നിലമ്പൂര്‍ അങ്കത്തിന് ആകെ 12 സ്ഥാനാര്‍ത്ഥികള്‍; ആകെ ലഭിച്ചത് 17 നാമനിര്‍ദേശ പത്രികകള്‍; പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്ത്; പത്രികയുടെ സൂക്ഷ്മ പരിശോധന നാളെ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആകെ 12 സ്ഥാനാര്‍ത്ഥികള്‍

Update: 2025-06-02 12:07 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ സ്ഥാനാര്‍ഥികളെല്ലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പോരാട്ടത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 12 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്ന് പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം ആദ്യം പത്രിക നല്‍കിയത് ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജാണ്. മന്ത്രി വി അബ്ദുറഹ്‌മാനും സിപിഎം നേതാക്കളായ വിജയരാഘവനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വരാജിനെ അനുഗമിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫിസിന് തൊട്ടടുത്തുള്ള ജംക്ഷനില്‍നിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ചന്ത കുന്നില്‍ നിന്ന് റോഡ് ഷോ നടത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത് . തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അന്‍വറും ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഒപ്പം എത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവര്‍ക്കൊപ്പം വാഹനജാഥയായി എത്തിയാണ് മോഹന്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.

എന്‍ഡിഎ ഘടകകക്ഷിയായ എസ് ജെ ഡി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തെപ്പറ്റി മുന്നണിയില്‍ ചര്‍ച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്തും പത്രിക നല്‍കിയിട്ടുണ്ട്. ചുങ്കത്തറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അന്‍വര്‍ സാദത്ത് എന്നാണ് വിവരം . പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി

Tags:    

Similar News