നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസ്; യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; 33 കാരി ശിക്ഷിക്കപ്പെടാന്‍ ഇടയായ സംഭവം ഇങ്ങനെ

യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കി

Update: 2025-03-03 14:29 GMT

ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ(33) വധശിക്ഷ നടപ്പാക്കിയതായി യുഎഇ. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

2025 ഫെബ്രുവരി 15നാണു ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ അറിയിച്ചു. അധികാരികള്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും മാര്‍ച്ച് 5 ന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ അവസ്ഥ അറിയാന്‍ ഷഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷെഹ്സാദി അബുദാബിയിലെത്തിയത്.

ഷഹ്സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികള്‍ക്ക് കൈമാറുകയായിരുന്നു. ഇതിനിടെയാണു ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്‌സാദിയയാണെന്ന് ആരോപിച്ചു. എന്നാല്‍ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണു കുഞ്ഞ് മരിച്ചതെന്നു ഷഹ്സാദിയും പിതാവും വാദിച്ചു. ഇവര്‍ മാതാവുന്ദി പൊലീസ് സ്റ്റേഷനില്‍ 2024 ജൂലൈ 15ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 2023ലാണു അബുദാബി കോടതി ഷഹ്സാദിക്ക് വധശിക്ഷ വിധിച്ചത്.


Tags:    

Similar News