ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് യഥാര്‍ഥത്തില്‍ അട്ടിമറിച്ചത് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസും; സസ്പെന്‍ഷനിലായ കോന്നി ഡി വൈ എസ് പിയും എസ് എച്ച് ഒയും എസ് പിയുടെ പക പോക്കലിന്റെ ഇര; അട്ടിമറിയുടെ നാള്‍ വഴികള്‍ അടങ്ങുന്ന പോലീസ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി കണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല; പ്രതിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസോ?
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും യഥാര്‍ഥ അട്ടിമറി വീരന്മാര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില്‍ നിന്ന് പുറത്ത്. രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തരവകുപ്പിട്ട ഓര്‍ഡര്‍ ചോര്‍ന്നതാണ് യാഥാര്‍ഥ്യം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പി.എസ്. ബീനയുടെ പേരില്‍ പുറത്തു വന്നിരിക്കുന്ന നാലു പേജുള്ള റിപ്പോര്‍ട്ടില്‍ അട്ടിമറിയുടെ നാള്‍വഴികള്‍ അക്കമിട്ടു പറയുന്നു. പോക്സോ കേസ് അട്ടിമറിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്റെ ഓഫീസില്‍ ചര്‍ച്ച നടന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരവും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. ഈ വിവരം ആഭ്യന്തരവകുപ്പിന് ലഭിച്ച് മാസങ്ങളായിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് എതിരേ നടപടി വരാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന സംശയവും ബലപ്പെടുന്നു.
ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. തോട്ടത്തില്‍ നൗഷാദിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയെന്ന് ആരോപിച്ചാണ് കോന്നിയിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, കോന്നി പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ നിന്ന് വ്യക്തമാണ്. യഥാര്‍ഥത്തില്‍ കേസ് അട്ടിമറിച്ചത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയാണ്. തുടരന്വേഷണം വൈകിപ്പിച്ചതും നൗഷാദിനെ അറസ്റ്റ് ചെയ്യാതെ സഹായിച്ചതും പത്തനംതിട്ട എസ്.പി, ഡിവൈ.എസ്.പി, ആറന്മുള എസ്.എച്ച്.ഓ എന്നിവരാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാകുന്ന വിധത്തിലുളള സസ്പെന്‍ഷന്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വന്‍ അട്ടിമറി നടന്നുവെന്നാണ്.
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നിവയൊക്കെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ചുമതല. കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ കമ്മറ്റി തന്നെ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗൗരവകരമായ കണ്ടെത്തലാണ് സസ്പെന്‍ഷന്‍ ഉത്തരവിലുടെ പുറത്തു വരുന്നത്. ഉത്തരവിന്റെ രണ്ടാം പേജിലാണ് ഇക്കാര്യം പറയുന്നത്. ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ തോട്ടത്തില്‍ നൗഷാദിനും ഏറ്റവും അടുത്ത ബന്ധുവിനും എതിരേ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് അതിജീവിത ചൈല്‍ഡ് ലൈനില്‍ വിളിച്ച് ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. എന്നാല്‍, ഈ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോന്നി എസ്.എച്ച്.ഓയെ അറിയിക്കുന്നത് 10 ദിവസത്തിന് ശേഷം 13 നാണ്. ഇതിനിടെ അഞ്ചാം തീയതി ഒന്നും രണ്ടും പ്രതികളായ നൗഷാദും അതീജിവതയുടെ ബന്ധുവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്റെ ഓഫീസിലെത്തി പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുകയും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിജീവിത വഴങ്ങിയില്ല. മറ്റു വഴിയില്ലാതെയാണ് ഒടുവില്‍ ഡിസംബര്‍ 13 ന് വിവരം പോലീസില്‍ അറിയിച്ചത്.
ഒന്നും രണ്ടും പ്രതികളുടെയും നൗഷാദിന്റെ ഭാര്യയുടെയും ഫോണ്‍ കാള്‍ ഡീറ്റൈയില്‍സ് പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. വിവരങ്ങള്‍ പോലീസിന് കൈമാറുന്നതിന് സി.ഡബ്ല്യു.സി വരുത്തിയ 10 ദിവസത്തെ കാലതാമസം പ്രതി നൗഷാദ് തോട്ടത്തിലിന് തെളിവു നശിപ്പിക്കാനും സ്വാഭാവിക നീതി അട്ടിമറിക്കാനും തുണയായി. ഈ കേസില്‍ തോട്ടത്തില്‍ നൗഷാദിന് പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെയും വഴിവിട്ട സഹായം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഭാഗത്തു നിന്നുള്ള അട്ടിമറി തെളിവു സഹിതം കൈവശം ഉണ്ടായിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല എന്നുളളത് നൗഷാദിന് ലഭിച്ച സഹായങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്. കുട്ടികളുടെ അവകാശവും ക്ഷേമവും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു കമ്മറ്റിയാണ് ഇതൊക്കെ അട്ടിമറിക്കാന്‍ കൂട്ടുനിന്നത്. പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരേ പോകസോ വകുപ്പ് പ്രകാരം കേസെടുക്കേണ്ടതാണ്. വ്യക്തമായ തെളിവുണ്ടായിട്ടും ഇവിടെ അതുണ്ടാകാതിരുന്നത് പോലീസിന്റെ വീഴ്ചയാണ്.
ക്രൂരമായ ലൈംഗിക പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിറകണ്ണുകളോടെയല്ലാതെ അതിജീവിതയുടെ മൊഴി വായിക്കാനാവില്ലെന്നാണ് പരാമര്‍ശിച്ചത്. നൗഷാദ് അഭിഭാഷകന്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിന് യോഗ്യനല്ലെന്നും പറഞ്ഞാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. സുപ്രീംകോടതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറസ്റ്റ് തടയുകയാണുണ്ടായത്.
കോന്നി പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത് ഇത്:
പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ അഡ്വ. നൗഷാദ് തോട്ടത്തിലാണ് പ്രതി. പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും കോന്നി പോലീ്സ് കേസെടുക്കുന്നതില്‍ വീഴ്ചയും കാലതാമസവും വരുത്തി എന്നാരോപിച്ചാണ് ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പിണങ്ങിക്കഴിയുന്ന ദമ്പതികളുടെ മകളാണ് അഭിഭാഷകന്റെ പീഡനത്തിന് ഇരയായത്. കുട്ടിയെ അഭിഭാഷകന് എത്തിച്ചു കൊടുത്തത് അടുത്ത ബന്ധുവായ സ്ത്രീയാണ്. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോഴഞ്ചേരി, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പഴ എന്നിവിടങ്ങളിലെ ബാര്‍ ഹോട്ടലിലും കൊച്ചിയിലെ വീട്ടില്‍ വച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്. സംശയം തോന്നിയ പിതാവ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പത്തനംതിട്ട എസ്.പിക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 ന് പരാതി നല്‍കി. ഇതിന് ആധാരമായ ഡിജിറ്റല്‍ തെളിവുകളും നല്‍കി. അഡ്വ. നൗഷാദ് തോട്ടത്തില്‍, പെണ്‍കുട്ടിയുടെ ബന്ധുവായ യുവതി, മാതാവ്, നൗഷാദിന്റെ ഭാര്യ എന്നിവരെ പ്രതികളാക്കിയാണ് പരാതി നല്‍കിയത്. പരാതി തുടരന്വേഷണത്തിന് കോന്നി എസ്.എച്ച്.ഓ പി. ശ്രീജിത്തിന് കൈമാറി. കിട്ടിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇടുന്നതിന് പകരം ഓഗസ്റ്റ് 31 ന് കുട്ടിയുടെ മൊഴി വീട്ടിലെത്തി എടുക്കുകയാണ് എസ്.എച്ച്.ഓ ചെയ്തത്. പിതാവ് നല്‍കിയ പരാതി കളവാണെന്നും തെളിവായി നല്‍കിയ വോയിസ് ക്ലിപ്പുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയില്‍ നിന്ന് തന്നെ ഇക്കാര്യം സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങി. നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് കോന്നി എസ്.എച്ച്.ഓയും ഡിവൈ.എസ്.പിയും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നുള്ളതാണ് സസ്പെന്‍ഷന് ആധാരമായ ഒരു കാരണം. സെപ്റ്റംബര്‍ രണ്ടിന് കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി എസ്.എച്ച്.ഓ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, തുടര്‍ നടപടിയുണ്ടായില്ല. ഡിസംബര്‍ മൂന്നിന് അതിജീവിത സ്വയം ചൈല്‍ഡ് ഹെല്‍പ്ലൈനില്‍ ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡനം വരുന്നതു വരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അനങ്ങിയില്ല. വെളിപ്പെടുത്തല്‍ വന്നതോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അതിജീവിതയെ വീട്ടില്‍ നിന്നും ഏറ്റെടുത്ത് കോന്നി നിര്‍ഭയ ഹോമിലേക്ക് മാറ്റി. 13 ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കോന്നി എസ്.എച്ച്.ഓയ്ക്ക് കൈമാറി. ഇതിന് മുന്‍പ് ഡിസംബര്‍ അഞ്ചിന് ഒന്നും രണ്ടും പ്രതികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനെ ഓഫീസില്‍ സന്ദര്‍ശിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടന്നുവെന്ന് സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, അതിജീവിത ഒത്തുതീര്‍പ്പിന് തയാറായില്ല. ഈ സാഹചര്യത്തിലാണ് പോലീസിന് റിപ്പോര്‍ട്ട് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ബന്ധിതരായത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും പോലീസിനുമിടയില്‍ ആശയവിനിമയത്തിന് 10 ദിവസത്തോളം വന്ന കാലതാമസം കാരണം പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും വഴിവിട്ട നീക്കം നടത്താനും സാധിച്ചുവെന്ന് പറയുന്നു.
ഡിസംബര്‍ 14 ന് കോഴഞ്ചേരിയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ വച്ച് അതിജീവിതയുടെ മൊഴി കോന്നി സ്റ്റേഷനിലെ സി.പി.ഓ ടി. സന്ധ്യ രേഖപ്പെടുത്തി. രണ്ടാം പ്രതിയും ബന്ധുവുമായ സ്ത്രീയാണ് തന്നെ വീട്ടില്‍ നിന്നും കൊണ്ടു പോയി ഒന്നാം പ്രതിക്ക് കാഴ്ച വച്ചതെന്ന് കുട്ടി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന് പകരം കോന്നി എസ്.എച്ച്.ഓ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് മറ്റൊരു വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാണ് സീറോ എഫ്.ഐ.ആര്‍ അവിടേക്ക് അയച്ചു കൊടുത്തു. ഓഗസ്റ്റ് 29 ന് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിസംബര്‍ 12 വരെ കാലതാമസം എടുത്തത് കോന്നി എസ്.എച്ച്.ഓയുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് പറയുന്നു. മേല്‍നോട്ട ചുമതലയുള്ള ഡിവൈ.എസ്.പിയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് രണ്ടു പേര്‍ക്കും സസ്പെന്‍ഷന്‍ നല്‍കിയത്.
യഥാര്‍ഥത്തില്‍ വീഴ്ചയുണ്ടായത് പത്തനംതിട്ട ഡിവൈ.എസ്.പി, ആറന്മുള എസ്.എച്ച്.ഓ എന്നിവര്‍ക്കാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് കോന്നി എസ്.എച്ച്.ഓ സ്വീകരിച്ചതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ നിന്ന് തന്നെ വ്യക്തമാണ്. കുറ്റകൃത്യം നടന്നത് മറ്റൊരു സ്റ്റേഷന്റെ പരിധിയില്‍ ആയതിനാലാണ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 14 ന് കോന്നിയില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്നു തന്നെ ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്തു. ഒരു ദിവസത്തിന് ശേഷം 16 നാണ് ആറന്മുള പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഉന്നത തലത്തില്‍ പിടിപാടുള്ള പ്രതിയായ അഡ്വ. നൗഷാദിനെ ശരിക്കും വഴിവിട്ടു സഹായിച്ചത് ആറന്മുള പോലീസാണ്. ഡിസംബര്‍ 22 വരെ ഇയാള്‍ കൊച്ചിയിലെ ഓഫീസിലും വീട്ടിലും ഉണ്ടായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് മനസിലാക്കിയിരുന്നു. ഈ ദിവസങ്ങള്‍ ആറന്മുളയില്‍ നിന്ന് മൂന്നു പോലീസുകാര്‍ വീതം മൂന്നു ദിവസം കൊച്ചിയില്‍ പോയി മടങ്ങി വന്നിരുന്നു. എന്നാല്‍, നൗഷാദിനെ തൊട്ടില്ല. ഒരു അവസരത്തില്‍ നൗഷാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിട്ടയച്ചുവെന്നും ഒരു പ്രചാരണം പോലീസിനുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ഇതേ ഉദ്യോഗസ്ഥന്‍ പിന്നീട് നൗഷാദിനെ അറസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ചില നാടകങ്ങള്‍ നടത്തുകയും ചെയ്തു. ഡിസംബര്‍ 22 ന് നൗഷാദിന് പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്ത ബന്ധുവായ സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം നൗഷാദിന്റെ ഫോണ്‍ ഓഫായി. ഒത്തു തീര്‍പ്പിനുള്ള വഴികള്‍ എല്ലാം അടഞ്ഞെന്ന് മനസിലാക്കിയ നൗഷാദ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഈ കാലയളവിലൊന്നും പോലീസ് കേസ് ഫയല്‍ അനക്കിയില്ല. നൗഷാദിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ ആണ്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നൗഷാദിനെ തൊടാതിരുന്നത്. നൗഷാദിന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളോടെയാണ് തള്ളിയത്. കണ്ണുനിറയാതെ അതിജീവിതയുടെ മൊഴി വായിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു. ജാമ്യം തള്ളിയിട്ടും നൗഷാദ് എവിടെയുണ്ടെന്ന് അറിയാമായിരുന്നിട്ടും പോലീസ് ഒന്നിനും ശ്രമിച്ചില്ല. ചുരുങ്ങിയ സമയം കൊണ്ട് നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതിയില്‍ എത്തി. നൗഷാദിന്റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞു. അന്തിമവിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിട്ടു. പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം പോലീസ് ഇയാളെ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ചുരുക്കത്തില്‍ നൗഷാദ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പ്രാഥമിക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തി എന്നൊരു ആരോപണം മാത്രമാണ് കോന്നി പോലീസിന് മേലുള്ളത്. അത് സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായതിനാല്‍ വീഴ്ചയായി കണക്കാക്കാന്‍ പോലും കഴിയില്ല. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആറന്മുള പോലീസ് നടത്തിയ കളികളാണ് നൗഷാദിന് സഹായകരമായത്. ഉന്നതതലത്തില്‍ നിന്നു വന്ന നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരിക മാത്രമാണ് ആറന്മുള പോലീസിനുണ്ടായത്. വീഴ്ച വന്നത് ആറന്മുള എസ്.എച്ച്.ഓയ്ക്കും മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന മുന്‍ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനുമായിരുന്നുവെന്നത് വ്യക്തമാണ്. കോടതിയില്‍ നൗഷാദിന് അനുകൂലമായത് പോലീസിന്റെ റിപ്പോര്‍ട്ടുകളും നടപടി ക്രമങ്ങളിലെ വീഴ്ചയുമായിരുന്നു. അതൊന്നും ഒരിടത്തു പോലും പരാമര്‍ശിക്കാതെയാണ് കോന്നി പോലീസിന്റെ മേല്‍ ഉത്തരവാദിത്തം മുഴുവന്‍ വച്ചു കെട്ടി കൈ കഴുകിയിരിക്കുന്നത്.