ഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതിയെന്നാല്‍ യുദ്ധപ്രഖ്യാപനം; പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന്‍ ഉദ്ദേശിച്ചതിന്റെ നേര്‍ വിപരീതം; നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്‍; അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നിര്‍ണായകമെന്ന സന്ദേശം നല്‍കി പാക്ക് ഭരണകൂടം

നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്‍

Update: 2025-04-29 16:03 GMT

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്‍. തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് പാക്കിസ്ഥാന്‍. അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ നിര്‍ണായകമെന്ന സന്ദേശം പാക്ക് ഭരണകൂടം നല്‍കിയതായാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരിച്ചടിക്കാനുള്ള രീതി, ലക്ഷ്യങ്ങള്‍ ഏതൊക്കെ, തിരിച്ചടിക്കാനുള്ള സമയം എന്നിവ സേനകള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതോടെ ഏത് നിമിഷം വേണമെങ്കിലും ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയേക്കാമെന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍ ഭരണകൂടം.

ഇന്ത്യയില്‍ നിന്നുള്ള സൈനിക നീക്കം ആസന്നമാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് അസിഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം പാകിസ്താന്റെ അറിവോടെയാണെന്നതിന് ഇന്ത്യന്‍ സര്‍ക്കാറിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ നിലപാടുകളാണ് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ചുള്ള ആശങ്ക നേരത്തെ ഖവാജ മുഹമ്മദ് അസിഫ് പങ്കുവെച്ചത്. 'ഇന്ത്യയുടെ ആക്രമണോത്സുക പ്രസ്താവനകള്‍ വര്‍ദ്ധിക്കുന്നു. ഞങ്ങളുടെ സൈന്യം, ഇന്ത്യന്‍ ആക്രമണത്തിന്റെ സാധ്യത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് ആസന്നമാണ്, അതിനാല്‍ ഞങ്ങള്‍ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി, തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്' എന്നായിരുന്നു പാക് പ്രതിരോധ മന്ത്രി പറഞ്ഞത്.

പാകിസ്ഥാന്റെ ആണവായുധങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് നേരിട്ടുള്ള ഭീഷണി ഉണ്ടായാല്‍ മാത്രമേ ഉപയോഗിക്കൂ എന്നും ആസിഫ് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരായിരുന്നു കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.

ഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതി നല്‍കിയെന്നത് യുദ്ധപ്രഖ്യാപനമായാണ് വ്യാഖ്യാനിക്കുന്നത്. പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന്‍ ഉദ്ദേശിച്ചതിന്റെ നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍

ഇന്ത്യയുടെ പ്രത്യാക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയാകുന്നുണ്ട്. ബഹറിനിലുള്ള മലയാളി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രഞ്ജിത്ത് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഉചിതമായത് ചെയ്തു കൊള്ളാന്‍ സൈന്യത്തിന് അനുമതി നല്‍കി പ്രധാനമന്ത്രി. അല്‍പ്പസമയം മുന്‍പേ അവസാനിച്ച സേനാ തലവന്മാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് രാജ്യത്തിന്റെ അനുമതിയും അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രി സേനാ തലവന്മാര്‍ക്ക് നല്‍കിയതെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

അങ്ങനെയെങ്കില്‍ ഫലത്തില്‍ ഇതൊരു യുദ്ധ പ്രഖ്യാപനം തന്നെയാണ്. ഇന്ത്യ, പാകിസ്ഥാനെ ആക്രമിക്കാന്‍ ഒരുങ്ങുന്നു എന്നര്‍ത്ഥം. ഇങ്ങനെ ഒരു ഭവിഷ്യത്ത് പാകിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

പഹല്‍ഗാമിലെ കൂട്ടക്കൊല കൊണ്ട് പാകിസ്ഥാന്‍ എന്താണോ ഉദ്ദേശിച്ചത് അതിന്റെ നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത് .

കാശ്മീരിലെ സമാധനപരമായ അന്തരീക്ഷവും, തദ്ദദേശീയരായ ആളുകള്‍ ടൂറിസവുമായി ബന്ധപ്പെട്ട് നല്ല വരുമാനമുണ്ടാക്കി തീവ്രവാദം വെടിഞ്ഞ് സൈര്യജീവിതം നയിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

ഇത് തകര്‍ക്കുക എന്നതായിരുന്നു അവരുടെ ആദ്യലക്ഷ്യം. അതിലൂടെ സംഘര്‍ഷ ഭരിതമായ കാശ്മീരില്‍ നിന്നും കൂടുതല്‍ പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം.

ഇതിനായി ഇന്റ്റലിജന്‍സ് ഏജന്‍സിയായ ഐ എസ്‌ഐ തീവ്രവാദി സംഘടനകളുമായി ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്തതാണ് ഈ ആക്രമണം. അവര്‍ ഇതിനായി പ്ലാന്‍ എ, പ്ലാന്‍ ബി എന്നിങ്ങനെ രണ്ട് പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ പ്ലാന്‍ എ എന്തു കൊണ്ടോ നടന്നില്ല. തുടര്‍ന്നാണ് പ്ലാന്‍ ബി നടപ്പാക്കിയത്. ഇതിനായി വലിയ ആസൂത്രണവും പ്രാദേശിക സഹായങ്ങളും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ബൈസരന്‍ വാലിയില്‍ സംഭവ സമയത്ത് ഏകദേശം അഞ്ഞൂറോളം ടൂറിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തീവ്രവാദികള്‍ കുറച്ച് പേരെ മാത്രം പിടിച്ചു നിര്‍ത്തി അതില്‍ നിന്നും മതം നോക്കി കൊലപാതകം നടത്തിയതില്‍ പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നു.

അവര്‍ ലക്ഷ്യമിട്ടത് താഴെ പറയുന്നവയാണ്.

1. കാശ്മീരിനെ രാജ്യത്ത് നിന്നും ഒറ്റപ്പെടുത്തുക. അതിനായി ടൂറിസം ഇല്ലാതാകണം. - താത്ക്കാലികമായി അവര്‍ ലക്ഷ്യം നേടിയെങ്കിലും ആത്യന്തികമായി ഇന്ത്യ വിജയിക്കും. (എങ്ങനെയെന്ന് അവസാനം പറയാം)

2. മതം നോക്കി കൊലപാതകം നടത്തിയതില്‍ കോപാകുലരായി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ മുസ്‌ളീങ്ങള്‍ ആക്രമിക്കപ്പെടണമെന്നും വലിയ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടി. രാജ്യമെങ്ങും മറ്റൊരു ഗുജറാത്ത് മോഡല്‍ കലാപവും അതിലൂടെ മോദിയുടെ പതനവുമായിരുന്നു ലക്ഷ്യം.

ഫലത്തില്‍; ഒന്നുമുണ്ടായില്ല.. രാജ്യം ഒറ്റക്കെട്ടായി നിന്നു. എന്തിന് കാശ്മീര്‍ താഴ്വരയില്‍ പോലും ജനങ്ങള്‍ തീവ്രവാദികള്‍ക്കും പാകിസ്ഥാനുമെതിരെ തെരുവിലിറങ്ങി.

3. ഇന്ത്യ ഭരിക്കുന്ന ബി ജെ പിയും, ആര്‍എസ്സ്എസ്സും ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലപാതകങ്ങള്‍ നടത്തിയതില്‍ പ്രതിഷേധിച്ചു വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തുമെന്നും, സമൂഹം അതിന്റെ പേരില്‍ ചേരി തിരിയും എന്നും അവര്‍ കണക്കു കൂട്ടി. അതും നടന്നില്ല.

ആകെ സംസാരിച്ചത് പ്രധാനമന്ത്രി മാത്രം. അതും അളന്നു തൂക്കി കനപ്പെട്ട ഭാഷയില്‍ ! വേറൊരു നേതാവും വാ തുറന്നില്ല. ആര്‍എസ്സ്എസ്സു പോലും ടൂറിസ്റ്റുകളുടെ കൊലപാതകങ്ങളെയാണ് അപലപിച്ചത്. പക്വമായ പ്രതികരണങ്ങളിലൂടെ രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്താനും എന്നാല്‍ ആഭ്യന്തരമായി ശാന്തതയും അതേ സമയം പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന ഉറപ്പുമാണ് സംഘം നല്‍കിയത്.

പ്രധാനമന്ത്രി കഴിഞ്ഞാല്‍ പിന്നെ ഇതേക്കുറിച്ച് പ്രതികരിച്ചത് പ്രതിപക്ഷ എംപിയായ ശരി തരൂര്‍ മാത്രമാണ്. ഇതും രാജ്യം ഒറ്റക്കെട്ടാണന്ന സന്ദേശം നല്‍കാണ് ഉപകരിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സമാനമായ നിലപാടാണ് എക്‌സില്‍ കുറിച്ചത്. സര്‍ക്കാരിന് പ്രതിപക്ഷം തുറന്ന പിന്തുണയും നല്‍കി.

4. പഹല്‍ഗാമില്‍ വേണമെങ്കില്‍ തീവ്രവാദികള്‍ക്ക് അവിടെ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ടൂറിസ്റ്റുകളെ കൊല്ലാമായിരുന്നു. കാശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വരാത്ത ഇടമായി വീണ്ടും മാറ്റി തീവ്രവാദത്തിന് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഇടമാക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം.

അതിനാലാണ് നൂറു കണക്കിന് ടൂറിസ്റ്റുകള്‍ ഉള്ളയിടത്ത് മതമൊക്കെ ചോദിച്ച് തിരഞ്ഞ് പിടിച്ച് കുറച്ചു പേരെ മാത്രം കൊന്നിട്ട് തീവ്രവാദികള്‍ പിന്‍വാങ്ങിയത്. ഇങ്ങനെ ഇത് പരിമിതമായി നിര്‍ത്തിയത് ഇന്ത്യയുടെ പ്രതികരണങ്ങള്‍ മയപ്പെട്ടതാകുമെന്ന പ്രതീക്ഷയിലാണ്. കൂടിപ്പോയാല്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതാണവര്‍ പ്രതികരണമായി പ്രതീക്ഷിച്ചത്.

ശത്രു ചിന്തിച്ചു തീരുന്നിടത്ത് നിന്ന് ചിന്തിച്ചു തുടങ്ങുന്ന ശീലമുള്ളവരാണ് ആര്‍എസ്സുഎസ്സുകാര്‍. നരേന്ദ്രമോദി എന്ന ജീവിക്കുന്ന അത്ഭുത പ്രതിഭാസത്തെ പരുവപ്പെടുത്തിയത് ഇതേ ആര്‍എസ്സുഎസ്സാണെന്ന് പച്ചകള്‍ മറന്നു.

മൂന്ന് യുദ്ധങ്ങളേയും, അര നൂറ്റാണ്ട് പിന്നിട്ട തീവ്രവാദ ശത്രുതകളേയും മറികടന്ന സിന്ധൂ നദീജല കരാര്‍ പൊടുന്നനേ റദ്ദാക്കിയ നടപടി പാകിസ്ഥാന് നട്ടെല്ലിനേറ്റ പ്രഹരമായിരുന്നു. ഒരിക്കലും കര കേറാനാവാത്ത അടി.

2014 -ല്‍ ഭരണത്തില്‍ കയറിയത് മുതല്‍ ലഡാക്കില്‍ (ഈ നദികള്‍ ഉത്ഭവിക്കുന്ന സ്ഥലം) മുതല്‍ ഡാമുകളും പലയിടങ്ങളില്‍ കനാലുകളുമൊക്കെ നിര്‍മ്മിച്ചത് എന്നെങ്കിലും നെഹ്റ്രു ചെയ്ത ആന മണ്ടത്തരം തിരുത്തേണ്ടി വരുമെന്ന് കണ്ട് തന്നെയാണ്.

എന്നാലത് വെറും തുടക്കമാണെന്നും, നേരിട്ട് ആക്രമിക്കാനുള്ള വരവാണ് എന്നുമുള്ള സൂചനകളാണ് അവരെ ഇപ്പോള്‍ ഭീതിയില്‍ ആഴ്ത്തുന്നത്. ഈ ആപത്ത് കാലത്ത് കൂടെ നില്‍ക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവു കൂടിയായപ്പോള്‍ ഇപ്പോള്‍ തന്നെ പാകിസ്ഥാന്‍ പേടിച്ച് പകുതി ചത്തു കഴിഞ്ഞു.

ഈ തൊന്തരവെല്ലാം ഒപ്പിച്ച മിലിറ്ററി ചീഫ് ഒളിച്ചോടി' എന്ന് കേള്‍ക്കുന്നു. (അതോ അജ്ഞാതന് ഇരപ്പെട്ടോ?!) ഇന്നലെ വരെ ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് നെഞ്ച് വേദനയുമായി ആശുപത്രിയില്‍.

എങ്ങനേയും ആരുടെയെങ്കിലും കാലു പിടിച്ച് ഇന്ത്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ് പാകിസ്ഥാന്‍. പക്ഷേ ആരെ സമീപിക്കണമെന്നോ എങ്ങോട്ട് ഓടണമെന്നോ അവര്‍ക്കിപ്പോള്‍ നിശ്ചയമില്ല. അതിനാല്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്ന തിരക്കിലാണവര്‍ ഇപ്പോള്‍.

അടി കിട്ടുന്നതിലും ഭീകരമാണ് ഏതു നിമിഷവും അടി വീഴുമെന്ന ഭയം. ആ ഭീതിയാണ് ഇപ്പോള്‍ പാകിസ്ഥാനില്‍. ഒരു പക്ഷേ ഇനിയിങ്ങനെ ഒരു രാജ്യം ഒറ്റമുറിയായി ഉണ്ടാകില്ലെന്ന ബോദ്ധ്യം കൂടി അവരെ വല്ലാതെ ഭയചകിതരാക്കിയിരിക്കുന്നു..

ആദ്യം പറഞ്ഞത് പോലെ ആത്യന്തികമായ വിജയം ഇന്ത്യയുടേതാകും. കഴിഞ്ഞ എഴുപ്പത്തിയെട്ട് വര്‍ഷമായി ഈ ശല്യം തുടങ്ങിയിട്ട്.

മൂന്ന് യുദ്ധങ്ങളിലൂടെയും പതിനായിരക്കണക്കിന് തീവ്രവാദി ആക്രമണങ്ങളിലൂടെയും ലക്ഷക്കണക്കിന് വിലയേറിയ ജീവനുകള്‍ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്. നാലോ അഞ്ചോ തലമുറകളായി അനുഭവിക്കുന്നു.

ഇനി വയ്യ; മതിയായി ഇനിയീ നശിച്ച രാജ്യം ഭൂമുഖത്ത് വേണ്ട എന്നൊരു തോന്നല്‍ ഓരോ ഇന്ത്യാക്കാരനിലും, അഥവാ ഇന്ത്യയെ ഉള്ളില്‍ കൊണ്ട് നടക്കുന്നവരില്‍ വന്നു കഴിഞ്ഞു. അതിന് ഒപ്പം നില്‍ക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. അവരത് ചെയ്‌തോളും. ബാക്കി കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചമണിയിക്കുന്ന നമ്മുടെ അഭിമാനമായ സൈന്യവും !

യുദ്ധമുണ്ടായാല്‍ പിന്നെയൊരു തിരിച്ചു വരവുണ്ടാവില്ല. നാല് കഷണമായി പാകിസ്ഥാന്‍ ചിന്നിച്ചിതറും. അധിനിവേശ കാശ്മീര്‍ ഇന്ത്യക്കും, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ അഫ്ഗാനും തിരികെ കിട്ടും. ബലൂച് മേഖല സ്വതന്ത്രവുമാകും. ഒരു പക്ഷേ അധികം താമസിക്കാതെ ന്യൂ ഡല്‍ഹിയില്‍ ബലൂചിസ്ഥാന് എംബസ്സി തുറന്നേക്കാം.


Full View

Tags:    

Similar News