ഗ്രൂമിങ്ങിന് കഴുത്തില്‍ ചരടു കെട്ടി വലിച്ചു കൊണ്ടുപോയി; അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെ; ഒന്നുമറിയാത്ത ബംഗാളികളുടെ കൈയില്‍ കൊടുത്ത് ആ പാവത്തെ അവര്‍ കൊന്നു'; വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നാദിര്‍ഷാ; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി

വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നാദിര്‍ഷാ; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി

Update: 2025-06-15 08:57 GMT

കൊച്ചി: തന്റെ വളര്‍ത്തുപൂച്ചയെ എറണാകുളത്തെ സ്വകാര്യ പെറ്റ് കെയര്‍ സെന്റര്‍ കൊന്നുവെന്ന ആരോപണവുമായി നടനും സംവിധായകനുമായ നാദിര്‍ഷാ. പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ഹോസ്പിറ്റല്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷായുടെ ആരോപണം. തന്റെ പൂച്ചയെ പരീക്ഷണവസ്തുവാക്കിയെന്നും അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെയെന്നും നാദിര്‍ഷാ പറഞ്ഞു. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട് വലിച്ചാണ് ഗ്രൂമിങ്ങിന് കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു. ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

''മൂന്നു വര്‍ഷമായി ഞങ്ങള്‍ക്കൊപ്പമുള്ളതാണ് സ്‌നോബെല്‍ എന്ന പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ച. ചക്കര എന്നാണു ഞങ്ങളതിനെ വിളിച്ചിരുന്നത്. കുളിപ്പിച്ച് വൃത്തിയാക്കാനായി മകളാണ് ചക്കരയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയത്. മയക്കാതെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് ജീവനക്കാര്‍ പൂച്ചയുടെ കഴുത്തില്‍ ചരടു കെട്ടി വലിച്ചു കൊണ്ടുപോകുകയായിരുന്നു. കുറച്ചു കഴിഞ്ഞ് പൂച്ച ചത്തെന്നു ജീവനക്കാര്‍ അറിയിച്ചു. മയക്കുന്നതിനിടെ ഹൃദയാഘാതം വന്നതാണു കാരണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്''നാദിര്‍ഷ പറഞ്ഞു.

ഇവിടേക്ക് വളര്‍ത്തുമൃഗങ്ങളുമായി ആരും പോകരുതെന്നും നാദിര്‍ഷാ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരോഗ്യവാനായ വളര്‍ത്തുപൂച്ചയെ കുളിപ്പിക്കാന്‍ വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് നാദിര്‍ഷാ പറയുന്നു. ഒന്നുമറിയാത്ത ബംഗാളികളുടേയും മലയാളികളുടേയും കൈയില്‍ കൊടുത്ത് പൂച്ചയെ അവര്‍ കൊന്നുകളഞ്ഞു. അവിടെ ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന വിവരവും വിദ്യാഭ്യാസവുമില്ലാത്ത വൃത്തികെട്ടവന്മാരുടെ കൈയില്‍ വളര്‍ത്തുമൃഗങ്ങളെ നല്‍കരുതെന്നും അദ്ദേഹം കുറിച്ചു. ആശുപത്രിക്കെതിരെ കേസ് കൊടുത്തതായും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു.

പിന്നാലെ മറ്റൊരു പോസ്റ്റില്‍ വളര്‍ത്തുപൂച്ചയ്ക്കൊപ്പമുള്ള ചിത്രം നാദിര്‍ഷാ പങ്കുവെച്ചു. 'ഈ പാവത്തിനെ കൊന്നു. പെറ്റ് ഹോസ്പിറ്റല്‍ മൃഗങ്ങള്‍' എന്നാണ് നാദിര്‍ഷാ ചിത്രത്തിനൊപ്പം കുറിച്ചത്. ഒട്ടേറെ പേരാണ് നാദിര്‍ഷായെ ആശ്വസിപ്പിച്ചുകൊണ്ട് രണ്ട് പോസ്റ്റുകളിലും കമന്റുകളിട്ടത്. സമാനമായ അനുഭവങ്ങളും പലരും കമന്റ് ബോക്സില്‍ പങ്കുവെച്ചു.

അതേസമയം, പൂച്ചയ്ക്ക് അനസ്‌തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി പറഞ്ഞു. കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്നും ഡോക്ടര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട ജല േമായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ്.... ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്

Tags:    

Similar News