അതിഭയങ്കരനായ ഒരു കൊറോണ വൈറസിനെ ചൈനയില്‍ കണ്ടെത്തി; അടുത്ത വിഭജനം കൂടി നടന്നാല്‍ ലോകം മുഴുവന്‍ കാട്ടുതീ പോലെ പടരും; രോഗം ബാധിക്കുന്ന നാലില്‍ മൂന്നു പേരുടെയും മരണം ഉറപ്പ്; മഹാവിപത്ത് തടയാന്‍ ഒരുമിച്ച് അമേരിക്കന്‍- ചൈനീസ് ശാസ്ത്രജ്ഞര്‍

അതിഭയങ്കരനായ ഒരു കൊറോണ വൈറസിനെ ചൈനയില്‍ കണ്ടെത്തി

Update: 2025-06-06 06:24 GMT

ബീജിംഗ്: അതീവ പ്രഹര ശേഷിയുള്ള ഒരു കൊറോണാ വൈറസിനെ ചൈനയില്‍ കണ്ടെത്തി. ഈ വൈറസിന്റെ അടുത്ത വിഭജനം കൂടി നടന്നാല്‍ ലോകം മുഴുവന്‍ ഈ മഹാവ്യാധി വീണ്ടും കാട്ടുതീ പോലെ പടരും എന്നത് ഉറപ്പാണ്. ഈ രോഗം ബാധിക്കുന്ന നാലില്‍ മൂന്ന് പേരുടെ മരണം ഉറപ്പാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ മഹാവിപത്തില്‍ നിന്ന് ലോകത്തെ എങ്ങനെ രക്ഷിക്കാം എന്നത് സംബന്ധിച്ച ഗവേഷണത്തിലാണ് അമേരിക്കയിലേയും ചൈനയിലേയും ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ മുഴുകിയിരിക്കുന്നത്.

എച്ച്.കെ.യു ഫൈവ് കോവിഡ് സെക്കന്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് അത്യന്തം അപകടകാരി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യമായി കോവിഡ് വൈറസുകള്‍ ചോര്‍ന്നതായി സംശയിക്കപ്പെടുന്ന ലാബിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത് എന്ന വസ്തുതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഈ വൈറസ് മനുഷ്യകോശങ്ങളുമായി എങ്ങനെയാണ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ ഗവേഷണം നടത്തുകയാണ്.

ആളുകളുടെ തൊണ്ട, വായ, മൂക്ക് എന്നിവയില്‍ കാണപ്പെടുന്ന കോശങ്ങളുമായി ഈ വൈറസിന് പെട്ടെന്ന് തന്നെ ബന്ധപ്പെടാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ തെക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് വവ്വാലുകളുടെ ഒരു ചെറിയ ഉപവിഭാഗത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ വൈറസിനെ ശേഖരിച്ചത്. ഇപ്പോള്‍ ഈ വൈറസുകള്‍ വവ്വാലുകളില്‍ മാത്രമാണ് കാണപ്പെടുന്നത് എങ്കിലും മറ്റ് ജീവികളിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബ് ചോര്‍ച്ചയില്‍ നിന്നാണ് കോവിഡ്-19 ഉത്ഭവിച്ചതെന്നാണ് എഫ്ബിഐയും സിഐഎയും ഇപ്പോഴും വിശ്വസിക്കുന്നത്. ചൈനയിലെ ചന്തകളില്‍ മൃഗങ്ങളെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ചിരുന്നതും രോഗം പടരാന്‍ ഇടയാക്കി എന്നാണ് വിലയിരുത്തല്‍. ലോകം മുഴുവനായി അടച്ചിടേണ്ട അവസ്ഥയാണ് കോവിഡിന്റെ തുടക്കക്കാലത്ത് ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളാണ് അക്കാലത്ത് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇപ്പോഴും അന്ന് രോഗം ബാധിച്ച പലരുടേയും ആരോഗ്യനില മോശമായി തുടരുന്ന അവസ്ഥയും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസ് ആദ്യം കണ്ടെത്തിയതിനെക്കാള്‍ അപകടകാരി എന്ന വസ്തുതയാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.

Tags:    

Similar News