എംഎസ്എസി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടതിന് പിന്നാലെയുള്ള ആഘാതങ്ങള്‍ പരിശോധിക്കാന്‍ കേരളതീരത്ത് സമുദ്രശാസ്ത്ര ഗവേഷണ യാത്ര; ലക്ഷ്യം പരിസ്ഥിതി നാശത്തിന്റെ ആഘാതം കണ്ടെത്തല്‍

Update: 2025-06-04 07:20 GMT

കൊച്ചി: കേരളതീരത്ത് സമുദ്രശാസ്ത്ര ഗവേഷണ യാത്ര ആരംഭിച്ചു. എംഎസ്എസി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെയുള്ള ആഘാതങ്ങള്‍ പരിശോധിക്കാനാണ് യാത്ര. അറബിക്കടലിന്റെ ഇന്ത്യന്‍ തെക്കന്‍ സമുദ്രാതിര്‍ത്തിയിലാണ് യാത്ര. പാരിസ്ഥിതികവും, ജൈവ-ഭൗമരാസപരവുമായ ആഘാതങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ഭൂമിശാസ്ത്ര വകുപ്പിന് കീഴിലുള്ള പുതുവൈപ്പിനിലെ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി സെന്റര്‍ ആണ് സമുദ്രശാസ്ത്ര ഗവേഷണ യാത്ര നടത്തുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നിരീക്ഷണത്തിനും, ആഘാതം കുറക്കാനുള്ള തന്ത്രങ്ങളും തയ്യാറാക്കാനുള്ള സംയോജിത സമീപനമാണ് ഇത്. നയരൂപകര്‍ത്താക്കള്‍, മത്സ്യബന്ധന മാനേജര്‍മാര്‍, സംരക്ഷകര്‍ തുടങ്ങിയവര്‍ക്ക് പരിസ്ഥിതി നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയിക്കുന്നതിനും അത് വീണ്ടെടുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും ഈ ഗവേഷണ യാത്രയിലൂടെ സാധ്യമാകും.

തകര്‍ന്ന കപ്പലില്‍ 13 ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടായിരുന്നു. അതിനാല്‍, കപ്പലിലെ മുങ്ങിപ്പോയ ചരക്കുകളില്‍ നിന്നും ജൈവാവാസ കേന്ദ്രമായ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്ത് വിഷവസ്തുക്കള്‍ പടരാനുള്ള സാധ്യത പാരിസ്ഥിതിക ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ജൂണ്‍ 12 വരെയാണ് ഗവേഷണ കടല്‍പര്യടനം നടക്കുക. കൊച്ചിയില്‍ നിന്നാണ് തുടങ്ങിയത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് പ്രത്യേക ശ്രദ്ധ കൊടുത്താണ് പഠനമേഖല നിശ്ചയിച്ചിരിക്കുന്നത്. 10 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ രണ്ട് മെറിഡിയല്‍ ട്രാന്‍സെക്റ്റുകളിലായി ക്രമീകരിച്ചിരിക്കുന്ന 16 പരീക്ഷണയിടങ്ങളാണുള്ളത്.

സമുദ്രജീവികള്‍, മത്സ്യബന്ധനം, ചുറ്റുമുള്ള ജലത്തിന്റെയും അവസാദങ്ങളുടെയും രാസ സന്തുലിതാവസ്ഥ എന്നിവയിലുണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്താനാണ് യാത്ര. കപ്പല്‍ച്ചേത പ്രദേശത്തെ ജൈവ-ഭൗമ-രാസ, പാരിസ്ഥിതിക സവിശേഷതകള്‍, പ്രാദേശിക ഹൈഡ്രോഗ്രാഫി, സമുദ്ര പ്രവാഹങ്ങള്‍ എന്നിവ നൂതന ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് പ്രാഥമിക ലക്ഷ്യം. മലിനീകരണത്തിന്റെ വ്യാപനം കണ്ടെത്തുന്നതില്‍ നിര്‍ണായകമായ, ജലത്തിന്റെ ഭൗതിക ഘടനയും ചംക്രമണവും മനസിലാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും. ദീര്‍ഘദൂര സോണാര്‍ എസ് എക്‌സ്90, മള്‍ട്ടിപ്പിള്‍ ഫ്രീക്വന്‍സി സ്പ്ലിറ്റ്-ബീം എക്കോ സൗണ്ടറുകള്‍ തുടങ്ങി ഉയര്‍ന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങള്‍ പഠനത്തിന് ഉപയോഗിക്കും. ഈ ഉപകരണങ്ങള്‍ കപ്പലില്‍ നിന്നും പടര്‍ന്ന അവശിഷ്ടം കണ്ടെത്തുന്നതിനും, അതുമൂലമുള്ള കടലിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നതിനും, സമുദ്രജീവികളുടെ മാറ്റങ്ങളും, മറ്റ് ജൈവ വൈകല്യങ്ങളും തിരിച്ചറിയുന്നതിനും സഹായിക്കും.

രാസ, ജൈവ ശേഖരങ്ങളില്‍ ലയിച്ചിരിക്കുന്ന ഓക്‌സിജന്‍, ക്ലോറോഫില്‍, വിവിധ പോഷകങ്ങള്‍, പോളിയറോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, ഹെവി മെറ്റലിന്റെ അളവ്, ട്രെയ്‌സ് ഘടകങ്ങള്‍, പിഎച്ച്, കണികാ ജൈവവസ്തുക്കള്‍, കാര്‍ബണ്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക രാസ, ജൈവ-ഭൗമരാസ ഘടകങ്ങള്‍ വിശകലനം ചെയ്യും. ഈ ശേഖരങ്ങള്‍ മൈക്രോപ്ലാസ്റ്റിക്, ഇക്കോടോക്‌സിക്കോളജി വിശകലനങ്ങള്‍ക്കും ഉപയോഗിക്കും. ഫൈറ്റോപ്ലാങ്ക്ടണ്‍, സൂപ്ലാങ്ക്ടണ്‍, മത്സ്യ മുട്ടകള്‍, ലാര്‍വകള്‍ എന്നിവയുടെ വിതരണവും ആരോഗ്യവും പഠനസംഘം വിലയിരുത്തും.

അതേസമയം, കടലടിത്തട്ടിലെ ജന്തുജാലങ്ങളെ (ബെന്തിക്) പരിശോധിക്കുന്നതിനും കടല്‍തടിത്തട്ടിലെ മലിനീകരണം വിലയിരുത്തുന്നതിനും 16 സ്റ്റേഷനുകളിലും ഗ്രാബ് സാമ്പിളുകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ ശേഖരിക്കും. ഘടനാപരമായ നാശനഷ്ടങ്ങള്‍, എണ്ണ ചോര്‍ച്ചകള്‍ അല്ലെങ്കില്‍ സമുദ്രജീവികളുടെ മാറ്റങ്ങള്‍ എന്നിവ തുടര്‍ന്നും അറിയാന്‍, തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ക്യാമറകള്‍ വിന്യസിക്കും. വലിയ തോതിലുള്ള ഉപരിതല നിരീക്ഷണത്തിനായി ഒരു ബിഗ് ഐ ക്യാമറ ഉപയോഗിക്കും.

ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, മറൈന്‍ ബയോളജി, ഫിഷറീസ് അക്കോസ്റ്റിക്‌സ്, മറൈന്‍ കെമിസ്ട്രി, ഫിഷറീസ്, എന്‍വയോണ്‍മെന്റല്‍ ടോക്‌സിക്കോളജി എന്നീ മേഖലയിലെ വിദഗ്ധര്‍ പഠനസംഘത്തിലുണ്ട്. സമുദ്ര പരിസ്ഥിതിയിലെ കോട്ടങ്ങള്‍ പ്രാദേശിക ആവാസവ്യവസ്ഥയിലും ജീവിതത്തിലും തുടര്‍ അനുബന്ധ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇവയെക്കുറിച്ച് പഠിക്കാനും യാത്ര സഹായകമാകും.

Similar News