വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് കെ എം എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ചിലപ്പോള്‍ മൗനം കുറ്റസമ്മതമായി കരുതിയേക്കാമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയതും മൂന്ന് വര്‍ഷമായി പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുന്നതും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്തിന്റെ ചുട്ടമറുപടി; ചിലര്‍ മറ്റുളളവരേക്കാള്‍ തുല്യരോ?
എന്‍ പ്രശാന്തിന്റെ ചുട്ടമറുപടി
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന്റെ പോസ്റ്റും, അതിന്, സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. തനിക്കെതിരായ ഹൈക്കോടതിയുടെ സിബിഐ അന്വേഷണ ഉത്തരവിനെ വിമര്‍ശിച്ചാണ് കെ എം എബ്രഹാമിന്റെ പോസ്റ്റ്. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരായ അന്വേഷണം വര്‍ഷങ്ങളായി തീര്‍പ്പാക്കാത്തതിലും, സ്ഥാനക്കയറ്റം തടഞ്ഞതിലെ അനീതിയും ചോദ്യം ചെയ്താണ് എബ്രഹാമിന്റെ പോസ്റ്റില്‍ എന്‍ പ്രശാന്തിന്റെ മറുപടി.
കെ എം എബ്രഹാം പോസ്റ്റില്‍ പറയുന്നത്:
'പൊതുജീവിതത്തില്‍ മൗനം പാലിക്കുന്നത് പലപ്പോഴും അന്തസായാണ് കണക്കാക്കുന്നത്. പക്ഷേ ചില നിമിഷങ്ങളില്‍ മൗനം പാലിക്കുന്നത് കുറ്റസമ്മതമായും, സംയമനം പാലിക്കുന്നത് ദൗര്‍ബല്യമായും തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലം ചുരുക്കത്തില്‍ ഇങ്ങനെയാണ്: 2015 ല്‍ എന്റെ സ്വത്ത് വിവരങ്ങള്‍ തേടി പരാതിക്കാരന്‍ നല്‍കിയ വിവരാവകാശ അപേക്ഷ സര്‍ക്കാര്‍ തള്ളിയപ്പോള്‍, അദ്ദേഹം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം വിജിലന്‍സ് കോടതി വിശദമായ ഉത്തരവിലൂടെ പരാതി തള്ളി. 2018 ല്‍ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അഞ്ചുവര്‍ഷത്തോളം ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയിലെ ഏഴുജഡ്ജിമാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. 2023 ല്‍ പുതിയായി ചുമതലയേറ്റ ജഡ്ജിയെ സമീപിച്ച പരാതിക്കാരന്‍ 2025 ഏപ്രില്‍ 11 ന് അനുകൂല ഉത്തരവ് നേടിയെടുത്തു. ഈ ഉത്തരവില്‍( ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍)പ്രാഥമിക അന്വേഷണം പോലുമില്ലാതെ എഫ്‌ഐആര്‍ ഇടാന്‍ സിബിഐക്ക് ഉത്തരവ് നല്‍കി. പല നിയമ വിദഗ്ധരും ഈ ഉത്തരവിനെ വിചിത്രമായി കണക്കാക്കുന്നു. എന്നോട് സംസാരിച്ച പല നിയമ വിദഗ്ധരെയും ഈ വിധി കുഴയ്ക്കുന്നു. എന്നാല്‍, ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ സ്‌റ്റേ അനുവദിച്ചു. '
ഹൈക്കോടതി വിധിയെ തുടര്‍ന്ന് താന്‍ മാധ്യമവേട്ടയ്ക്ക് ഇരയായെന്നും കെ എം എബ്രഹാം തന്റെ കുറിപ്പില്‍ പറയുന്നു. താന്‍ നിലവില്‍ വഹിക്കുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ, കെ-ഡിസ്‌ക് വൈസ് ചെയര്‍പേഴ്സണ്‍ എന്നീ പദവികളുടെയും പൊതുജനങ്ങളുടെ വിശ്വാസത്തിന്റെയും ഭാഗമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും, തന്റെ ഭാഗം കേള്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് താന്‍ നല്‍കിയ അഭിമുഖത്തിന്റെ ലിങ്കുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എന്‍ പ്രശാന്തിന്റെ മറുപടി
അതേസമയം, സ്വാഭാവിക നീതിയെ കുറിച്ച് സംസാരിക്കുമ്പോള്‍, ഒരുകാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താനുണ്ട് എന്ന് ആമുഖത്തോടെയാണ് എന്‍ പ്രശാന്ത് ഐ എ എസിന്റെ മറുപടി തുടങ്ങുന്നത്. മൗനം പാലിക്കുന്നത് കുറ്റസമ്മതമായും, സംയമനം പാലിക്കുന്നത് ദൗര്‍ബല്യമായും തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കാരണത്താലാണ് താന്‍ ആത്മാഭിമാനം സംരക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതെന്ന് പ്രശാന്ത് കുറിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി ഇടപാടില്‍, സര്‍ക്കാര്‍ ഒപ്പിട്ട നയപരമായ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച തന്നെ ബലിയാടാക്കിയെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പ്രശാന്ത് കുറിച്ചു. ''ഇഎംസിസി ഒരു വിദേശ കമ്പനിയാണോ എന്ന് കണ്ടെത്താനാണ് മൂന്ന് വര്‍ഷമായി അന്വേഷണം! ഇതൊരു തമാശയല്ലേ?'' അദ്ദേഹം ചോദിക്കുന്നു.
''അല്‍പ്പം ചരിത്രം - സര്‍ക്കാര്‍ ASCEND നിക്ഷേപ മീറ്റില്‍ (2020) m/s EMCC യുമായി നയതല കരാറില്‍ ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ന്യൂയോര്‍ക്കില്‍ EMCC യുമായി മുമ്പ് നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ഒപ്പുവച്ച ഈ ASCEND കരാറിന്റെ അടിസ്ഥാനത്തില്‍, പള്ളിപ്പുറത്ത് ഈ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. സര്‍ക്കാര്‍ ധാരണാപത്രത്തില്‍ സഹകരണ കക്ഷിയായി KSINC പരാമര്‍ശിക്കപ്പെട്ടു. ഇതിനെല്ലാം ശേഷം, 2021-ല്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതിക്കായി ഷിപ്പിംഗ് കപ്പലുകള്‍ക്കുള്ള നിര്‍മ്മാണ കരാര്‍ KSINC നേടി. KSINC-യില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രേഖകളെ വിശ്വസിച്ചു. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുമ്പ് ഞങ്ങള്‍ മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് വ്യക്തമായ നിയമോപദേശവും നേടി. KSINC ബോര്‍ഡും അത് അംഗീകരിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജി (റിട്ടയേര്‍ഡ്) ജസ്റ്റിസ് KSP രാധാകൃഷ്ണന്‍ സാറില്‍ നിന്നും വ്യക്തമായ നിയമോപദേശം എടുത്തു. എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് CAG യും റിപ്പോര്‍ട്ട് ചെയ്തു.
പക്ഷേ, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പരസ്യമായപ്പോള്‍, സര്‍ക്കാര്‍ തലത്തിലെ യഥാര്‍ത്ഥ കരാര്‍ ഇല്ലെന്ന് വരെ കള്ളം പറഞ്ഞ്, വെറും കപ്പല്‍ നിര്‍മ്മാണ കമ്പനിയായ KSINC യെ ബലിയാടാക്കി! തീര്‍ച്ചയായും, രാഷ്ട്രീയത്തില്‍, ജനങ്ങളെ വിഡ്ഢികളാക്കുന്നതിന്, അത്തരം തന്ത്രങ്ങള്‍ സ്വാഭാവികമായിരിക്കാം. മാതൃഭൂമി പോലുള്ള മാധ്യമങ്ങളില്‍ മാഫിയ ഘടകങ്ങള്‍ ഉപയോഗിച്ച് എന്നെ പരിഹസിക്കുകയും പൊതുജനമധ്യത്തില്‍ ആക്രമിക്കുകയും ചെയ്തിട്ടും ഞാന്‍ മൗനം പാലിച്ചു. അതേസമയം, CAG റിപ്പോര്‍ട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുകയും എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.
ഏകദേശം ഒരു വര്‍ഷത്തിനുശേഷം, 2021 നവംബറില്‍, ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ഒരു മാസത്തിനുശേഷം, എനിക്കെതിരെ ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു! ചട്ടങ്ങള്‍ പ്രകാരം ഇത് 6 മാസത്തിനുള്ളില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. 2025 ലും ഈ പേരില്‍ എന്റെ സ്ഥാനക്കയറ്റം തടഞ്ഞ് വെച്ചിരിക്കുന്നത് അന്യായമാണെന്ന് അങ്ങ് കരുതുന്നില്ലേ? നയപരമായ നിക്ഷേപ തീരുമാനമെടുക്കുന്നവര്‍ക്ക് പുറത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അത് ഏറ്റ് പറയാന്‍ കഴിയാത്തതിന്റെയോ ധൈര്യമില്ലാത്തതിന്റെയോ പേരില്‍ എന്നെ ബലിയാടാക്കുന്നത് ശുദ്ധമായ ഭീരുത്വമാണ്.''
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിഷയം പലവട്ടം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇം എം സി സിയുമായി നയതലത്തില്‍ യഥാര്‍ഥത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥര്‍ക്ക് നേട്ടം കിട്ടിയപ്പോള്‍ ഞാന്‍ മാത്രം വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്? വളരെക്കാലമായി സിഎംഒയിലാണ് ഫയല്‍ ഇപ്പോഴും.
''അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നോ കേഡര്‍ നിയന്ത്രണ അതോറിറ്റിയില്‍ നിന്നോ എനിക്ക് നീതി ലഭിക്കില്ലെന്ന് എനിക്ക് പൂര്‍ണ്ണമായി ബോധ്യമുണ്ടായിട്ടും, അന്യായമായ അന്വേഷണത്തെ ആത്മവിശ്വാസത്തോടെ നേരിടുകയും എന്റെ ഭാഗം സമര്‍പ്പിക്കുകയും ചെയ്തു. സ്റ്റേ വാങ്ങാനോ അന്വേഷണം സ്തംഭിപ്പിക്കാനോ ഞാന്‍ അലഞ്ഞു നടന്നിട്ടില്ല. പക്ഷേ ഒടുവില്‍ അത് തെറ്റായി തീര്‍പ്പാക്കപ്പെട്ടാല്‍, എല്ലാവരെയും കോടതി കയറ്റും. എനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രക്രിയ പൂര്‍ത്തിയാക്കട്ടെ, എനിക്ക് തിടുക്കമില്ല.''
എന്‍ പ്രശാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ:
സര്‍, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ്, അങ്ങയുടെ കേസ്. താങ്കളുടെ കൈവശം കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ സിബിഐക്ക് കേസ് അന്വേഷിച്ച് ആറുമാസത്തിനകം തീര്‍പ്പാക്കാം.( തീര്‍ച്ചയായും ഇം എം സി സി കേസ് പോലെ മൂന്നു വര്‍ഷമെടുക്കില്ല). മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലിനോ, ബസന്തിനോ കേസില്‍ ഹാജരാകാന്‍ വേണ്ടി കോടികള്‍ ചെലവഴിക്കുന്നതിന് പകരം താങ്കള്‍ അന്വേഷണത്തെ നേരിടണമെന്നാണ് എന്റെ വിനീതമായ നിര്‍ദ്ദേശം. അനാവശ്യ നിയമവ്യവഹാരത്തിനായി പാടുപെട്ട സമ്പാദിച്ച ശമ്പളം ചെലവാക്കുന്നതില്‍ വിഷമം തോന്നില്ലേ? അതുകൂടാതെ ജഡ്ജിക്കെതിരെയുളള വ്യംഗ്യോക്തി കോടതി അലക്ഷ്യമാകാം. ഡോ.ജയതിലകിന് എതിരെ വിമര്‍ശനം നടത്തുന്നതിനേക്കാള്‍ ഗൗരവമേറിയതാകും അത്. ഡോ.ജയതിലകിന്റെ വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലുകളിലെ അഴിമതിയും വെളിപ്പെടുത്തിയതിനാണ് മാസങ്ങളായി എന്നെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.