'ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു; സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി; സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, തിരുവാഭരണ കമ്മീഷണറുടെ അനുമതി തേടാന്‍ നിര്‍ദേശിച്ചെന്ന് വാസു
'ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയുടെ ഇ- മെയില്‍ ലഭിച്ചെന്ന കാര്യം എന്‍ വാസു സ്ഥിരീകരിച്ചു.
2019 ഡിസംബര്‍ ഒന്‍പതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇ-മെയില്‍ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പക്കല്‍ സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് മെയിലിലുള്ളത്. ഇതെല്ലാം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്.
എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ ലഭിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് മറുപടി നല്‍കുകയും ആ ഇ-മെയില്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറുകയുമായിരുന്നുവെന്നാണ് വാസുവിന്റെ പ്രതികരണം. കമ്മീഷണര്‍ക്ക് ഇ-മെയില്‍ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണര്‍ നടപടിയെടുത്തിട്ടില്ല. തന്റെ നടപടിയില്‍ ഒരു പിശകും കാണുന്നില്ലെന്നും എന്‍ വാസു പറഞ്ഞു. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണ്. ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യന്‍ കഴിയില്ലെന്നും വാസു വ്യക്തമാക്കി.
സ്വര്‍ണപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കുമ്പോള്‍ താന്‍ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. വാതില്‍ മാറ്റാന്‍ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എന്‍ വാസു വ്യക്തമാക്കി. ചെമ്പ് പാളിയില്‍ വിശദീകരണം നല്‍കേണ്ടത് താനല്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താന്‍ അധികാരത്തിലില്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എന്‍ വാസു പറഞ്ഞു. തൂക്കത്തില്‍ വന്ന കുറവ് തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ല. അന്ന് ഒരു ആക്ഷേപവും ഉണ്ടാകാത്തതിനാല്‍ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വര്‍ണം തന്റെ പക്കല്‍ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ-മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതായിരുന്നു ഈ കണ്ടെത്തല്‍.
'ഞാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും എന്റെ പക്കല്‍ കുറച്ച് സ്വര്‍ണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം' എന്നാണ് 2019 ഡിസംബര്‍ 9 ന് അയച്ച ഇ-മെയിലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആവശ്യപ്പെടുന്നത്.
സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍പോറ്റി പ്രസിഡന്റിന് മെയില്‍ അയച്ചത്. ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യത്തില്‍ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടത് എന്ന തരത്തിലായിരുന്നു കത്ത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണന്റെ കയ്യില്‍ അവശേഷിക്കുന്നുവെന്ന് പറയുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളിലില്ലയെന്നത് ഞെട്ടിച്ചുവെന്നും കോടതി വ്യക്തമാക്കി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം വെള്ളിയാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം,സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചതിനു പിന്നാലെഇന്നും നാളെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലെ ദേവസ്വം ബോര്‍ഡുംപ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കോടതി നിരീക്ഷണങ്ങളും ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും.ആഗോള അയ്യപ്പ സംഗമത്തിന്റെ തുടര്‍ നീക്കങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളും ചര്‍ച്ചചെയ്യും.