കഴിഞ്ഞ മൂന്ന് തവണ ഷാഫിയുടെ കൈപിടിച്ചു; വലിയ ഭൂരിപക്ഷം 17483; കുറഞ്ഞ ഭൂരിപക്ഷം 3859; ഇത്തവണ മുന്നേറ്റമോ അട്ടിമറിയോ? ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്; ശക്തമായ പ്രചാരണവുമായി മുന്നണികള്‍

പാലക്കാട് മത്സര ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍

Update: 2024-10-18 10:45 GMT

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്. കഴിഞ്ഞ മൂന്ന് തവണ ഷാഫി പറമ്പിലിന്റെ കൈപിടിച്ച മണ്ഡലം ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. ശക്തമായ പ്രചാരണവുമായി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും സജ്ജമാവുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതന്‍ പി സരിനും വന്നതോടെ മണ്ഡലത്തിലെ മത്സരചിത്രം പതിയെ തെളിയുകയാണ്.

മണ്ഡല രൂപീകരണത്തിന് ശേഷം 1957ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതല്‍ 31 വര്‍ഷവും കൂടെനിര്‍ത്തിയ പാലക്കാട് മണ്ഡലത്തിലെ ആധിപത്യം തുടരാന്‍ കച്ചമുറുക്കി യു.ഡി.എഫ്. 22 വര്‍ഷം ഇടതിനൊപ്പവും 14 വര്‍ഷം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ സി.എം സുന്ദരത്തിനൊപ്പവും നിലയുറപ്പിച്ച മണ്ഡലമാണ് പാലക്കാട്.

1957 മുതല്‍ 1965 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ആര്‍. രാഘവമേനോന്‍ എട്ട് കൊല്ലം തുടര്‍ച്ചയായി കൈവശംവച്ച മണ്ഡലം 1965ല്‍ സി.പി.എമ്മിലെ എം.വി വാസു വിജയിച്ചാണ് ആദ്യമായി ഇടത് അനുകൂലമാക്കിയത്. പിന്നീട് ആര്‍. കൃഷ്ണനിലൂടെ 1977വരെ നിലനിര്‍ത്തിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി സി.എം സുന്ദരം സി.പി.എമ്മില്‍നിന്ന് മണ്ഡലം പിടിച്ചെടുത്തതോടെ നീണ്ട 14 വര്‍ഷം കോണ്‍ഗ്രസിനോ സി.പി.എമ്മിനോ പാലക്കാട് പിടിക്കാന്‍ പറ്റിയിരുന്നില്ല.

1990ല്‍ സി.എം സുന്ദരം കോണ്‍ഗ്രസില്‍ ചേരുകയും 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സി.പി.എമ്മിലെ എം.എസ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്ത് മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും കോണ്‍ഗ്രസും മാറിമാറി വിജയിച്ച മണ്ഡലം 2011ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന കെ. ദിവാകരനെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍ വിജയിച്ചതിന് ശേഷം തുടര്‍ച്ചയായ 13 കൊല്ലം യു.ഡി.എഫിന്റെ ആധിപത്യത്തിലായി.

ഇത്തവണ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കുകൂട്ടലിലാണ് മുന്നണികളെല്ലാവരും. മുന്‍ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വച്ചാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. 2011ല്‍ മണ്ഡലത്തില്‍ ആദ്യമായി ഷാഫി വിജയിച്ചു കയറിയപ്പോള്‍ 7403 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന, സിപിഎമ്മിന്റെ കെ കെ ദിവാകരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്.

2016ല്‍ ഷാഫി തന്നെ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് മാറ്റം വന്നു. ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. പരാജയപ്പെട്ടെങ്കിലും 2011ല്‍ ബിജെപി നേടിയ 22317 വോട്ടില്‍ നിന്ന് 16,000ഓളം വോട്ടുകള്‍ അധികം നേടാന്‍ ശോഭക്കായി. ശോഭ വോട്ട് വര്‍ധിപ്പിച്ചെങ്കിലും ഷാഫിയുടെ വോട്ടിനെ അത് ബാധിച്ചില്ല. 2011ലെ ഭൂരിപക്ഷത്തില്‍ 10000ഓളം വോട്ടുകള്‍ വര്‍ധിപ്പിച്ച് 17483 വോട്ടുകള്‍ക്കായിരുന്നു ഷാഫിയുടെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസായിരുന്നു.

2021ല്‍ 2016ല്‍ ശോഭ നടത്തിയ മുന്നേറ്റത്തെ വിജയമായി പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാക്ഷാല്‍ മെട്രോമാന്‍ ഇ ശ്രീധരനെ തന്നെ ബിജെപി രംഗത്തിറക്കി. ഷാഫി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അഡ്വ സിപി പ്രമോദാണ് സിപിഐഎമ്മിന് വേണ്ടി മത്സരിച്ചത്. ഇഞ്ചോടിഞ്ച് മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. പാലക്കാട് നഗരസഭയിലെ യുഡിഎഫ് സ്വാധീനമേഖലകളില്‍ നിന്നടക്കം വോട്ട് ചോര്‍ന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്തുകളായ പിരായിരിയും മാത്തൂരും വിചാരിച്ച ലീഡ് ഷാഫിക്ക് നല്‍കിയില്ല. ഷാഫിയെ പരാജയപ്പെടാതെ രക്ഷിച്ചെടുത്തത് സിപിഐഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്തിലെ വോട്ടായിരുന്നു. 3859 വോട്ടുകള്‍ക്കാണ് അവസാന ലാപ്പില്‍ ഷാഫി വിജയിച്ചുകയറിയത്.

ഷാഫി വടകരയില്‍ നിന്ന് എംപിയായതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു കയറുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ബിജെപിക്കാരന്‍ എന്നതിന് അപ്പുറത്തേക്ക് പൊതുസമ്മതനായ വ്യക്തിയായ ഇ ശ്രീധരന്‍ ആയതിനാലാണ് ഭൂരിപക്ഷം 3000 വോട്ടിലേക്ക് എത്തിയതെന്ന് അവര്‍ പറയുന്നു. ഇക്കുറി സ്ഥാനാര്‍ത്ഥിയാവുക പൂര്‍ണ്ണമായും ബിജെപിക്കാരന്‍ മാത്രമായ നേതാവായിരിക്കുമെന്നതിനാലാല്‍ തങ്ങളുടെ വോട്ടുകള്‍ ചോരില്ലെന്നും അവര്‍ പറയുന്നു.

ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാനെത്തി പരിചയമുള്ളതിനാല്‍ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്.

കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാല്‍ പാലക്കാട്ടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തകരെ പരിചയപ്പെടാനും ഇടപഴകാനും സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു.ഡി.എഫിന് അനുകൂലമായതിനാല്‍ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്താന്‍ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പ്രചരണത്തിന് ഷാഫി പറമ്പിലും ഉണ്ടാവും. മണ്ഡലത്തില്‍ ഷാഫിക്കുള്ള പിന്തുണ രാഹുലിന് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ച വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെ രാഹുലിന് പിന്തുണ വ്യക്തമാക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ആവേശത്തിലാണ്. രാഹുലിനായി മണ്ഡലത്തില്‍ ചുവരെഴുത്ത് ആരംഭിച്ചു. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ എത്തുമ്പോള്‍ വലിയ സ്വീകരണം നല്‍കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ തവണ അവസാന റൗണ്ടില്‍ ഉണ്ടായ പരാജയത്തെ മറികടന്ന് ഇക്കുറി വിജയിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും തങ്ങള്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫുമായി ഉണ്ടായിരുന്ന വ്യത്യാസം മറികടന്ന് ലീഡ് നേടുമെന്നും ബിജെപി പറയുന്നു. ബിജെപിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും സി കൃഷ്ണകുമാര്‍ തന്നെ മത്സരരംഗത്ത് എത്താനാണ് സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. 2016 മുതല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ഇക്കുറി വ്യത്യസ്തമായ സാഹചര്യമാണെന്നാണ് സിപിഎം ക്യാമ്പിന്റെ നിലപാട്. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പാര്‍ട്ടി വോട്ടുകളും പുറത്തു നിന്നുള്ള വോട്ടുകളും നേടിയെടുത്ത് ഇക്കുറി വിജയിച്ചു കയറുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.കഴിഞ്ഞ മൂന്ന് തവണ ഷാഫിയുടെ കൈപിടിച്ചു; വലിയ ഭൂരിപക്ഷം 17483; കുറഞ്ഞ ഭൂരിപക്ഷം 3859; ഇത്തവണ മുന്നേറ്റമോ അട്ടിമറിയോ? ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്; ശക്തമായ പ്രചാരണവുമായി മുന്നണികള്‍

Tags:    

Similar News