ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ? ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം

ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം?

Update: 2025-11-09 13:13 GMT

കൊച്ചി: വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ച സംഭവത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍.എസ് നുസൂര്‍ രംഗത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്ന് അതിന് കൃത്യമായ വിശദീകരണം നല്‍കിയിരിക്കയാണ് മുന്ഡ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ നുസൂര്‍.

താനിതിനെ ആര്‍എസ്എസിന്റെ ഗണഗീതമായിട്ടല്ല കാണുന്നതെന്ന് നുസൂര്‍ വ്യക്തമാക്കി. കുട്ടികളുടെ ഗാനം കേട്ടപ്പോ എന്റെ കുട്ടിക്കാലമാണ് എനിക്കോര്‍മ വന്നത്. ഭാരത് സ്‌കൗട്ട് ക്യാമ്പില്‍ പങ്കെടുക്കുമ്പോഴൊക്കെ ഈ ഗാനം ഞങ്ങള്‍ പാടാറുണ്ട്. ഒട്ടനവധി കലോത്സവങ്ങളില്‍ ഇത് ഞാനും പാടിയിട്ടുണ്ട്. ആര്‍എസ്എസ് ഇതിനെ തീറെഴുതിയെടുത്തിരിക്കുകയാണ്. ആര്‍എസ്എസിന് അനേകം ഗണഗീതങ്ങളുണ്ട്. ദേശഭക്തിയില്‍ നിരഞ്ഞ ഈ ഗാനം അവര്‍ക്കായി വിട്ടുകൊടുക്കരുത്.

പാട്ടിനകത്തെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഇത്തരം ഗാനങ്ങളെ അങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലല്ലോ' നുസൂര്‍ ഒരുചാനലിനോട് പറഞ്ഞു. പലതും ഏറ്റെടുക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങളെ സഹായിക്കുന്ന തരത്തില്‍ ഈ പാട്ടും എന്തിനാണ് അവരുടെ തലയില്‍ വെച്ചുകെട്ടുന്നതെന്നും നുസൂര്‍ ചോദിച്ചു.

അത് വിവാദ ഗാനം അല്ല. താന്‍ നേരത്തെയും ഇപ്പോഴും ആലപിക്കുന്ന ഗാനമാണ്. ആര്‍എസ്എസ് ആലപിക്കുന്ന ഗാനങ്ങള്‍ എല്ലാം അവരുടേതല്ലെന്നും നുസൂര്‍ നേത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ സര്‍വീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയടക്കം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവായ എന്‍.എസ് നുസൂര്‍ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നുസൂര്‍. കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവരുമ്പോഴാണ് നുസൂര്‍ പിന്തുണച്ചു രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയയിട്ടുണ്ട്.

സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു. എളമക്കര സരസ്വതി വിദ്യാലയം കേന്ദ്ര സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു റോളും അവിടെ ഇല്ല. ഈ സാഹചര്യത്തില്‍ എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ആദ്യം പാട്ട് ഒഴിവാക്കിയ റെയില്‍വേ, സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയാണ് വീണ്ടും ആ വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എക്‌സില്‍ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തതിന് റെയില്‍വേയോട് എളമക്കര സരസ്വതീവിദ്യാനികേതനിലെ പ്രിന്‍സിപ്പല്‍ നന്ദി അറിയിച്ചു.

'വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിന് റെയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി. പാട്ടിലെ 'പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍ ' എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതാണ് '-ഇതാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ സ്‌കൂള്‍കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു. ദേശഭക്തിഗാനമെന്ന നിലയില്‍ ഇതിന്റെ വീഡിയോ ദക്ഷിണറെയില്‍വേ എക്സിലും ഫെയ്‌സ്ബുക്കിലും പങ്കിട്ടതോടെ വാര്‍ത്തയായി. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വീഡിയോ സാമൂഹികമാധ്യമത്തില്‍നിന്ന് റെയില്‍വേ ഒഴിവാക്കി. സംഭവത്തില്‍ പല കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് ശേഷമാണ് വീണ്ടും ഗണ ഗീതം റെയില്‍വേ വിശദീകരണത്തോടെ പങ്കുവയ്ക്കുന്നത്.

എറണാകുളം ബംഗളൂരു വന്ദേഭാരത് സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം ലോക്‌സഭ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഇത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണ്. ബഹുസ്വരതയുടെ പലവര്‍ണങ്ങളില്‍ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാന്‍ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആര്‍എസ്എസിന്റെ പുതിയ അടവുകളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News