കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഇന്തോനേഷ്യയിലെ ആച്ചെയില്‍ സ്ത്രീക്കും പുരുഷനും പരസ്യമായി 100 ചാട്ടവാറടി ശിക്ഷ; അടി കൊണ്ട് ഇരുവരും പുളയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സമൂഹത്തിന് സദാചാര പാഠമാകാന്‍; വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും നടത്തിയാല്‍ ഇവിടെ അടി ഉറപ്പ്

ഇന്തോനേഷ്യയിലെ ആച്ചെയില്‍ സ്ത്രീക്കും പുരുഷനും 100 ചാട്ടവാറടി ശിക്ഷ

Update: 2025-06-04 17:13 GMT

ജക്കാര്‍ത്ത: അവിവാഹിതരായ സ്ത്രീക്കും പുരുഷനും വ്യഭിചാര കുറ്റത്തിന് ഇന്തോനേഷ്യയില്‍ പരസ്യമായി 100 ചാട്ടവാറടി. യാഥാസ്ഥിതിക പ്രവിശ്യയായ ആച്ചെയില്‍ ബുധനാഴ്ചയാണ് ക്രൂരമായ ശിക്ഷ അരങ്ങേറിയത്.

സാക്ഷികളായ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് ഇരുവരും ചാട്ടവാറടി ഏറ്റുവാങ്ങി. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തമ്മിലെ ലൈംഗിക ബന്ധം ആച്ചെയില്‍ നിയമവിരുദ്ധമാണ്. ഇന്തൊനേഷ്യയില്‍ ശരിയത്ത് നിയമം പിന്തുടരുന്ന ഏക പ്രദേശമാണ് ആച്ചെ.



മുഖംമൂടി ധരിച്ച ശരിയത്ത് പൊലീസ് ശിക്ഷ നടപ്പാക്കുന്നതും അടി കൊണ്ട് പുരുഷന്‍ പുളയുന്നതും ചിത്രത്തില്‍ കാണാം.വനിതയെ വനിതാ പൊലീസാണ് ചാട്ട കൊണ്ടടിച്ചത്. 2022 ലെ ക്രിമിനല്‍ കോഡ് ഭേദഗതിയില്‍ വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം ഇന്തോനേഷ്യ നിരോധിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.




മറ്റുമൂന്ന് പ്രതികള്‍ക്ക് ചൂതാട്ടത്തിനും മദ്യപാനത്തിനും 49 തവണ ചാട്ടയടി കിട്ടി. ചാട്ടവാറടി സമൂഹത്തിന് സദാചാര പാഠമാണെന്നും ശിക്ഷിക്കപ്പെട്ടവര്‍ പശ്ചാത്തപിക്കാന്‍ ഇട വരുത്തുമെന്നും ബന്‍ഡ ആച്ചെ മേയര്‍ ലിലിസ സാദുദിന്‍ ജമാല്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവര്‍ക്കെല്ലാം വൈദ്യ സഹായം ഒരുക്കിയിരുന്നു. കാടന്‍ നിയമമാണ് ഇതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. എന്നിരുന്നാലും ആച്ചെ ജനസംഖ്യയില്‍ ചാട്ടവാറടി ഒരു പൊതു ശിക്ഷയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ചൂതാട്ടം, മദ്യപാനം, വ്യഭിചാരം ഇതൊന്നും ആച്ചെക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല. ഫെബ്രുവരിയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടുപുരുഷന്മാരെ 150 തവണയിലേറെയാണ് ചാട്ട കൊണ്ട് അടിച്ചത്. സ്വവര്‍ഗ്ഗാനുരാഗം ഇവിടെ നിയമവിരുദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

2001 ല്‍ പ്രത്യേക സ്വയംഭരണാവകാശം നല്‍കിയതിനെ തുടര്‍ന്നാണ് ആച്ചെയില്‍ ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്.



Tags:    

Similar News