'പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്; അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കളങ്കമുണ്ടായി; ശര്‍മിഷ്ഠ പനോളിയെ മോചിപ്പിക്കുക'; മോദിയെ ടാഗ് ചെയ്ത് പിന്തുണ അറിയിച്ച് ഡച്ച് എംപി; നിയമവിദ്യാര്‍ഥിനിയുടെ അറസ്റ്റില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപിയും; പ്രതിഷേധം കടുക്കുന്നു

ശര്‍മിഷ്ഠ പനോളിക്ക് പിന്തുണയുമായി ഡച്ച് പാര്‍ലമെന്റ് അംഗം

Update: 2025-06-01 11:07 GMT

കൊല്‍ക്കത്ത: സമൂഹമാധ്യമത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളി (22) യെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയവിവാദവും പ്രതിഷേധവും. പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഇതിന്റെ ഭാഗമായാണ് ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തതെന്നും ബിജെപി കുറ്റപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശര്‍മിഷ്ഠ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വര്‍ഗീയ പരാമര്‍ശങ്ങളും വിഡിയോയില്‍ അടങ്ങിയിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശര്‍മിഷ്ഠ മാപ്പു പറഞ്ഞെങ്കിലും ശര്‍മിഷ്ഠയ്‌ക്കെതിരെ പരാതികള്‍ ലഭിച്ചതോടെ കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വീഡിയോ നീക്കംചെയ്തിട്ടും മാപ്പ് പറഞ്ഞിട്ടും മമതാ ബാനര്‍ജിയുടെ പോലീസ് രായ്ക്കുരാമാനം നിയമ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തെന്നും ഇത് നീതിക്കുവേണ്ടിയല്ലെന്നും പ്രീണനത്തിന് വേണ്ടിയാണെന്നും ബംഗാള്‍ ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകന്ത മജൂംദാര്‍ ആരോപിച്ചു. നീക്കംചെയ്ത വീഡിയോയുടെ പേരിലാണ് ഇപ്പോള്‍ നിയമവിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്. ഒരു കലാപവുമില്ല. യാതൊരു അസ്വസ്ഥകളും ഇല്ല. എന്നിട്ടും മമതയുടെ പോലീസ് ഒരൊറ്റരാത്രി കൊണ്ട് നടപടി സ്വീകരിച്ചു. ഇത് നീതിക്കുവേണ്ടിയല്ല, പകരം പ്രീണനത്തിന് വേണ്ടിയാണ്. തൃണമൂല്‍ നേതാക്കള്‍ സനാതന ധര്‍മത്തെ അപമാനിച്ചപ്പോഴോ മഹാകുംഭമേളയെ പരിഹസിച്ചപ്പോഴോ ഒരു എഫ്ഐആറോ അറസ്റ്റോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടും ശര്‍മിഷ്ഠയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി. ശര്‍മിഷ്ഠ ചില അസുഖകരമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നത് സമ്മതിക്കുന്നു. പക്ഷേ, അത് ഇക്കാലത്ത് മിക്ക യുവാക്കളും ഉപയോഗിക്കുന്ന വാക്കുകളാണ്. ശര്‍മിഷ്ഠ തന്റെ പ്രസ്താവനകളില്‍ മാപ്പ് ചോദിച്ചു. ഈ വിഷയത്തില്‍ അത് മതി. അവളെ കൂടുതല്‍ ഉപദ്രവിക്കേണ്ട ആവശ്യമില്ല. അതിനാല്‍ എത്രയും വേഗം ശര്‍മിഷ്ഠയെ വിട്ടയക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

അതിനിടെ ശര്‍മിഷ്ഠ പനോളിക്ക് പിന്തുണയുമായി ഡച്ച് പാര്‍ലമെന്റ് അംഗം രംഗത്ത് വന്നു. പാര്‍ട്ടി ഫോര്‍ ഫ്രീഡം നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് ആണ് ശര്‍മിഷ്ഠ പനോളിക്ക് പിന്തുണയുമായി എത്തിയത്. ''ശര്‍മിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കളങ്കമുണ്ടായി. പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ സഹായിക്കൂ.'' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ശര്‍മിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ എത്തി. ''ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാര്‍ഥി ശര്‍മിഷ്ഠ പറഞ്ഞ ചില വാക്കുകള്‍ ചിലരെ വിഷമിപ്പിച്ചു. തെറ്റ് മനസ്സിലാക്കി വിഡിയോ ഡിലീറ്റ് ചെയ്ത അവര്‍ മാപ്പും പറഞ്ഞു. ബംഗാള്‍ പൊലീസ് ഉടനടി ശര്‍മിഷ്ഠയ്ക്ക് എതിരെ നടപടിയെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ സനാതന ധര്‍മത്തെ പരിഹസിച്ചപ്പോള്‍ എന്താണുണ്ടായത്? എവിടെയാണ് മാപ്പ്? എവിടെയാണ് അറസ്റ്റ്?'' പവന്‍ കല്യാണ്‍ എക്‌സില്‍ കുറിച്ചു.

തൃണമൂലിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ സനാതന ധര്‍മത്തെ പരിഹസിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് പേര്‍ക്കുണ്ടായ കഠിനമായ വേദനയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അവര്‍ മാപ്പ് പറഞ്ഞോയെന്നും അവരെ അറസ്റ്റ് ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു. ദൈവനിന്ദ എപ്പോഴും അപലപിക്കപ്പെടണം. മതേതരത്വം ചിലര്‍ക്ക് പരിചയും മറ്റുചിലര്‍ക്ക് വാളുമായി മാറരുത്. രാജ്യം മുഴുവന്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അതിനാല്‍ പശ്ചിമബംഗാള്‍ പോലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി പി. ചിദംബരവും അറസ്റ്റിനെ അപലപിച്ചു. സാമൂഹികമാധ്യമ പോസ്റ്റുകളുടെ പേരിലുള്ള ഇത്തരം അന്തര്‍സംസ്ഥാന അറസ്റ്റുകള്‍, അത് ക്രമസമാധാനപ്രശ്നത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍, അധികാരത്തിന്റെ ദുരുപയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് പൂണെയിലെ നിയമ വിദ്യാര്‍ഥിനിയായ ശര്‍മിഷ്ഠയെ ഗുരുഗ്രാമില്‍നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിനായിരുന്നു പോലീസ് നടപടി. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ. ഈ വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു. അതേസമയം, വിവാദ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശര്‍മിഷ്ഠയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ പോലീസ് സ്റ്റേഷനില്‍ പരാതിയെത്തി. തുടര്‍ന്നാണ് കൊല്‍ക്കത്ത പോലീസ് വിദ്യാര്‍ഥിനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്.

Tags:    

Similar News