200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്‍

Update: 2025-06-14 02:02 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നില്‍ മൂന്നു കാര്യങ്ങളാകാമെന്ന നിഗമനത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വിദഗ്ധര്‍. അട്ടിമറി സാധ്യത കടക്കം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ബ്ലാക് ബോക്‌സ് പരിശോധനയില്‍ ഇതിന് വ്യക്തത വരും. എന്നാല്‍ സാങ്കേതിക പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാണ്. ഇതിന് കാരണം കോക് പിറ്റിലെ അസ്വാഭാവികതയാണോ എന്നാണ് എന്‍ഐഎ അടക്കം പരിശോധിക്കുന്നത്. അതിനിടെയാണ് സാങ്കേതിക പിഴവുകളുടെ സാധ്യതാ വിലയിരുത്തല്‍ വരുന്നത്.

അഹമ്മദാബാദിലെ എയര്‍ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍. വിമാനത്തിന്റ ബ്ലാക്ക് ബോക്സ് കണ്ടത്തെി. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും ബ്ലാക് ബോക്‌സ് പരിശോധിക്കുക. ഇതിന്റെ ഫലമാണ് അപകടകാരണം കണ്ടെത്താന്‍ നിര്‍ണായകം. സാങ്കേതിക പിഴവുകള്‍ അടക്കം പരിശോധിക്കും.

200-400 അടി ഉയരത്തിലെത്തുമ്പോഴേക്കും ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ അറുനൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറോ അല്ലെങ്കില്‍ വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയോ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷികളുടെ സാന്നിധ്യവും തള്ളിക്കളയാനാവില്ലെന്ന വിലയിരുത്തലുമുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ പക്ഷികളുടെ ശല്യം കൂടുതലാണ്. എന്നാല്‍ അദാനി വിമാനത്താവളം ഏറ്റെടുത്ത ശേഷം നിരവധി നടപടികള്‍ പക്ഷികളെ കുറയ്ക്കാന്‍ എടുത്തു. ഇത് ഫലം കണ്ടുവെന്ന വിലയിരുത്തലും വന്നു. ഇതിനൊപ്പം കാലാവസ്ഥയും മികച്ചതായിരുന്നു. അതുകൊണ്ട് വിമാന അപകടത്തെ മറ്റ് ഘടകങ്ങള്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്.

ടേക്ക് ഓഫ് ചെയ്യുമ്പോഴും പറന്നുകയറുമ്പോഴും ചിറകിനു പിന്നിലെ പാളികള്‍ (ഫ്‌ളാപ്പുകള്‍) താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല. എന്നാല്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ 3480 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്‌ളാപ്പുകള്‍ ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നുതന്നെയിരുന്നു. ഇത് സാങ്കേതിക പിഴവാണെന്ന വിലയിരുത്തലുണ്ട്. ഇതിനൊപ്പം റണ്‍വേയിലെ ദൂരം മുഴുവന്‍ ഉപയോഗിച്ച് പറന്നുയര്‍ന്നിരുന്നുവെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നുവെന്ന നിഗമനങ്ങളും ചിലര്‍ പങ്കുവയ്ക്കുന്നു.

ഉയര്‍ന്നുകഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകുമ്പോഴാണ് (അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം) ഫ്‌ളാപ്പുകള്‍ നേരെയാക്കുക. അപകടസമയം വിമാനം 625 അടി ഉയരത്തിലായിരുന്നു. 200-400 അടിയില്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട ചക്രങ്ങള്‍ അപ്പോഴും താഴ്ന്നാണ് ഇരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് സാങ്കേതിക പിഴവ് അപകടത്തില്‍ വ്യക്തമാണ്. അതേസമയം വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Tags:    

Similar News