ആശാ സമരത്തോട് വിമുഖത; ജനകീയ വിഷയങ്ങളിലും മൗനം; നിലമ്പൂരില്‍ പ്രചാരണം കടുത്തതോടെ സ്വരാജിന്റെ 'പി.ആര്‍ വര്‍ക്കിന്' നേരിട്ടിറങ്ങാന്‍ സാംസ്‌കാരിക നായകര്‍; എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഒരുക്കി സിപിഎം; അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം

അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം

Update: 2025-06-09 10:08 GMT

നിലമ്പൂര്‍: സര്‍ക്കാര്‍ വിരുദ്ധ വികാരവും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും, കേരളമൊട്ടാകെയുള്ള ജനകീയ സമരങ്ങളും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതിനിടെ പ്രചാരണത്തിന്റെ ശ്രദ്ധമാറ്റാന്‍ സാംസ്‌കാരിക നായകരെ രംഗത്തിറക്കാനൊരുങ്ങി സി.പി.എം. ഇടത് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജിന്റെ പ്രചാരണാര്‍ത്ഥമാണ് സാഹിത്യ- സിനിമ മേഖലയിലെ പ്രമുഖരെ നിലമ്പൂരിലെത്തിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജനകീയ വിഷയങ്ങളോട് മുഖം തിരിച്ചു നിന്ന് സര്‍ക്കാരിന്റെ പ്രീതി പിടിച്ചു പറ്റിയവരാണ് ഇവരില്‍ പലരുമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

മണ്ഡലത്തിലെ നീറുന്ന പ്രശ്നമായ മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്തവരാണ് നിലമ്പൂരില്‍ സ്വരാജിന്റെ വിജയത്തിനായി രംഗത്തിറങ്ങുന്നത്. ജനകീയ വിഷയങ്ങളോട് കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുഖം തിരിച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായകരാണ് നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ട് തേടി ഇറങ്ങുന്നത്. സ്ത്രീപീഡനം, ആശാ സമരം, ആദിവാസി ഭൂസമരം, പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സമരം എന്നിങ്ങനെ സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ച നിരവധി മാനുഷിക പ്രശ്നങ്ങളോട് പ്രതികരിക്കാതിരുന്ന ബുദ്ധിജീവികളുടെ നിലമ്പൂരിലേക്കുള്ള വരവ് കൗതുകത്തോടൊപ്പം വിമര്‍ശനവും സജീവമാണ്. ഇക്കൂട്ടരെ തുറന്ന് കാണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതേ സമയം ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരണം നടത്താന്‍ ആശാ വര്‍ക്കേഴ്സ് നിലമ്പുരിലെത്തുന്നതോടെ പ്രചാരണച്ചൂട് വര്‍ധിക്കും.

വാളയാര്‍ അടക്കമുള്ള സ്ത്രീ പീഡന സമരങ്ങള്‍, ആദിവാസി ഭൂസമരങ്ങള്‍, പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ് സമരം, കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച ആശാസമരം എന്നിവയില്‍ പ്രതികരിക്കാതിരുന്ന ബുദ്ധിജീവികളാണ് നിലവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും ആയി നിലമ്പൂരില്‍ കൈകോര്‍ക്കുന്നത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം എന്ന പരിപാടി ജൂണ്‍ 11നാണ് സംഘടിപ്പിച്ചിട്ടുള്ളത്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവര്‍ എത്തുന്നതുമായി ബന്ധപ്പെട്ട കടുത്ത വിമര്‍ശനം സാഹിത്യ മേഖലയില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഇതിനിടെ എം സ്വരാജിന്റെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് 'സ്വരാജിനൊപ്പം' സംഗമം ഒരുക്കിയിരുന്നു. സ്വരാജിനെ പഠിപ്പിച്ച പൂളപ്പാടം ജിഎല്‍പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ എം കെ ദിവാകരന്‍, ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ അധ്യാപികയായിരുന്ന ഡോ. മിനി പ്രസാദ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നവരും ഇതര ജില്ലകളില്‍ താമസിക്കുന്നവരും സ്വരാജിന് ഐക്യദാര്‍ഢ്യവുമായി നിലമ്പൂരിലെത്തി. എഴുത്തുകാരി കെ ആര്‍ മീരയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം കൊല നടത്തിയവരും സാംസ്‌കാരിക നായകരും ഒപ്പത്തിനൊപ്പം ആണ് ഒളിവില്‍ പോകുന്നതെന്ന വിമര്‍ശനം ഇക്കഴിഞ്ഞയുടെ സി.ആര്‍ പരമേശ്വരന്‍ ഉയര്‍ത്തിയിരുന്നു. സി.പി.എമ്മിന്റെ സംഹാര ആവശ്യങ്ങള്‍ക്ക് കൊടി സുനി പോലെയാണ് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ പ്രയോജനപ്പെടുന്നതെന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം കേരള സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. സിആര്‍. പരമേശ്വരന്റെ നിഗമനങ്ങള്‍ നൂറുശതമാനവും ശരിവയ്ക്കുന്ന വിധത്തിലാണ് സാംസ്‌കാരിക നായകരുടെ നിലമ്പൂരിലെ ഒത്തുചേരലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനു നേരെ ജാതി അയിത്തമുണ്ടായി. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേവസ്വം മന്ത്രി തന്നെ ജാതി അധിക്ഷേപത്തിന് ഇരയായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തനിക്ക് നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടും ഇടത് സാംസ്‌കാരിക നായകര്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല. ഭരണത്തിന്റെ ശീതളഛായയില്‍ അവാര്‍ഡും പാരിതോഷികവും വാങ്ങാന്‍ നാക്ക് പണയം വെച്ച് അവര്‍ കിടക്കയാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് നിലമ്പുരില്‍ പൊളിച്ചു കാണിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ വേതന വര്‍ദ്ധനവിനായി സമരം ചെയ്ത ആശമാരെ സിഐടിയു നേതാക്കള്‍ അധിക്ഷേപിച്ചപ്പോള്‍ പോലും ഇവര്‍ രംഗത്ത് വരികയോ എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. കേരളത്തിന്റെ മനസാക്ഷി മുഴുവന്‍ ആശാവര്‍ക്കര്‍മാരോടൊപ്പം ആയിരുന്നിട്ടും സര്‍ക്കാരിന്റെ അപ്രീതിഭയെന്നാണ് ഇവര്‍ സമരത്തെ അനുകൂലിച്ച് രംഗത്ത് എത്താതിരുന്നതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്.

ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ നിലമ്പൂരില്‍ പ്രചാരണത്തിന് അതുകൊണ്ടുതന്നെ ആശമാര്‍ എത്തുന്നുമുണ്ട്. ഇതിനുപുറമേ ജലക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ ഇല്ലാതെ ബ്രൂവെറി അനുവദിച്ച സംഭവത്തിലും ഇവര്‍ പ്രതികരണമായി രംഗത്തെത്തിയിരുന്നില്ല. മുമ്പ് വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയായ കൊക്കക്കോള പാലക്കാട് സ്ഥാപിച്ച പ്ലാന്റ് നെതിരെ ജല ദൗര്‍ലഭ്യം ഉന്നയിച്ച് സാംസ്‌കാരിക നായകര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇത്തവണ റൂബറിക്ക് മറവില്‍ നടക്കുന്ന ഭൂഗര്‍ഭ ജല ചൂഷണം ഉയര്‍ത്തി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്തിറങ്ങിയിട്ടും ഇതിനെ പിന്തുണയ്ക്കാനോ ഇതിനോട് സഹകരിക്കാനോ സാംസ്‌കാരിക നായകന്മാര്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. സാംസ്‌കാരിക നായകരുടെ ഈ ഇരട്ടത്താപ്പ് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇവര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളിലെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും യുഡിഎഫ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആഹ്വാനം ചെയ്തു കഴിഞ്ഞു.

Tags:    

Similar News