്പുകയാണ്.

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടന്‍ ചോലയില്‍ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, വിഷയത്തില്‍ പ്രതിഷേധവും ഉയരുകയാണ്. ദിവസങ്ങളായി മേഖലയില്‍ മൂന്ന് കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാര്‍ക്ക് കൃത്യമായ വിവരം നല്‍കിയില്ല എന്ന് മുണ്ടൂര്‍ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുല്‍ദാസ് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂര്‍ പഞ്ചായത്തില്‍ ഉച്ചവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

അതേസമയം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കലക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ കൂടുതല്‍ ആര്‍ആര്‍ടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അലന്‍, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആന്‍മേരി.

Tags:    

Similar News