കപ്പല്‍ അപകടത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാന്‍ വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കും; അപകടത്തിന്റെ കൃത്യവിവരം ഇതോടെ കിട്ടും; എണ്ണ വീണ്ടെടുത്താല്‍ പിന്നീട് കപ്പല്‍ ഉയര്‍ത്തും; ജലബോംബ് ആകാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാം റെഡ്ഡി; അണ്ടര്‍വാട്ടര്‍ ഓപ്പറേഷന്‍ നിര്‍ണ്ണായകം

Update: 2025-05-30 03:05 GMT

കൊച്ചി: കൊച്ചി കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 ചരക്കുകപ്പലില്‍നിന്ന് എണ്ണ നീക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. ഹാനികരമായ വസ്തുക്കളുള്ള 13 കണ്ടെയ്നറുകളും കപ്പലിന്റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമാണുള്ളത്. 13 കണ്ടെയ്നറുകളില്‍ എട്ടെണ്ണം കപ്പലിനുള്ളിലാണ്. മറ്റുള്ളവ കപ്പലിന്റെ ഡെക്കിലോ സമീപത്തായി സമുദ്ര അടിത്തട്ടിലോ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത് കണ്ടെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജല ബോംബായി ഇത് മാറാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. കപ്പല്‍ കമ്പനി നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജിന്റെ രണ്ടു ടഗ്ഗുകളുടെ സഹായത്തോടെയാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും പുരോഗമിക്കുന്നത്. രണ്ടു ടഗ്ഗുകള്‍കൂടി വെള്ളിയാഴ്ച എത്തും. തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ യാര്‍ഡിലേക്കാണ് മാറ്റുന്നത്.

ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ദൗത്യമാണ്. ടഗ്ഗ് ബോട്ടുകളെയും ഉദ്യോഗസ്ഥരെയും മേഖലയില്‍ എത്തിക്കും. സര്‍വേ ഉപകരണവും ഡൈവിങ് ബോട്ടും ഉപയോഗിച്ചുള്ള ജോലികള്‍ ജൂണ്‍ 12നുമുമ്പ് തീര്‍ക്കും. രണ്ടാംഘട്ടം ഒരുമാസത്തെ ദൗത്യമാണ്. ഒഴുകിനടക്കുന്ന കണ്ടെയ്നറുകള്‍ വീണ്ടെടുക്കല്‍, തീരത്തടിഞ്ഞ മാലിന്യം നീക്കല്‍, എണ്ണപ്പാട നീക്കല്‍ എന്നിവയാണ് പൂര്‍ത്തിയാക്കുക. ഇതിനൊപ്പം സൈറ്റ് സര്‍വേയും അണ്ടര്‍വാട്ടര്‍ ഓപ്പറേഷന്‍ പ്ലാനും തയ്യാറാക്കും. മുങ്ങിയ കപ്പലില്‍നിന്ന് എണ്ണ വീണ്ടെടുക്കല്‍ ജൂണ്‍ 13ന് മൂന്നാംഘട്ടമായി ആരംഭിക്കും. ജൂലൈ മൂന്നിന് പൂര്‍ത്തിയാകും. പിന്നീട് കപ്പലില്‍നിന്ന് കണ്ടെയ്നറുകള്‍ ഉയര്‍ത്തും. കപ്പലും ഉയര്‍ത്താനാണ് തീരുമാനം. കപ്പല്‍ അപകടത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാന്‍ വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കും. ഇതില്‍നിന്ന് കൃത്യവിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്. ഇത് നഷ്ടപരിഹാരം കിട്ടുന്നതിന് അടക്കം നിര്‍ണ്ണായകമാണ്. അണ്ടര്‍ വാട്ടര്‍ ഓപ്പറേഷന്‍ അതിനിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ പഴുതടച്ച് നീങ്ങാനാണ് പദ്ധതി. എല്ലാ കണ്ടെയ്‌നറും വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിനിടെ കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗസംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് പഠനം. ഈ ജില്ലകളിലെ പത്തിടങ്ങളില്‍നിന്നെടുത്ത ജലത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഈ പഠനം പാരിസ്ഥിതിക ആഘാതത്തില്‍ നിര്‍ണ്ണായകമാകും. ഓക്‌സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കും. എണ്ണച്ചോര്‍ച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നു. സസ്യ പ്ലവകങ്ങളും (വെള്ളത്തിലെ സൂക്ഷ്മസസ്യങ്ങള്‍) തീരത്തെ മണ്ണിലുള്ള ജീവികളെയും ശേഖരിച്ച് പരിശോധിച്ചുവരികയാണ്. നിശ്ചിത കാലയളവുകളില്‍ സാമ്പിളുകള്‍ ശേഖരിക്കും.

എംഎസ്സി എല്‍സ 3 ചരക്കുകപ്പല്‍ കടലില്‍ മുങ്ങിയ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. ചരക്കുകപ്പല്‍ മുങ്ങി കടലില്‍വീണ കണ്ടെയ്നറുകളില്‍ നാലെണ്ണംകൂടി ബുധനാഴ്ച തലസ്ഥാനജില്ലയിലെ തീരത്തെത്തി. ഇതോടെ കേരള തീരത്തടിഞ്ഞ കണ്ടെയ്നറുകളുടെ എണ്ണം 54 ആയി. തുമ്പ, വിഴിഞ്ഞം, പൂവാര്‍, കരിങ്കുളം തീരങ്ങളില്‍നിന്ന് ഓരോന്ന് വീതം കണ്ടെയ്നറുകളാണ് ബുധനാഴ്ച പകല്‍ ലഭിച്ചത്. ഇവ വിഴിഞ്ഞം തുറമുഖത്തേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കാനുള്ള നര്‍ഡിലാണ് ഇവയില്‍നിന്ന് ലഭിച്ചത്.

നര്‍ഡിലുകളെന്ന് തെറ്റിദ്ധരിച്ച്, വെളുത്ത നിറത്തിലുള്ള മറ്റ് പൊടികള്‍ കണ്ടാല്‍ തൊടരരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംശയമുള്ള വസ്തുക്കള്‍ കണ്ടാല്‍ ചിത്രം എടുത്ത് സ്ഥലത്തെ പൊലീസിനാ ഫയര്‍ഫോഴ്സിനോ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കോ അയക്കണമെന്നും നിഷ്‌കര്‍ഷിച്ചു. യന്ത്രത്തകരാര്‍മൂലമാണ് കപ്പല്‍ മുങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചിരുന്നു. യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും ചീഫ് സര്‍വേയറും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ അജിത്കുമാര്‍ സുകുമാരനും പറഞ്ഞു.

ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതികത്തകരാര്‍മൂലമാണ് കപ്പല്‍ മുങ്ങിയത്. ആടിയുലഞ്ഞ് (റോളിങ്) ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കപ്പലുകളുടെ അടിത്തട്ടില്‍ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ് ടാങ്ക്. ഈ സംവിധാനത്തിലെ വാല്‍വുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ഇതുമൂലം കപ്പലിന്റെ വൈദ്യുതിസംവിധാനം തകരാറിലായി ചരിഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സവുമായി.

Tags:    

Similar News