വടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്‍

Update: 2024-12-13 03:32 GMT

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചും കുടുംബം ഉയര്‍ത്തുന്നത് അസാധാരണ സാഹചര്യത്തിലെ മരണം. നവീന്‍ ബാബുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ അന്വേഷണം എത്തി നില്‍ക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഓരോന്നായി പരാമര്‍ശിച്ചുകൊണ്ടാണ് കുടുംബം ഹൈക്കോടതിയില്‍ വാദമുങ്ങള്‍ ഉയര്‍ത്തുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് അപൂര്‍ണമാണ്. 165 സെന്റീമീറ്റര്‍ ഉയരമുള്ള വ്യക്തിക്ക് കസേരയോ മേശയോ ഉപയോഗിച്ച് മുകളില്‍ തൂങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആവശ്യമായ വിവരങ്ങളൊന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലില്ല. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്തരം സൂചനകളൊന്നുമില്ല. ഈ രക്തക്കറ എവിടെ നിന്നു വന്നു വെന്നതാണ് ഉയരുന്ന ചോദ്യം. മര്‍മ്മം അറിയാവുന്നവര്‍ക്ക് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താനുള്ള കഴിവുണ്ട്. വടക്കന്‍ കളരിയിലെ ഈ മര്‍മ്മ മുറ നവീന്‍ ബാബുവില്‍ പ്രയോഗിച്ചോ എന്ന സംശയമാണ് അടിവസ്ത്രത്തിലെ രക്തക്കറ ഉയര്‍ത്തുന്നത്. ഹൃദയത്തിന് താഴെയുള്ള വയറു ഭാഗത്തെ ഒറ്റ ഇടിയില്‍ സംഭവിച്ചതാണോ ഈ മരണമെന്ന ചോദ്യം അന്നും ഇന്നും സജീവമാണ്.

നവീന്‍ ബാബുവിന്റേത് ആത്മഹത്യ എന്നു പറയുമ്പോഴും കൊലപാതക സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും എന്നാല്‍ എസ്‌ഐടി ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കുടുംബം വാദിച്ചത്. എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. പോരായ്മകളുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ തയാറാണ്. കുടുംബം ആവശ്യപ്പെടുന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണ സംഘം എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസ് കൗസര്‍ എഡപ്പത്ത് കേസില്‍ പിന്നീട് വിധി പറയും. ആന്തരികമായ മുറിവുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ശരിയായ വിധത്തിലാണ് നടത്തിയത് എന്ന വാദം സ്വീകാര്യമല്ലെന്ന് കുടുംബം പറയുന്നു. ഏറെ ദുരൂഹതകള്‍ ഈ മരണത്തിന് പിന്നിലുണ്ട്. അന്വേഷണ അട്ടിമറിയും വ്യക്തം. അതുകൊണ്ട് കൂടിയാണ് സിബിഐ അന്വേഷണത്തിനുള്ള നിയമ പോരാട്ടത്തിന് നവീന്‍ ബാബുവിന്റെ കുടുംബം തയ്യാറായത്.

അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നത് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് കണ്ടിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറോട് പറയാതിരുന്നത് സംശയകരമാണെന്ന് ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കഴുത്തിലെ കയറിന്റെ പാട് സംബന്ധിച്ച് ഇന്‍ക്വസ്റ്റ്- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറയുന്നതു തമ്മില്‍ 10 സെന്റീമീറ്ററിന്റെ വ്യത്യാസമുണ്ട്. ഇന്‍ക്വസ്റ്റ് തുടങ്ങിയശേഷമാണ് വിവരം സഹോദരനെ ഫോണില്‍ അറിയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കളക്ടറോട് പറഞ്ഞിട്ടും അവിടെത്തന്നെ നടത്തിയതും സംശയകരമാണെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ. മഞ്ജുഷയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ആരോപണം ഉന്നയിക്കുന്നതിനപ്പുറം തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബു അവസാനമായി സംസാരിച്ചത് മഞ്ജുഷയോടാണ്. സംശയകരമായ ഒരുകാര്യവും അവര്‍ക്ക് പങ്കുവെക്കാനായിട്ടില്ല. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഉത്തരവിനായി മാറ്റി. സിബിഐ അന്വേഷണം വരുമെന്ന പ്രതീക്ഷയിലാണ് നവീന്‍ ബാബുവിന്റെ കുടുംബം.

ആഗസ്റ്റ് 14 അര്‍ധരാത്രിക്ക് ശേഷവും 15 പുലര്‍ച്ചെയ്കക്കു മുന്‍പുമാണ് മരിച്ചത് എന്നാണ് പറയുന്നത്. രാവിലെ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് ഡ്രൈവര്‍ മൃതദേഹം കാണുന്നത്. 1-2 മണിക്കൂര്‍ തൂങ്ങിക്കിടക്കുന്ന ശരീരത്തിലെ കൈകാലുകളുടെ അറ്റത്ത് രക്തം പിങ്ക്ചുവന്ന വിധത്തില്‍ നിറംമാറ്റം സംഭവിക്കാം. വെളുത്ത ശരീരപ്രകൃതിയാണ് ഉള്ളത് എന്നതിനാല്‍ ഇത് ദൃശ്യവുമാകേണ്ടതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് രക്തം കട്ടപിടിക്കാത്ത നിലയിലാണ് കണ്ടത്. ശരീരം തൂങ്ങിക്കിടന്നതിനേക്കാള്‍ കൂടുതല്‍ സമയം നിലത്തു കിടത്തിയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ തൂങ്ങുന്നതിനു മുന്‍പ് ശരീരം കുറേ സമയം നിലത്തു കിടത്തിയിട്ടുണ്ടെങ്കില്‍ ഈ വിധത്തില്‍ സംഭവിക്കാം. നാക്കു കടിച്ചിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബലം പ്രയോഗിക്കുന്നതു മൂലവും ഇത് സംഭവിക്കാം. കഴുത്തിന്റെ പിന്‍ഭാഗത്തിന്റെ അവസ്ഥയെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയേ ഇല്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബം പറയുന്നു.

55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലാണ്. ഇതടക്കമുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രത്യേകാന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. തൂങ്ങുന്ന ഒരാളുടെ ശരീരം മരവിക്കുന്നതിനു മുന്‍പ് മലമൂത്ര വിസര്‍ജനവും രക്തവും ഉമിനീരും ശുക്ലവും അടക്കമുള്ള സ്രവങ്ങള്‍ സാധാരണ പുറത്തു വരാറുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊന്നുമില്ല. അസ്വാഭാവിക മരണമുണ്ടാകുമ്പോള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളും രക്തവുമൊക്കെ ശേഖരിച്ച് സംരക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നും ഉണ്ടായിട്ടില്ല. മരണ സമയം സംബന്ധിച്ചും തിരിമറി നടന്നിട്ടുണ്ടെന്ന കാര്യവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാദിഭാഗം ഉന്നയിച്ചു. മാത്രമല്ല, നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തങ്ങള്‍ എത്തുന്നതിനു മുന്‍പ് വേഗത്തില്‍ ചെയ്യാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു കണ്ണൂര്‍ കലക്ട്രേറ്റിലെ ഇന്‍സ്‌പെക്ഷന്‍ സൂപ്രണ്ടന്റിനോട് ഫോണിലൂടെ പറഞ്ഞു എന്നത് അവാസ്തവമാണെന്നും കുടുംബം വിശദീകരിച്ചിട്ടുണ്ട്.

പ്രതിയായ ദിവ്യയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതും കുടുംബം എതിര്‍ത്തിരുന്നു. എന്നാല്‍ എല്ലാം സുതാര്യമായി നടക്കുമെന്ന് കലക്ടറാണ് ഉറപ്പു നല്‍കിയത്. പി.പി. ദിവ്യക്ക് സിപിഎമ്മിനകത്ത് ശക്തമായ സ്വാധീനം ഉണ്ട് എന്നതുകൊണ്ടാണ് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള ദിവ്യയെ സ്വീകരിക്കാനായി ജയിലില്‍ എത്തിയത്. അതുകൊണ്ടു തന്നെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നും കുടുംബം വാദിച്ചു.

Tags:    

Similar News