തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി; മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും; സംഭവത്തില്‍ 50ലധികം പേര്‍ക്ക് പരിക്ക്; മരണ നിരക്ക് കൂടാന്‍ സാധ്യത; അപകടത്തില്‍ വ്യക്തത വരുത്താതെ റെയില്‍വേ അധികൃതര്‍; ഡല്‍ഹി അപകടത്തിന്റെ ബാക്കി പത്രമായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും

Update: 2025-02-16 01:53 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയില്‍ ഇരുന്ന മൂന്ന് പേര്‍കൂടിയാണ് മരിച്ചത്. ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ എത്തിച്ച മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും ഉണ്ട്. സംഭവത്തില്‍ 50ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും എത്ര മരണം സംഭവിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. മരണ നിരക്ക് കൂടാനാണ് സാധ്യത.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. കുംഭമേളയ്ക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ക്കാണ് പരിക്കേറ്റത്. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്.

അതേസമയം, സ്റ്റേഷനിലെ അനിയന്ത്രിതമായി തിരക്കിലേക്ക് നയിച്ചത് എന്തെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഇതുവരെ റെയില്‍വേ അധികൃതര്‍ തന്നിട്ടില്ല. കുംഭമേള പ്രമാണിച്ച് ഏതാനും ദിവസങ്ങളായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ രണ്ട് പ്രത്യേക തീവണ്ടികള്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ശനിയാഴ്ച രണ്ട് അധിക വണ്ടികള്‍ കൂടി സര്‍വീസ് നടത്തിയതായാണ് വിവരം. എന്നിട്ടും ഇത്തരം അപകടം സംഭവിച്ചത് റെയില്‍വേയുടെ കടുത്ത വീഴ്ചയായാണ് മനസ്സിലാക്കേണ്ടത്. സംഭവത്തില്‍ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ദുരന്ത ദിവസം 1500 ജനറല്‍ ടിക്കറ്റുകളാണ് വിറ്റു പോയത്.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മരണസംഖ്യയും മരിച്ചവരുടെ പേരും വിവരങ്ങളും ഉടന്‍ പുറത്തുവിടണം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിവരങ്ങള്‍ മറച്ചുവെയ്ക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച വിവരം തുടക്കത്തില്‍ പുറത്തുവന്നിരുന്നില്ല, സത്യം മറച്ചുവെയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ലജ്ജാവഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചവരുടേയും കാണാതായവരുടേയും വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാരിന് സജ്ജമാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതല്‍ സേനകളെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അറിയിച്ചു. പൊലീസും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവര്‍ണര്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

അപകടത്തിനുശേഷം വളരെ വേഗത്തിലാണ് സ്ഥലത്തുനിന്നും ആളുകളെ മാറ്റിയത്. അപകടം നടന്ന ന്യൂ ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ശരവേഗത്തിലാണ് റെയില്‍വെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആളുകളുടെ ഉപേക്ഷിക്കപ്പെട്ട ബാഗുകളും വസ്ത്രങ്ങളും ഇവിടെനിന്ന് മാറ്റി. എന്നാല്‍, റെയില്‍വെ ട്രാക്കിന് സമീപം പ്ലാറ്റ്ഫോമിനടയില്‍ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇപ്പോഴും ചിതറി കിടക്കുന്നത് അപകടത്തിന്റെ ബാക്കിപത്രമായി.

Tags:    

Similar News