പെറുവില്‍ കണ്ടെത്തിയ 'അന്യഗ്രഹ' മമ്മിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഭ്രൂണം; കൈകകളില്‍ മൂന്നുവിരലുകള്‍; നീളം കൂടിയ തലകളില്‍ ലോഹ ഇംപ്ലാന്റുകളും ഉണ്ടെന്ന് ചില ശാസ്ത്രജ്ഞര്‍; വെറും പാവകളെന്ന് മറ്റുചിലര്‍; ദുരൂഹത ഏറുന്നു

അന്യഗ്രഹ മമ്മികളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വീണ്ടും വര്‍ദ്ധിക്കുന്നു

Update: 2025-06-06 10:25 GMT

ലിമ: പെറുവില്‍ കണ്ടെത്തിയ വിചിത്രമായ അന്യഗ്രഹ മമ്മികളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വീണ്ടും വര്‍ദ്ധിക്കുന്നു. ഒരു മമ്മിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു ഭ്രൂണം കണ്ടെത്തിയതായി ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും സംശയങ്ങള്‍ ഉയരുന്നത്.

ലിയാന്‍ഡ്രോ റിവേര എന്ന ഒരാള്‍ 2017-ല്‍ നാസ്‌ക മരുഭൂമിയില്‍ നിന്ന് ഡസന്‍ കണക്കിന് മമ്മികള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവയെ കുറിച്ചുള്ള അന്വേഷണവും ശക്തിപ്പെടുന്നത്. ഇവ എങ്ങനെയാണ് ഇവിടെ വന്നത് എന്നതാണ് പ്രധാനമായും ഗവേഷകര്‍ തേടുന്നത്. ഇവിടെ കണ്ടെത്തിയ അന്യഗ്രഹ ജീവികള്‍ക്ക് കൈകളില്‍ മൂന്ന് വിരലുകളാണ് ഉള്ളത്. ഇവയുടെ കൈകളിലും നീളം കൂടിയ തലകളിലും എല്ലാം തന്നെ ലോഹ ഇംപ്ലാന്റുകള്‍ ഉള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്.

അതേസമയം മറ്റ് ചില ശാസ്ത്രജ്ഞര്‍ ഇത് ശരിക്കുള്ള മമ്മികള്‍ അല്ലെന്നും ആധുനിക കാലത്ത് പശ ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച മൃഗങ്ങളുടെ അസ്ഥികളാണ് ഇതെന്നുമാണ് വാദിക്കുന്നത്. എന്നാല്‍ ഇവയെ കുറിച്ച് വിശകലനം നടത്തുന്ന വിദഗ്ധനായ ഡോ. ഡേവിഡ് റൂയിസ് വേലയും പത്രപ്രവര്‍ത്തകനായ ജോയിസ് മാന്റില്ലയും ഇപ്പോള്‍ വെളിപ്പെടുത്തിയത് മോണ്ട്സെറാത്ത് എന്ന മമ്മിയുടെ ഉള്ളില്‍ ഒരു ഭ്രൂണം കണ്ടെത്തിയെന്നാണ്.




1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോണ്ട്സെറാത്ത് 30 ആഴ്ചയില്‍ താഴെ ഗര്‍ഭിണിയായിരുന്നപ്പോള്‍ മരിച്ചുവെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. തങ്ങള്‍ നടത്തിയ സി.ടി സ്‌കാനുകളിലാണ് ഇക്കാര്യം കണ്ടെത്തിയത്് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മോണ്ട്സൊറാത്തിന്റെ അസ്ഥികള്‍ ഇപ്പോഴും വളരെ മൃദുവായിരിക്കുന്നു എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

മോണ്ട്സോത്തിന്റെ കൈകള്‍ വയറിനെ ചുറ്റിയിരിക്കുന്ന കാര്യവും അവര്‍ എടുത്തുകാട്ടുന്നു. ഗര്‍ഭാശയത്തിനുള്ളില്‍ ഭ്രൂണം വരണ്ടുപോയി എന്നാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോണ്ട്സെറാത്ത് 16 നും 25 നും ഇടയില്‍ പ്രായമുള്ളയാളാണെന്ന് സംഘം കണക്കാക്കുന്നത്.

അവര്‍ക്ക് ഏകദേശം അഞ്ച് അടിയും മൂന്ന് ഇഞ്ച് ഉയരവും ഉണ്ടായിരുന്നു. ഇവരുടെ കൈകളിലും നെഞ്ചിലും തലയിലും ഇംപ്ലാന്റുകള്‍ ഉണ്ടായിരുന്നു. ഏതായാലും ഇതെല്ലാം ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന വാദം ഇപ്പോഴും തുടരുകയാണ്. അന്യഗ്രഹ ജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും എല്ലാം നിറം പിടിപ്പിച്ച ആയിരക്കണക്കിന് കഥകള്‍ നമുക്ക് ചുറ്റും ഉണ്ടാകുമ്പോള്‍ ഇതില്‍ സത്യമേത് മിഥ്യയേത് എന്നാണ് സാധാരണക്കാരായ മനുഷ്യര്‍ ചിന്തിക്കുന്നത്.


Tags:    

Similar News