അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഉപാധികളോടെ പച്ചക്കൊടി വീശി ഹമാസ്; ജീവിച്ചിരിക്കുന്ന 10 ബന്ദികളെ വിട്ടയയ്ക്കും; 18 മൃതദേഹങ്ങളും വിട്ടുകൊടുക്കും; അംഗീകരിച്ചത് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശങ്ങള്‍; വഴിയൊരുങ്ങുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തലിന്; യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ
അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഉപാധികളോടെ പച്ചക്കൊടി വീശി ഹമാസ്
ഗസ്സ: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സറ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. കരാര്‍ പ്രകാരം, ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിക്കുന്ന 10 പേരെ വിട്ടയയ്ക്കും. ബന്ദികളായിരിക്കെ കൊല്ലപ്പെട്ട 18 പേരുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കും. ശാശ്വതമായ വെടിര്‍ത്തലാണ് ലക്ഷ്യമിടുന്നതെന്നും ഗസ്സ മുനമ്പില്‍ നിന്ന് ഇസ്രയേല്‍ സേന പൂര്‍ണമായി പിന്മാറണമെന്നും തങ്ങളുടെ ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും ദുരിതാശ്വാസ സഹായത്തിന്റെ തുടര്‍ച്ച ഉറപ്പാക്കണമെന്നും ഹമാസ് പ്രസ്്താവനയില്‍ പറഞ്ഞു.
വിറ്റ്കോഫ് പദ്ധതി പ്രകാരം, ഹമാസ് ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ഏതാനും ഫലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. യുദ്ധം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം കൂടി മധ്യസ്ഥര്‍ക്ക് മുമ്പാകെ ഹമാസ് മുന്നോട്ടുവച്ചിട്ടുണ്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണയിലെത്തിയത്. ഹമാസിന്റെ പ്രതികരണം അനുകൂലം ആണെങ്കിലും അവര്‍ വിറ്റ്കോഫിന്റെ നിര്‍ദ്ദേശങ്ങളില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. വിറ്റ്കോഫിന്റെ കരാര്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായി ബന്ദികളുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അറിയിച്ചതായി ഇസ്രയേലി മാധ്യമങ്ങള്‍ ഈയാഴ്ച ആദ്യം റിപ്പാര്‍ട്ട് ചെയ്തിരുന്നു.
ഹമാസും ഇസ്രയേലും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തതോടെയാണ് മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ ധാരണ പൊളിഞ്ഞത്. ഹമാസ് പൂര്‍ണമായി നിരായൂധീകരിക്കണം എന്നാണ് ഇസ്രയേലിന്റെ മുഖ്യ ആവശ്യം. സൈനിക-ഭരണ ശക്തി എന്ന നിലയില്‍ ഹമാസിനെ പിരിച്ചുവിടണമെന്നും 58 ബന്ദികളെ വിട്ടയയ്ക്കണമെന്നുമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഉപാധികളായി ഇസ്രയേല്‍ മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍, ആയുധങ്ങള്‍ ഉപേക്ഷിക്കാനുള്ള ആവശ്യം ഹമാസ്് തള്ളിയിരുന്നു. ഗസ്സയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നാണ് ഹമാസിന്റെ ആവശ്യം.
2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് 1200 പേരെ കൂട്ടക്കൊല ചെയ്യുകയും 251 ഇസ്രയേലികളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗസ്സ പിടിച്ചെടുക്കാനുള്ള യുദ്ധം ഇസ്രയേല്‍ അഴിച്ചുവിട്ടത്. തുടര്‍ന്നുണ്ടായ സൈനിക നടപടിയില്‍ 54,000 ത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സ പൂര്‍ണമായി തകര്‍ന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാലും അത് രണ്ടുമാസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആകാനാണ് സാധ്യത.