അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ച് എത്തിയതെന്ന് സംശയം; നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയെ പോലീസിന് കൈമാറി; അന്വേഷണം തുടരുന്നു

നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയെ പോലീസിന് കൈമാറി

Update: 2025-05-04 12:39 GMT

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പരീക്ഷാ സെന്ററുമടക്കം വ്യത്യാസം. പരീക്ഷാ കോ-ഓര്‍ഡിനേറ്ററുടെ പരാതി പ്രകാരം പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താന്‍ സൈറ്റില്‍ നിന്ന് എടുത്ത അഡ്മിറ്റ് കാര്‍ഡ് ആണെന്ന നിലപാടില്‍ പരീക്ഷാര്‍ഥി ഉറച്ചു നില്‍ക്കുകയാണ്. പോലീസ് പരിശോധനയും ചോദ്യം ചെയ്യലും തുടരുന്നു.

തിരുവനന്തപുരം പാറശാല സ്വദേശി ജിത്തുവാണ് പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ജില്ലാ ആസ്ഥാനത്ത് തൈക്കാവ് ഗവ. വി.എച്ച്.എസ്.എസ് ആന്‍ഡ് ജി.എച്ച്.എസ്.എസില്‍ മാത്രമാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. ജിത്തു ഇവിടെയാണ് പരീക്ഷ എഴുതാന്‍ എത്തിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രം മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ടയാണ്. ഇവിടെ നീറ്റ് പരീക്ഷയ്ക്ക് സെന്ററില്ല. ഇതിന് പുറമേ അഡ്മിറ്റ് കാര്‍ഡിന്റെ മുകള്‍ ഭാഗത്ത് ജിത്തുവിന്റെ പേര്, മാതാവിന്റെ പേര്, ജനനത്തിയതി തുടങ്ങിവയാണുള്ളത്. ഏറ്റവും താഴെയായുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഭാഗത്ത് തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ വിദ്യാര്‍ഥിയുടെ പേരും അഡ്രസുമാണുള്ളത്.

ക്ലെറിക്കല്‍ പിഴവാണ് എന്നു കരുതി ജിത്തുവിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. പരീക്ഷാസെന്ററും അഡ്മിറ്റ് കാര്‍ഡും നമ്പരും സഹിതം സംശയത്തിന് ഇട നല്‍കിയിരുന്നു. ആളില്ലാതിരുന്ന സീറ്റില്‍ ജിത്തുവിനെ പരീക്ഷയ്ക്ക് ഇരുത്തിയതിനൊപ്പം സമാന്തരമായി അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് അന്വേഷണവും നടന്നു.

വൈകിട്ട് മുന്നു മണിയോടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഹേഷ് നിര്‍ദേശിച്ചത് പ്രകാരം ജിത്തുവിനെ പരീക്ഷ എഴുതുന്നത് വിലക്കി. തുടര്‍ന്ന് പോലീസിന് കൈമാറുകയും ചെയ്തു. അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചുവെന്ന നിഗമനത്തിലാണ് പരീക്ഷാ നടത്തിപ്പുകാരും പോലീസും. വിശദമായി ജിത്തുവിനെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ പരീക്ഷാര്‍ഥി അവിടെയുള്ള സെന്ററില്‍ പരീക്ഷ എഴുതുകയും ചെയ്തു

Tags:    

Similar News