'പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യയുടെ കയ്യില്‍ തെളിവൊന്നുമില്ല; എന്നിട്ടും കുറ്റപ്പെടുത്തുകയാണ്; ഇത് അങ്ങേയറ്റം അപലപനീയമാണ്'; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഷാഹിദ് അഫ്രീദി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഷാഹിദ് അഫ്രീദി

Update: 2025-04-27 08:47 GMT

ലഹോര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ബന്ധത്തിന് തെളിവുണ്ടെന്ന് സ്ഥിരീകരിച്ചതായി ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ കുറ്റം പറയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി കുറ്റപ്പെടുത്തി. ചര്‍ച്ചകളിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂവെന്നും അഫ്രീദി പറഞ്ഞു.

''പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കയ്യില്‍ തെളിവൊന്നുമില്ല. എന്നിട്ടും അവര്‍ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.'' ഷാഹിദ് അഫ്രീദി ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി.

''ചര്‍ച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാന്‍ സാധിക്കൂ. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കും. കായിക മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരിക്കണം. അതാണു നല്ലത്.'' അഫ്രീദി പ്രതികരിച്ചു.

ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണു പ്രതീക്ഷയെന്നും പാക്ക് ഓപ്പണര്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു. '' പാക്കിസ്ഥാന്‍ ടീമുമായുള്ള സഹകരണം 100 ശതമാനവും നിര്‍ത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികള്‍ എടുക്കണം. എല്ലാ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.'' സൗരവ് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടത്തുന്നത്. 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ പാക്ക് പരമ്പര അവസാനമായി നടന്നത്.

പാക്കിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണു നടത്തിയത്. ബിസിസിഐയുടെ കടുംപിടിത്തത്തെ തുടര്‍ന്നായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുടെ കളികള്‍ ദുബായില്‍ നടത്താന്‍ സമ്മതിച്ചത്. അതേസമയം ഇന്ത്യയിലേക്ക് ഇനി കളിക്കാന്‍ പോകില്ലെന്ന നിബന്ധന പാക്കിസ്ഥാന്‍ ഐസിസിക്കു മുന്നില്‍ വച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം മറ്റേതെങ്കിലും വേദിയില്‍ നടത്തേണ്ടിവരും.

Tags:    

Similar News