ജയതിലകിന് എതിരെ സത്യം മാത്രം വെളിപ്പെടുത്തിയ ഞാന്‍ നടപടി നേരിടുന്നു; എബ്രഹാം സാറാകട്ടെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് കുറ്റകരമായ കോടതി അലക്ഷ്യം നടത്താന്‍ ഫേസ് ബുക്ക് ഉപയോഗിച്ചു; കേസിലെ പരാതിക്കാരന്റെ സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതും ഗുരുതര കുറ്റം; കെ എം എബ്രാഹാമിന് എതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് വീണ്ടും

കെ എം എബ്രാഹാമിന് എതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് വീണ്ടും

Update: 2025-06-27 10:30 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിനെയും, ചീഫ് സെക്രട്ടറി എ ജയതിലകിനെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും എന്‍ പ്രശാന്ത് ഐ എ എസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മൂന്നു സംശയങ്ങളാണ് പ്രശാന്ത് ഉന്നയിക്കുന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ മുഖ്യമന്ത്രിക്ക് ഏപ്രില്‍ 15 ന് നല്‍കിയ 9 പേജുള്ള കത്തില്‍ ഫോറം ഷോപ്പിങ് എന്ന് വിശേഷിപ്പിച്ചത് കോടതിയലക്ഷ്യമാണെന്നാണ് പ്രശാന്ത് ചൂണ്ടി കാണിക്കുന്നത്.

'കേരള ഹൈക്കോടതി ഒന്നേ ഉള്ളൂ. കേസ് കൊടുത്തവരല്ല, കേരള ഹൈക്കോടതി റജിസ്ട്രിയാണ് കേസുകള്‍ ജഡ്ജിമാര്‍ക്ക് അലോട്ട് ചെയ്യുന്നത്. 2018 ല്‍ ഫയല്‍ ചെയ്യപ്പെട്ട ഏഴ് വര്‍ഷം നീണ്ട കേസ്. എട്ട് ജഡ്ജിമാര്‍ പരിഗണിച്ച കേസ്. അപ്പോഴെങ്ങനെയാണ് ഇത് ഫോറം ഷോപ്പിംഗ് ആവുന്നതെന്ന് മനസ്സിലായില്ല. ഇഷ്ടപ്പെടാത്ത വിധി ഉണ്ടായപ്പോള്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ അസഹിഷ്ണുതയോടെ അകാരണമായി ആക്ഷേപിക്കുന്നതായിട്ടാണ് ഒറ്റ നോട്ടത്തില്‍ തോന്നുന്നത്. ഇത് കോടതിയലക്ഷ്യമല്ലേ?'- എന്‍ പ്രശാന്ത് കുറിച്ചു.

കേസിലെ പരാതിക്കാരന്‍ കെ എം എബ്രാഹമിന്റെ ശത്രുക്കളുമായി സംസാരിച്ചത് ഗുരുതര കുറ്റമായി ആരോപിക്കുന്നതില്‍ കഴമ്പില്ലെന്നും പ്രശാന്ത് പറഞ്ഞു. കേസ് കൊടുക്കാന്‍ ധൈര്യപ്പെട്ട ആളെയും അയാളുമായി സംസാരിച്ചവരെയും ഗൂഢാലോചക്കേസില്‍ പിടികൂടണമെന്ന് പറയുന്നതിന്റെ ലോജിക് പിടികിട്ടുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.

'എന്നാല്‍, ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി എഡിറ്റര്‍ മനോജ് കെ ദാസും സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം നടത്തി വ്യാജരേഖ ഉണ്ടാക്കി അതുപയോഗിച്ച് എനിക്കെതിരെ അപമാനകരമായ വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയത് ക്രിമിനല്‍ കുറ്റമാണ്. കുറ്റകരമായ ഗൂഢാലോചന! തെളിവ് സഹിതം പരാതിപ്പെട്ടിട്ടും ഇതില്‍ നടപടി ഒന്നും ഉണ്ടായില്ല എന്നതിന്റെ ലോജിക്കും പിടികിട്ടിയില്ല.- പ്രശാന്ത് പറഞ്ഞു.

മൂന്നാമതായി ഏപ്രില്‍ 15 ന് മുഖ്യമന്ത്രിക്ക് ഒപ്പിട്ട് നല്‍കിയ കത്തില്‍ തന്റെ കൈവശം അനധികൃതമായി ചോര്‍ത്തിയ പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ ഉണ്ടെന്ന വെളിപ്പെടുത്തല്‍ പ്രകാരം കേസെടുക്കേണ്ടതല്ലേ എന്നും പ്രശാന്ത് ചോദിച്ചു. കെ എം എബ്രഹാമിന്റെ വിശാലമായ സ്വാധീനം ഭയന്നാണ് ആരും ഇതൊന്നും നേരിട്ട് പറയാത്തതെന്നും ഏതൊരു പരിഷ്‌കൃത സമൂഹത്തിലും അടിസ്ഥാനപരമായി വേണ്ട ഒന്നാണ് റൂള്‍ ഓഫ് ലോ എന്നതും പ്രശാന്ത് തന്റെ കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഡോ. ജയതിലകിന് എതിരെ സത്യം മാത്രം വെളിപ്പെടുത്തിയ താന്‍ നടപടി നേരിടുന്നു. കെ എം എബ്രഹാം സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ അകാരണമായി അധിക്ഷേപിച്ച് കുറ്റകരമായ കോടതി അലക്ഷ്യം നടത്തിയിട്ടും നടപടിയൊന്നുമില്ല. ഈ ഇരട്ടത്താപ്പിനെയും ചിലര്‍ മാത്രം അധികാരത്തിന്റെ മറവില്‍ നിയമത്തിന് അതീതരാവുകയും ചെയ്യുന്നതിനെയാണ് പ്രശാന്ത് ചോദ്യം ചെയ്യുന്നത്.

പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം:

എബ്രഹാം സാറിന്റെ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ വാര്‍ത്തകളും വായിക്കുകയായിരുന്നു. (മലയാളം മാധ്യമങ്ങളില്‍ ഒന്നിലും ഇതൊന്നും കണ്ടില്ല.) അറിവില്ലായ്മ കൊണ്ടായിരിക്കാം, ചില സംശയങ്ങള്‍ ഉടലെടുത്തു:

(1) ആദ്യത്തെ സംശയം

ഫോറം ഷോപ്പിംഗ്: അനുകൂല വിധി സമ്പാദിക്കാനായി അനുകൂല കാഴ്ചപ്പാടുകളുള്ള ജഡ്ജിയെ തിരഞ്ഞെടുത്ത് അവര്‍ക്ക് മുന്നിലായി കേസ് ഫയല്‍ ചെയ്യുന്ന ഏര്‍പ്പാട്. (Forum shopping involves a litigant or their lawyer selecting a court based on factors like the judge's known leanings, the court's reputation for certain types of cases.)

ഉദാഹരണത്തിന്, ഒരു പത്രത്തിനെതിരെ മാനഹാനി കേസ് ഫയല്‍ ചെയ്യാന്‍ അത് അച്ചടിച്ച് വിതരണം ചെയ്ത ഏത് ജില്ലയിലും കേസ് ഫയല്‍ ചെയ്യാം. അനേകം ജഡ്ജിമാര്‍ക്ക് കേസെടുക്കാന്‍ സാധിക്കുമെങ്കില്‍ അനുകൂലമായി വിധിക്കാന്‍ സാധ്യതയുള്ള ഒരു ജഡ്ജിയെ കണ്ടെത്തി അവിടെ കേസ് ഫയല്‍ ചെയ്യാനുള്ള അവസരവും സാധ്യതയും ഉണ്ട്. ഏറ്റവും സൗകര്യമുള്ള മജിസ്‌റ്റ്രേറ്റ് കോടതി കൊച്ചിയിലാവാം, കോഴിക്കോടാവാം, കാസര്‍ക്കോഡാവാം. ഇതാണ് ഫോറം ഷോപ്പിംഗ്.

കേരള ഹൈക്കോടതി ഒന്നേ ഉള്ളൂ. കേസ് കൊടുത്തവരല്ല, കേരള ഹൈക്കോടതി റജിസ്ട്രിയാണ് കേസുകള്‍ ജഡ്ജിമാര്‍ക്ക് അലോട്ട് ചെയ്യുന്നത്. 2018 ല്‍ ഫയല്‍ ചെയ്യപ്പെട്ട ഏഴ് വര്‍ഷം നീണ്ട കേസ്. എട്ട് ജഡ്ജിമാര്‍ പരിഗണിച്ച കേസ്. അപ്പോഴെങ്ങനെയാണ് ഇത് ഫോറം ഷോപ്പിംഗ് ആവുന്നതെന്ന് മനസ്സിലായില്ല. ഇഷ്ടപ്പെടാത്ത വിധി ഉണ്ടായപ്പോള്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ അസഹിഷ്ണുതയോടെ അകാരണമായി ആക്ഷേപിക്കുന്നതായിട്ടാണ് ഒറ്റ നോട്ടത്തില്‍ തോന്നുന്നത്. ഇത് കോടതിയലക്ഷ്യമല്ലേ?

(2) രണ്ടാമത്തെ സംശയം.

പരാതിക്കാരന്‍ എബ്രഹാം സാറിന്റെ 'ശത്രുക്കളുമായി' സംസാരിച്ചത് ഗുരുതര കുറ്റമായി ആരോപിക്കുന്നു. സര്‍, കോടതിയില്‍ അങ്ങേക്കെതിരെ കേസ് നടത്തുന്നതിനെ കുറിച്ച് അങ്ങയുടെ ശത്രുക്കള്‍ക്ക് പരസ്പര ആശയവിനിമയവും ഗൂഢാലോചനയും ഒക്കെ നടത്താന്‍ ഭരണഘടന അനുവദിക്കുന്നുണ്ട് എന്നതാണ് സത്യം. കുറ്റകരമല്ലാത്ത ഗൂഢാലോചന! സംസാരിക്കുന്നത് ആരെയും കൊല്ലാനോ വ്യാജരേഖ തയ്യാറാക്കാനോ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യാനോ അല്ലെങ്കില്‍, അതില്‍ ഒരു അപാകതയും ഇല്ല എന്നതാണ് ഇന്ത്യയിലെ നിയമം. അങ്ങേക്കെതിരെ കേസ് കൊടുക്കാന്‍ ധൈര്യപ്പെട്ട ആളെയും അയാളുമായി സംസാരിച്ചവരെയും ഗൂഢാലോചക്കേസില്‍ പിടികൂടണമെന്ന് പറയുന്നതിന്റെ ലോജിക് പിടികിട്ടുന്നില്ല.

എന്നാല്‍, ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി എഡിറ്റര്‍ മനോജ് കെ ദാസും സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം നടത്തി വ്യാജരേഖ ഉണ്ടാക്കി അതുപയോഗിച്ച് എനിക്കെതിരെ അപമാനകരമായ വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയത് ക്രിമിനല്‍ കുറ്റമാണ്. കുറ്റകരമായ ഗൂഢാലോചന! തെളിവ് സഹിതം പരാതിപ്പെട്ടിട്ടും ഇതില്‍ നടപടി ഒന്നും ഉണ്ടായില്ല എന്നതിന്റെ ലോജിക്കും പിടികിട്ടിയില്ല.

(3) മൂന്നാമത്തെ സംശയം

അധികാരത്തിലിരിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമില്ലാത്തവരോട് മിണ്ടുന്നവരെ കണ്ടെത്താന്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തുന്നതും CDR എടുക്കുന്നതും നിയമപ്രകാരമാണോ?

ഒരു പൗരന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി വിധിയോ അന്വേഷണവിധേയമായ FIR ഇട്ട ഏതെങ്കിലും കുറ്റകൃത്യമോ ഉണ്ടാവണം. വ്യക്തമായ നടപടിക്രമം ഉണ്ട്. ഇത് വ്യക്തമാക്കിക്കൊണ്ട് ജൂണ്‍ 5 ന് കര്‍ണ്ണാടക ഹൈക്കോടതി വിധിയുണ്ടായിരുന്നു - അനധികൃതമായി ഒരു സ്ത്രീയുടെ കോള്‍ റെക്കോര്‍ഡ് ഡീറ്റെയില്‍സ് (CDR) എടുത്ത SI ക്കെതിരെ FIR ഇടാനും ടെലികോം ആക്റ്റ് പ്രകാരം ഗുരുതരമായ കുറ്റമായി കണ്ട് നടപടി എടുക്കാനുമായിരുന്നു കോടതി ഉത്തരവ്. PUCL v. Union of India (1997), K.S. Puttaswamy v. Union of India (2017) കേസുകളില്‍ സുപ്രീം കോടതി ഇത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശ്രീ.ജോണ്‍ ബ്രിട്ടാസ്, എന്‍.റാം, ശ്രീ.ശശികുമാര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കക്ഷി ചേര്‍ന്ന 2021 ലെ പെഗാസസ് കേസില്‍ (Manohar Lal Sharma v. Union of India, 2021) സുപ്രീം കോടതി അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയ കാര്യമാണിത്.

ഏപ്രില്‍ 15 ന് മുഖ്യമന്ത്രിക്ക് ഒപ്പിട്ട് നല്‍കിയ കത്തില്‍ എബ്രഹാം സാര്‍ സ്വയം പറയുന്നു അദ്ദേഹത്തിന്റെ കൈവശം ഇപ്രകാരം അനധികൃതമായി ചോര്‍ത്തിയ ഫോണ്‍ രേഖകള്‍ ഉണ്ടെന്ന്. അങ്ങനെയെങ്കില്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ എബ്രഹാം സാര്‍ പ്രതിയായി FIR ഇടേണ്ടതല്ലേ? ഈ സംശയങ്ങള്‍ എന്നെ അലട്ടാന്‍ കാരണമുണ്ട്. ഡോ. ജയതിലക് എന്ന വ്യക്തി ജുഡീഷ്യല്‍ പരിരക്ഷയുള്ള ജഡ്ജിയൊന്നുമല്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ സത്യം മാത്രം വെളിപ്പെടുത്തിയ ഞാന്‍ നടപടി നേരിടുകയാണ്. എബ്രഹാം സാറാകട്ടെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ അകാരണമായി അധിക്ഷേപിച്ച് കുറ്റകരമായ കോടതി അലക്ഷ്യം നടത്താന്‍ ഫേസ് ബുക്ക് ഉപയോഗിച്ചിരിക്കുന്നു. നടപടിയൊന്നും കണ്ടതുമില്ല. എന്താല്ലേ?

അടുത്തത് കൂടുതല്‍ ഗൗരവമുള്ള ഒന്നാണ്. സ്വയം ഒപ്പിട്ട് നല്‍കിയ കത്തിലാണ് എബ്രഹാം സാര്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്, അദ്ദേഹത്തിന്റെ കൈവശം പരാതിക്കാരന്റെ സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ഉണ്ടെന്ന്! പരാതിക്കാരന്‍ സംസാരിച്ച വ്യക്തികള്‍, സമയം എല്ലാം ഉള്‍പ്പെടെ ഡോ. ജയതിലകിനെതിരെ ഞാനിട്ട ഫേസ് ബുക്ക് പോസ്റ്റും മറ്റും അന്വേഷിച്ച് തെളിവുകള്‍ 'ഉണ്ടാക്കാന്‍' അനധികൃതമായി ചുമതലപ്പെടുത്തിയതും ക്രൈം ബ്രാഞ്ചിനെയാണ് എന്നത് ചേര്‍ത്ത് വായിക്കണം. ഡോ.ജയതിലകിന് വേണ്ടി പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്‍സിയായി അന്വേഷണം നടത്താന്‍ കേരളാ പോലീസ് ക്രൈം ബ്രാഞ്ച്! ഇന്ത്യന്‍ ടെലികോം നിയമം, പൗരന്റെ സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി-ഹൈക്കോടതി വിധികള്‍, CDR എടുക്കുന്നതിനും ഫോണ്‍ ചോര്‍ത്തുന്നതിനും നിഷ്‌കര്‍ഷിച്ചിരിക്കുന്ന ചട്ടങ്ങള്‍, അന്വേഷണത്തെ നിയന്ത്രിക്കുന്ന പോലീസ് ആക്റ്റ്, BNSS - ഇവയ്ക്ക് ഒരു വിലയില്ലാതായാല്‍ ഇത് കേവലം പൊലീസ് സ്റ്റേറ്റായിപ്പോവും.

സര്‍, ചുറ്റിലും എല്ലാവരും ഇതൊക്കെ പറയുന്നുണ്ടെങ്കിലും, സര്‍ക്കാറിലും മാധ്യമങ്ങളിലും മതസംഘടനകളിലും വാണീജ്യസ്ഥാപനങ്ങളിലും ഒക്കെയുള്ള അങ്ങയുടെ വിശാലമായ സ്വാധീനം ഭയന്നാണ് ആരും അങ്ങയോട് നേരിട്ട് പറയാത്തത്. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും അടിസ്ഥാനപരമായി വേണ്ട ഒന്നാണ് റൂള്‍ ഓഫ് ലോ എന്നത്. നിയമത്തെ ബഹുമാനിക്കുന്നതിന് പകരം അധികരസ്ഥാനത്തിരിക്കുന്ന വ്യക്തികളെ ബഹുമാനിക്കുകയും ആരാധിക്കുകയും ഭയക്കുകയും ചെയ്യാന്‍ എല്ലാവരും തയ്യാറാവണമെന്നില്ല. ആത്മാഭിമാനം എന്നൊന്നുണ്ട്. ധര്‍മ്മം എന്നൊന്നുണ്ട്.

Abraham Kandathil അങ്ങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കണ്ട വിഷയമായതിനാല്‍ മാത്രം ഇവിടെ തന്നെ കുറിക്കുന്നു.


Full View

ഈ മാസം 18 ന് ഇട്ട കുറിപ്പിലും കെ എം എബ്രഹാമിനെ എന്‍ പ്രശാന്ത് വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫെയ്സ് ബുക്കിലൂടെയും ക്യാമ്പെയിന്‍ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേയെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ കെ എം എബ്രഹാം ഫെയ്സ്ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്.


ചില വിരോധാഭാസങ്ങള്‍ അണ്‍സഹിക്കബിള്‍ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ്. നീണ്ട അഞ്ച് വര്‍ഷമായി ഏഴു ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കാതിരുന്നത് നല്ലതാണോ?. കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫെയ്സ് ബുക്കിലൂടെയും വിമര്‍ശിക്കുന്നത് ശരിയായ നടപടിയാണോ എന്നും പ്രശാന്ത് ചോദിച്ചിരുന്നു. മൗനം ബലഹീതയല്ല എന്ന പേരില്‍ തനിക്കെതിരായ കേസിനെ പരാമര്‍ശിച്ച് കെ എം എബ്രഹാം പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് പ്രശാന്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്.

Tags:    

Similar News