ആ വാക്കുകള്‍ കേട്ട് അച്ഛന്‍ സമ്മതിച്ചു; ഡോക്ടറാവാന്‍ നില്‍ക്കാതെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്; തുടര്‍ച്ചയായി മൂന്നു സിനിമയും കാനില്‍ പ്രദര്‍ശിപ്പിച്ച അപൂര്‍വ ചലച്ചിത്രകാരനായി; ഷാജി എന്‍. കരുണ്‍ ഇനി ഓര്‍മ; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍
ഷാജി എന്‍. കരുണ്‍ ഇനി ഓര്‍മ; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍
തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എന്‍. കരുണ്‍ (73) ഇനി ദീപ്തമായ ഓര്‍മ. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എന്‍. കരുണിന് കാനില്‍ അടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ 'പിറവി'യാണ് ആദ്യ ചിത്രം.
ഏഴു തവണ വീതം ദേശീയ. സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാ സാംസ്‌കാരിക സംഭാവനകള്‍ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ 'ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്സ്' ബഹുമതിക്കും അര്‍ഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായ അദ്ദേഹം നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.
എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ല്‍ കൊല്ലം ജില്ലയിലെ കണ്ടംചിറയിലാണ് ഷാജി ജനിച്ചത്. കുടുംബം പിന്നീടു തിരുവനന്തപുരത്തേക്കു താമസം മാറ്റി. പള്ളിക്കര സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, യൂണിവേഴ്സിറ്റി കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സിനിമാട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ ഫിലിം ഓഫിസറായി ജോലി ചെയ്തിരുന്നു.
ഷാജി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോകുന്നതില്‍ വീട്ടില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മെഡിസിന്‍ പഠിച്ച് ഡോക്ടറാവാനുള്ള അവസരം ലഭിച്ചതു കളഞ്ഞ് ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്ത സിനിമാ പഠനത്തിന് പോകണമോ എന്നായിരുന്നു പ്രധാന ചോദ്യം.അച്ഛന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായിരുന്നു ഡോ. പി.കെ.ആര്‍.വാര്യര്‍ . ഏതു ജോലിയായാലും അത് ആസ്വദിച്ച്, ഇഷ്ടത്തോടെ ചെയ്യാന്‍ കഴിയുന്നതായിരിക്കണം എന്ന് ഡോ. വാര്യര്‍ പറഞ്ഞത് അച്ഛനെ സ്വാധീനിച്ചു. ഡോക്ടര്‍ പറഞ്ഞതുകൊണ്ട് അച്ഛന്‍ സമ്മതിച്ചു. ആ തീരുമാനം ഒരര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു.
വിഖ്യാത സംവിധായകന്‍ ജി. അരവിന്ദനുമായുള്ള സൗഹൃദമാണ് ഷാജിയുടെ ജീവിതത്തില്‍ നിര്‍ണായകമായത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത്, മാറാട്ടം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. കാഞ്ചന സീതയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, സര്‍ഗം, എം.ടിയുടെ മഞ്ഞ് തുടങ്ങി 40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു.
1989 ല്‍ പിറവി എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്‍ എന്ന നിലയില്‍ ഷാജി എന്‍. കരുണിന്റെ അരങ്ങേറ്റം. 'പിറവി' എഴുപതോളം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം നേടി. രണ്ടാമത്തെ ചിത്രമായ സ്വം കാനില്‍ മല്‍സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വാനപ്രസ്ഥം കാനിലെ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. നിഷാദ്, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. പതിനാലോളം ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര യാത്ര ഒരു തീര്‍ത്ഥാടനം പോലെയാണ്. 'പിറവി' പോലെ ഇന്ത്യയില്‍ ഒരു സിനിമയും ഇത്രയേറെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌ക്കാരങ്ങള്‍ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാര്‍ളി ചാപ്‌ളിന്‍ അവാര്‍ഡും ലൊക്കാര്‍ണോയിലെ സില്‍വര്‍ ലെപ്പേഡ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച നടനും മികച്ച ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നേടിയ 'പിറവി' പക്ഷെ കേരളത്തില്‍ ബോധപൂര്‍വ്വം തഴയപ്പെട്ടു.
താന്‍ നിസഹായനായിപ്പോയെന്ന് അന്ന് ജൂറി ചെയര്‍മാന്‍ ആയിരുന്ന വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ് ഗുപ്ത തുറന്നു പറഞ്ഞിട്ടുണ്ട്.'പിറവി'ക്കു പിന്നാലെ വന്ന 'സ്വം' കാനില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓറിനായി മത്സരിച്ചു. തുടര്‍ന്നുവന്ന 'വാനപ്രസ്ഥ'വും കാനില്‍ അണ്‍ സേര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ച്ചയായി മൂന്നു സിനിമയും കാനില്‍ പ്രദര്‍ശിപ്പിച്ച ലോകത്തെ തന്നെ അപൂര്‍വം ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് ഷാജി.
സ്വമ്മിനുശേഷം മുപ്പതു വര്‍ഷം പിന്നിട്ടപ്പോഴാണ് ഇന്ത്യയില്‍ നിന്നൊരു സിനിമ കാനില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- പായല്‍ കപാഡിയയുടെ 'ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. 'ആകെ ഏഴു ചിത്രങ്ങളേ ഷാജി സംവിധാനം ചെയ്തുള്ളു. എന്തുകൊണ്ട് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ ചലച്ചിത്ര രംഗത്തിനു വേണ്ടി ഷാജി ചെയ്ത സേവനങ്ങള്‍ ആ സമയം നഷ്ടപ്പെടുത്തിയെന്നു പറയുന്നതാകും ശരി. ചിത്രാഞ്ജലി സ്റ്റുഡിയോ മെച്ചപ്പെടുത്തുന്നതിലും ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാഡമി ആരംഭിക്കുന്നതിലും ഷാജിയുടെ പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം മികച്ചതാക്കിയതിലും ആ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.