ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2025-05-29 14:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അതതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യൂനമര്‍ദം ഇന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 29,30 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധയിടങ്ങളില്‍ മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളള്‍ക്ക് അതതു കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലേര്‍ട്ടാണ്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക് പടിഞ്ഞാറന്‍-ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

കണ്ണൂര്‍ വലിയന്നൂരില്‍ രാവിലെയുണ്ടായ കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ ലോട്ടറി വില്‍ക്കുന്നയാളും പെട്ടിക്കടയും മറിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് പെട്ടിക്കട വീണത്. പരുക്കേറ്റ, ലോട്ടറി വില്‍പ്പനക്കാരനായ പുരുഷോത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. രാവിലെ ഏഴുമണിയോടെ ചുഴലിക്കാറ്റാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ലൈനുകളും തകര്‍ന്നു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. അഗ്‌നിരക്ഷാ സേനയെത്തിയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് മേയ് 30 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.

എറണാകുളം

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (മേയ്30) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

കാസര്‍കോട്

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട്ടെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

കോട്ടയം

ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മേയ് 30ന് (വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മേയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി

ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (30/05/2025 വെള്ളി) ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിങ് സെഷനുകള്‍ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

വയനാട്

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

Similar News