തണുത്തുറഞ്ഞ മിഷിഗണ്‍ തടാകത്തിന്റെ ആഴങ്ങളില്‍ ഒന്നരനൂറ്റാണ്ടായി ഒളിഞ്ഞുകിടന്ന ഒരുസമ്മാനം; 165 വര്‍ഷം മുമ്പ് കപ്പലപകടത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ പോക്കറ്റ് വാച്ച് യുകെയില്‍ തിരിച്ചെത്തി; രണ്ടുരാജ്യങ്ങളെ കൂട്ടിയിണക്കിയ വാച്ച് ചരിത്രത്താളുകളില്‍; വാച്ചിന്റെ ഉടമയ്ക്ക് ഇതൊരുഅപൂര്‍വ ആദരവും
165 വര്‍ഷം മുമ്പ് കപ്പലപകടത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ പോക്കറ്റ് വാച്ച് യുകെയില്‍ തിരിച്ചെത്തി
ഒന്നര നൂറ്റാണ്ടിലേറെ കാലം മിഷിഗണ്‍ തടാകത്തിന്റെ ആഴങ്ങളില്‍ നഷ്ടപ്പെട്ടു പോയ ഒരു സ്വര്‍ണ പോക്കറ്റ് വാച്ച് ഇപ്പോള്‍ കണ്ടെത്തിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. ഒരു കപ്പലപകടത്തിലാണ് ഈ വാച്ച് നഷ്ടപ്പെട്ടത്. 1860 ല്‍ ഒരു രാത്രിയിലാണ് ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചാണ് മിഷിഗണ്‍ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിന്റെ ആഴങ്ങളിലേക്ക് പോയത്. മുന്നൂറ് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
മിഷിഗണ്‍ തടാകത്തില്‍ നടന്ന ഏറ്റവും വലിയ കപ്പല്‍ അപകടമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ പിന്നീട്, 1992-ല്‍, ഇല്ലിനോയിസ് തീരത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന സമയത്ത് മുങ്ങല്‍ വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു സ്വര്‍ണ്ണ പോക്കറ്റ് വാച്ച് കണ്ടെടുത്തിരുന്നു.
ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാച്ച് അത് ഘടിപ്പിച്ചിരുന്ന ചങ്ങലയില്‍ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു. വാച്ചില്‍ ഇംഗ്ലീഷ് ഭാഷയില്‍ എച്ച്.ഐ എന്ന് കൊത്തി വെച്ചിട്ടുണ്ടായിരുന്നു. ഒരു കാലത്ത് ബ്രിട്ടനിലെ പ്രമുഖനായ രാഷ്ട്രീയ നേതാവും പത്രപ്രവര്‍ത്തകനും ആയിരുന്ന ഹെര്‍ബര്‍ട്ട്
ഇന്‍ഗ്രാമിന്റെ വകയായിരുന്നു ഈ വാച്ച്. അങ്ങനെ 165 വര്‍ഷത്തിന് ശേഷം ആ പോക്കറ്റ് വാച്ച് ഇന്‍ഗ്രാമിന്റെ ജന്മനാടിനടുത്തുള്ള ലിങ്കണ്‍ഷെയറിന് അടുത്തുള്ള ബോസ്റ്റണിലേക്ക് മടങ്ങിയെത്തി. ഈ പോക്കറ്റ് വാച്ച് ബോസ്റ്റണിലെ ഗില്‍ഡ്ഹാള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
വാച്ച് തിരികെ നല്‍കുന്നത് ഉചിതമായ തീരുമാനം ആണെന്നാണ് ഹോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരിയും എഴുത്തുകാരിയുമായ വലേരി വാന്‍ ഹീസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാച്ചിന്റെ ഉടമയോടും അവരുടെ കുടുംബങ്ങളോടും നമ്മള്‍ കാട്ടുന്ന പരിഗണന ഏറെ പ്രശംസ അര്‍ഹിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. കപ്പലപകടത്തില്‍ നഷ്ടപ്പെട്ടു പോയ വ്യക്തികളെ എല്ലാവരും ഓര്‍ക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഏറെ സഹായിക്കുമെന്നും വാന്‍ഹീസ്റ്റ് വ്യക്തമാക്കി.
1860 സെപ്റ്റംബര്‍ 8-ന് രാത്രിയിലാണ് ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ ചിക്കാഗോയില്‍ നിന്ന് മില്‍വാക്കിയിലേക്കുള്ള മടക്കയാത്രയില്‍ കൊടുങ്കാറ്റില്‍ പെട്ടത്. ഇതിലെ ഭൂരിഭാഗം യാത്രക്കാരും അയര്‍ലന്‍ഡുകാരായിരുന്നു. കുറ്റാകുറ്റിരുട്ടില്‍ ലേഡി എല്‍ജിന്‍ വെളിച്ചമില്ലാതെ അമിത ഭാരവും കയറ്റി വന്ന അഗസ്റ്റ് എന്ന വലിയ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഇരു യാനകളും
തടാകത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. നൂറ് കണക്കിന് യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാമും മകനും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ബ്രിട്ടനിലേക്ക് അയച്ചിരുന്നു.
ഇന്‍ഗ്രാം പ്രഗത്ഭനായ പാര്‍ലമെന്റംഗവും പ്രമുഖനായ പത്രപ്രവര്‍ത്തകനും ആയിരുന്നു. ലണ്ടന്‍ ഇല്ലസ്ട്രേറ്റഡ് ന്യൂസ് എന്ന പത്രത്തിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം. 1992 ല്‍ ആരംഭിച്ച പര്യവേഷണത്തെ തുടര്‍ന്നാണ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഈ പോക്കറ്റ് വാച്ച് കണ്ടെടുത്തത്. തുടര്‍ന്ന് പര്യവേഷണ സംഘം മുപ്പത് വര്‍ഷത്തിലേറെ കാലം ഇക്കാര്യം മറച്ചു വെച്ചിരുന്നു. പിന്നീടാണ് ഇന്‍ഗ്രാമിന്റെ ബന്ധുക്കളെ കണ്ടെത്തുന്നതും വാച്ച് മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുന്നതും.